Picsart 24 03 04 23 10 32 609

അഞ്ച്‌ സെറ്റ്‌ ത്രില്ലറിൽ ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി മുംബൈ മിറ്റിയോഴ്‌സ്‌

ചെന്നൈ, മാർച്ച് 4, 2024: റൂപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23യുടെ മൂന്നാം സീസണിൽ മുംബൈ മിറ്റിയോഴ്‌സ്‌ ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി. തിങ്കളാഴ്ച ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ പിന്നിട്ടുനിന്ന ശേഷമായിരുന്നു അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ മുംബൈയുടെ ജയം. സ്‌കോർ: 11–15, 15–13, 16–14, 5–15, 21–19. സീസണിലെ അവിസ്‌മരണീയ മത്സരവുമായി ഇത്‌. അമിത്‌ ഗുലിയ ആണ്‌ മാൻ ഓഫ്‌ ദി മാച്ച്‌.

ബ്യൂണോ ഡഗ്ലസിന്റെ രണ്ട്‌ പിഴവുകൾ മുംബൈക്ക്‌ കളിഗതി അനുകൂലമാക്കാൻ സഹായമായി. എന്നാൽ ദിലിപ്‌കുമാറിന്റെ ആക്രമണവും ലിയാൻഡ്രോ ജോസിന്റെ ബ്ളോക്കുകളും കളി സന്തുലിതമാക്കി. ശുഭത്തിന്റെ നീക്കങ്ങൾക്ക്‌ അഖിൻ മികച്ച പ്രതിരോധം തീർത്തതൊടെ ചെന്നൈ ഉയർന്നു. ദിലിപിന്റെ ആക്രമണങ്ങളിൽ ഷമീം പതറി. പ്രതിരോധത്തിൽ ഡഗ്ലസ്‌ താളം കണ്ടെത്തിയതോടെ ചെന്നൈ നേരത്തെതന്നെ ലീഡ്‌ കുറിച്ചു.

അമിതിന്റെ ആക്രമണവും സൗരഭ്‌ മാന്റെ പ്രതിരോധവും മുംബൈയുടെ തിരിച്ചുവരവിന്‌ വഴിയൊരുക്കി. അജിലാലിന്റെ ആക്രമണവും കൂടി ചേർന്നപ്പോൾ മുംബൈ കളി പിടിയിലൊതുക്കാൻ തുടങ്ങി. ആക്രണാത്മക കളിയുമായി ജോയെൽ ബഞ്ചമിൻ ആതിഥേയരുടെ സ്വാധീനം ഉറപ്പാക്കി. എന്നാൽ അമിതിന്റെയും അജിതിന്റെയും ആക്രമണങ്ങളെ ചെറുക്കാൻ ചെന്നൈ പ്രതിരോധത്തിന്‌ കഴിഞ്ഞില്ല. മുംബൈ കളിയിൽ നിയന്ത്രണം നേടി.

സെർവീസ്‌ ലൈനിൽനിന്നുള്ള സമീറിന്റെ പ്രകടനവും ദിലിപിന്റെ തകർപ്പൻ ഫോമും ചെന്നൈക്ക്‌ അഞ്ചാം ഗെയിമിൽ ഉശിരൻ തുടക്കം നൽകി. നിർണായക നിമിഷങ്ങളിൽ വരുത്തിയ പിഴവുകളാണ്‌ തിരിച്ചടിയായത്‌. അപ്പോഴും ദിലിപിന്റെ തുടരൻ ആക്രമണങ്ങൾ ചെന്നൈയുടെ സാധ്യത നിലനിർത്തികൊണ്ടിരുന്നു. സൂപ്പർ സെർവിലൂടെ അമിത്‌ കളിഗതി മുംബൈക്കായി തിരിച്ചു. ചെന്നെ ആവേശത്തോടെ അവസാന നിമിഷംവരെ പോരാടി.പക്ഷേ, മുംബൈ ഗെയിം പിടിച്ചെടുത്ത്‌ അവിസ്‌മരണീയ ജയം കുറിച്ചു.

10 പോയിന്റുമായി മുംബൈ രണ്ടാമതെത്തി. ആറ്‌ പോയിന്റുള്ള ചെന്നൈ ആറാമതാണ്‌.

ഇന്ന് (ചൊവ്വ) വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും. നിലവില്‍ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. ഇന്ന് ജയിച്ചാല്‍ ടീമിന് രണ്ടാം സ്ഥാനത്തെത്താം. കഴിഞ്ഞ 6 മത്സരങ്ങളും തോറ്റ ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ സൂപ്പര്‍ 5 പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ചിരുന്നു. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

Exit mobile version