Picsart 24 03 14 21 45 43 832

സൂപ്പർ ഫൈവ്‌സിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെതിരെ മുംബൈ മിറ്റിയോഴ്‌സിന്‌ നിർണായക ജയം

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 സൂപ്പര്‍ 5ൽ മുംബൈ മിറ്റിയോഴ്‌സിന്‌ നിർണായക ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദബാദ്‌ ഡിഫൻഡേഴ്‌സിനെ തോൽപ്പിച്ചു.സ്‌കോർ: 15–8, 13–15, 7–15, 16–14, 15–13. അമിത്‌ ഗുലിയ ആണ്‌ കളിയിലെ താരം. അഹമ്മദാബാദിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്‌.

ശിഖർ സിങ്‌ ആയിരുന്നു അഹമ്മദാബാദ്‌ പ്രതിരോധത്തിലെ പ്രധാനി. മുതിർന്ന താരം മനോജിനെ മറികടന്നുള്ള ഉൾപ്പെടുത്തൽ ശരിവയ്‌ക്കുന്നതായിരുന്നു ശിഖറിന്റെ പ്രകടനം. അമിതിന്റെയും ശുഭത്തിന്റെയും വരയ്‌ക്ക്‌ പുറത്തുനിന്നുള്ള ആക്രമണം ശിഖർ തടഞ്ഞു. അഹമ്മദാബാദ്‌ സ്വയം വരുത്തിയ പിഴവുകളായിരുന്നു മുംബൈക്ക്‌ കളിയിലേക്ക്‌ തിരിച്ചുവരാൻ അവസരമൊരുക്കിയത്‌. മുത്തുവിനെ സബ്‌ ചെയ്യാനുള്ള അഹമ്മദാബാദിന്റെ കടുത്ത തീരുമാനം പാളി. മുംബൈ തുടക്കത്തിൽതന്നെ ലീഡ്‌ നേടി.

മുത്തുസാമിയും അംഗമുത്തുവും ചേർന്നുള്ള ആക്രമണം തുടർന്ന്‌ അഹമ്മദാബാദിന്റെ ആക്രമണ നീക്കങ്ങൾക്ക്‌ വേഗം പകർന്നു. കടുത്ത ആക്രമണവുമായി അമിതും ശുഭവും അഹമ്മദാബാദ്‌ പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. ഓൾ റൗണ്ട്‌ പ്രകടനവുമായി ഷോൺ ടി ജോൺ കളംനിറഞ്ഞതോടെ അഹമ്മദാബാദിന്‌ താളംകിട്ടി. അവർ തിരിച്ചുവരവിനുള്ള വഴിയിലായി. ഷമീം മധ്യഭാഗത്തുള്ള മിന്നുന്ന നീക്കങ്ങളുമായി മുംബൈക്ക്‌ അപ്പോഴും പ്രതീക്ഷ നൽകി കൊണ്ടിരുന്നു. പക്ഷേ, ഷോൺ തകർപ്പൻ പ്രകടനവുമായി അഹമ്മദാബാദിന്‌ 2–1ന്റെ ലീഡൊരുക്കി.

ശിഖറും ഇല്ല്യയും ചേർന്ന്‌ മുംബൈ അറ്റാക്കർമാരെ ഉലച്ചുകളഞ്ഞതാണ്‌. എന്നാൽ അമിതിന്റെ തുടരൻ നീക്കങ്ങൾക്ക്‌ മുംബൈക്ക്‌ ജീവൻ നൽകുകയായിരുന്നു. അഹമ്മദാബാദിന്റെ രണ്ട്‌ മൂന്ന്‌ പിഴവുകൾ മുംബൈക്ക്‌ ഗുണമായി. കളി അഞ്ചാം സെറ്റിലേക്ക്‌ നീണ്ടു. ഉയർന്ന പ്രതിരോധക്കാർക്കിടയിലൂടെ അമിത്‌ തകർപ്പൻ ഷോട്ടുകൾ കൊണ്ട്‌ വഴി കണ്ടെത്തിയതോടെ മുംബൈ മുന്നേറി. അതിനിടെ അംഗമുത്തുവിന്റെ സ്‌പൈക്കുകളും മാക്‌സ്‌ സെനിക്കയുടെ സൂപ്പർ സെർവും മുംബൈക്ക്‌ സമ്മർദമുണ്ടാക്കി. എന്നാൽ ഷോണിനെ കടുത്ത ബ്ലോക്ക്‌ കൊണ്ട്‌ ആദിത്യ തടഞ്ഞതോടെ മുംബൈ ആവേശകരമായ ജയം സ്വന്തമാക്കി.

ഇന്ന്‌ നടക്കുന്ന നിർണായക കളിയിൽ ഡൽഹി തൂഫാൻസാണ്‌ അഹമ്മദാബാദിന്റെ എതിരാളി. വൈകിട്ട്‌ 6.30നാണ്‌ കളി. മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

Exit mobile version