പ്രൈം വോളിബോള്‍ ലീഗ്: കാര്‍ത്തിക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റന്‍

കൊച്ചി:പ്രൈംവോളിബോള്‍ ലീഗിലെ ആദ്യ പതിപ്പില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റനായി മിഡില്‍ ബ്ലോക്കര്‍ കാര്‍ത്തിക്കിനെ തിരഞ്ഞെടുത്തു. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി 5നാണ് മത്സരങ്ങള്‍ ആംരഭിക്കുന്നത്. 2021 സെപ്റ്റംബറില്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ മെന്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നായകനായിരുന്ന കാര്‍ത്തിക് 2016ലാണ് ആദ്യമായി ദേശീയ തലത്തില്‍ കളിച്ചത്. താരലേലത്തില്‍ 15 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് 27 കാരനായ കാര്‍ത്തിക്കിനെ സ്വന്തമാക്കിയത്.

പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ എഡിഷനില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നയിക്കാന്‍ തെരഞ്ഞെടുത്തതില്‍ ഏറെ അഭിമാനമുണ്ടെന്ന് കാര്‍ത്തിക് പറഞ്ഞു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന ടീമിനെ നയിക്കാന്‍ അവസരം നല്‍കിയതിനും തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിലും ടീം ഉടമസ്ഥരോടും കോച്ചിനോടും നന്ദിയുണ്ട്. ടീം അംഗങ്ങള്‍ എല്ലാവരും തന്നെ കഠിന പ്രയത്‌നത്തിലാണെന്നും ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും കാര്‍ത്തിക് വ്യക്തമാക്കി.
Img 20220201 Wa0043

ഇന്ത്യന്‍ വോളിബോള്‍ ടീം നായകനെന്ന നിലയില്‍ കാര്‍ത്തിക് കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് മുതല്‍ക്കൂട്ടാകുമെന്ന് ടീമിന്റെ മുഖ്യ പരിശീലകനായ എം.എച്ച്. കുമാര അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 5ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെയാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് നേരിടുക. മത്സരങ്ങള്‍ സോണി ലൈവ് ഉള്‍പ്പെടെ സോണി നെറ്റ്‌വര്‍ക്കില്‍ തത്സമയം സംപ്രേഷണം ചെയ്യും.

പ്രൈം വോളി; ബ്ലാക്ക് ഹോക്‌സ് ഹൈദരബാദ് ക്യാപ്റ്റൻ ആയി വിപുൽ കുമാറിനെ നിയമിച്ചു

ഹൈദരാബാദ്, 01 ഫെബ്രുവരി 2022: 2022 ഫെബ്രുവരി 05-ന് ഹൈദരാബാദിൽ ആരംഭിക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ ആദ്യ സീസണിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് തങ്ങളുടെ ക്യാപ്റ്റനായി ഉത്തർപ്രദേശിൽ നിന്നുള്ള വിപുൽ കുമാറിനെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടന്ന വെർച്വൽ പത്രസമ്മേളനത്തിൽ ടീമിന്റെ പ്രിൻസിപ്പൽ ഉടമ അഭിഷേക് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്, റൂബൻ വോലോച്ചിൻ – ഹെഡ് കോച്ച്, ടോം ജോസഫ് – അസിസ്റ്റന്റ് കോച്ച്, ക്യാപ്റ്റൻ വിപുൽ കുമാർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

“ഞങ്ങളുടെ പ്രിൻസിപ്പൽ ഉടമ – അഭിഷേക് റെഡ്ഡി, ഹെഡ് കോച്ച് റൂബൻ വോലോച്ചിൻ, അസിസ്റ്റന്റ് കോച്ച് ടോം ജോസഫ് എന്നിവരോടും എന്നിൽ വിശ്വാസം അർപ്പിച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ടീമിനെ ഉയരങ്ങളിലെത്തിക്കാനും എന്റെ ഏറ്റവും മികച്ചത് ഞാൻ ചെയ്യുൻ. മത്സരത്തിൽ നമ്മൾ ഒരു യൂണിറ്റായി കളിക്കണം, ഒരുമിച്ച് മുന്നോട്ട് പോകണം. ഒരു സീനിയർ കളിക്കാരൻ എന്ന നിലയിൽ, ഞാൻ അത് ഉറപ്പാക്കും. എനിക്ക് കഴിയുന്നത് പോലെ യുവാക്കളെ സഹായിക്കും.” ക്യാപ്റ്റൻ ആയി ചുമതലയേറ്റ വിപുൽ കുമാർ പറഞ്ഞു.

പ്രൈം വോളിബോള്‍ ലീഗിനുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കി

കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ പ്രഥമ പതിപ്പിനുള്ള ബ്ലൂ മുത്തൂറ്റെന്നും അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കി. സിനിമാ താരം ആന്റണി വര്‍ഗീസ് (അങ്കമാലി ഡയറീസ് നായകന്‍) തന്റെ എഫ്ബി പേജിലാണ് ജേഴ്‌സി പുറത്തിറക്കിയത്. ബ്ലൂ സ്‌പൈക്കേഴ്‌സ് മുഖ്യ പരിശീലകന്‍ എം.എച്ച്. കുമാരയ്‌ക്കൊപ്പം ടീം അംഗങ്ങളായ കാര്‍ത്തിക് എ, ദീപേഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ ജേഴ്‌സിയുമായി നില്‍ക്കുന്ന ചിത്രമാണ് ആന്റണി വര്‍ഗീസ് പങ്കുവെച്ചത്. ഫെബ്രുവരി 5-ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

കഴുത്തിനും കൈക്കും ചുറ്റും മഞ്ഞ സ്‌ട്രൈപ്പോട് കൂടിയ നീല നിറത്തിലുള്ള ജേഴ്‌സിയില്‍ ടീമിന്റെ ലോഗോ, കളിക്കാരുടെ പേര്, ജേഴ്‌സി നമ്പര്‍ എന്നിവയ്ക്ക് പുറമേ സ്‌പോണ്‍സര്‍മാരുടെ ലോഗോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആണ് ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍. ഔദ്യോഗിക മെര്‍ച്ചന്‍ഡൈസ്, ലൈഫ്‌സ്റ്റൈല്‍ പാര്‍ട്ണര്‍ റോണ്‍ ആക്റ്റിവാണ് (Wrogn Active).

പ്രൈം വോളിബോള്‍ ലീഗിലെ മത്സരങ്ങള്‍ ഹൈദരാബാദില്‍ ആരംഭിക്കാനിരിക്കെ അതുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു. രാജ്യത്തെ വോളിബോള്‍ കളിക്കാര്‍ക്ക് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനും വിദേശ കളിക്കാരോടൊപ്പം കളിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള മികച്ച വേദിയാകും പ്രൈം വോളിബോള്‍ ലീഗെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീം തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും തോമസ് മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് താരം വിരാട്ട് കോഹ്ലി സഹസ്ഥാപകനായ ഫാഷന്‍ രംഗത്തെ ലക്ഷ്യുറി ബ്രാന്‍ഡാണ് റോണ്‍ ആക്റ്റിവ്. കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ഐപിഎല്‍ ടീമുകളുടെ ഔദ്യോഗിക മെര്‍ച്ചന്‍ഡൈസ് പാര്‍ട്ണറാണ് റോണ്‍ ആക്റ്റിവ്.

ജില്ലാ വോളി; സീനിയര്‍, യൂത്ത് വിഭാഗത്തില്‍ ഇ.എം.ഇ.എ കോളേജ് ചാമ്പ്യന്‍മാര്‍

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ സീനിയര്‍, യൂത്ത് വിഭാഗത്തില്‍ ഇ.എം.ഇ.എ കോളേജ് കോണ്ടോട്ടിയും ജൂനിയര്‍ വിഭാഗത്തില്‍ വി.വി.സി. വല്ലിയോറ വോളിബോള്‍ ക്ലബും സബ് ജൂനിയര്‍ വിഭാഗത്തില്‍ വോളി ക്ലബ് വള്ളിക്കുന്നും ചാമ്പ്യന്‍മാര്‍. പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്ന് ചാമ്പ്യന്‍മാരായി.
സീനിയര്‍ വിഭാഗം ഫൈനലില്‍ ഏകപക്ഷീയമായി എന്‍.വൈ.സി. അരിമ്പ്രയെയാണ് ഇ.എം.ഇ.എ. കോളേജ് പരാജയപ്പെടുത്തിയത്. റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്നാണ് മൂന്നാമത്. ആണ്‍കുട്ടികളുടെ യൂത്ത് വിഭാഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്നിനെ പരാജയപ്പെടുത്തിയാണ് ഇ.എം.ഇ.എ കോളേജ് കിരീടം ചൂടിയത്. എന്‍.ഇ.സി.ടി. എച്ച്.എസ്.എസ് മൂന്നാം സ്ഥാനം നേടി.

ജൂനിയര്‍ വിഭാഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്ന് എ ടീം രണ്ടും റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്ന് ബി ടീം മൂന്നും സ്ഥാനം കരസ്ഥമാക്കി. സബ്ജൂനിയര്‍ വിഭാഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ കാസ്‌ക് പറമ്പില്‍ പീടിക (കെ.എ.എസ്.എ.കെ) മൂന്നാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ എ.എസ്.എം.എച്ച്.എസ് വെള്ളിയംചേരിയെ പരാജയപ്പെടുത്തിയാണ് റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്ന് ചാമ്പ്യന്‍മാരായത്.

റൂപേ പ്രൈം വോളിബോള്‍ ലീഗ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദിനെതിരെ

കാലിക്കറ്റ് ഹീറോസ്-കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് മത്സരം ഫെബ്രുവരി 18ന്

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് ആദ്യ സീസണിനുള്ള മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, കരുത്തരായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. 23 ദിവസങ്ങളിലായി 24 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക. ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് എന്നീ ഏഴ് ടീമുകളും ഓരോ വീതം റൗണ്ട് റോബിന്‍ മത്സരങ്ങള്‍ കളിക്കും. ലീഗ് ഘട്ടത്തില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. 2022 ഫെബ്രുവരി 27നായിരിക്കും റുപേ െ്രെപം വോളിബോള്‍ ലീഗിന്റെ കലാശക്കളി.

ഫെബ്രുവരി 18നാണ് കേരള ടീമുകളായ കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും തമ്മിലുള്ള മത്സരം. ഫെബ്രുവരി 8ന് ബംഗളൂരു ടോര്‍പ്പിഡോസ്, 16ന് ചെന്നൈ ബ്ലിറ്റ്‌സ്, 18ന് കാലിക്കറ്റ് ഹീറോസ്, 22ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, 23ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് എന്നിങ്ങനെയാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ മത്സരങ്ങള്‍. കാലിക്കറ്റ് ഹീറോസ് 7ന് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിടും. 9ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, 14ന് ബെംഗളൂരു ടോര്‍പ്പിഡോസ്, 17ന് ചെന്നൈ ബ്ലിറ്റ്‌സ്, 18ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, 21ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് എന്നിങ്ങനെയാണ് ലീഗ് ഘട്ടത്തില്‍ കാലിക്കറ്റിന്റെ മറ്റു മത്സരങ്ങള്‍. വൈകിട്ട് ഏഴിനാണ് എല്ലാ മത്സരങ്ങളും. രണ്ടു മത്സരങ്ങള്‍ അരങ്ങേറുന്ന ഫെബ്രുവരി 11നും 17നും രണ്ടാം മത്സരം രാത്രി 9ന് തുടങ്ങും.

കൊച്ചിയിലെ വേദി മാറ്റി, പ്രൈം വോളിബോള്‍ ലീഗ് ഹൈദരാബാദില്‍

കൊച്ചി: പ്രഥമ റുപേ പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ ഹൈദാരാബാദില്‍ നടത്തുമെന്ന് ലീഗ് മാനേജ്‌മെന്റ് അറിയിച്ചു. ഫെബ്രുവരി 5 മുതല്‍ കൊച്ചി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് നിലവിലെ സാഹചര്യത്തില്‍ ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയത്. സൂക്ഷമമായ ആലോചനകള്‍ക്കും നിലവിലെ സാഹചര്യം കണക്കിലെടുത്തുമാണ് കൊച്ചിയില്‍ നിന്നുള്ള വേദി മാറ്റമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഫെബ്രുവരി 5 മുതല്‍ 27 വരെയായിരിക്കും ലീഗ് നടക്കുക. 24 മത്സരങ്ങള്‍ അടങ്ങുന്ന ലീഗിന്റെ മത്സരക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. മത്സരത്തില്‍ പങ്കാളികളായ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും മാനേജ്‌മെന്റിന്റെ പ്രഥമ പരിഗണനയായതിനാല്‍, ശക്തമായ ബയോ ബബിള്‍ നടപ്പിലാക്കും. എല്ലാ പ്രോട്ടോക്കോളുകളും ബബിളിനുള്ളില്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ലീഗ് സംഘാടകര്‍ അറിയിച്ചു.

‘റുപേ പ്രൈം വോളിബോള്‍ ലീഗിന് കൊച്ചിയില്‍ ആതിഥ്യമൊരുക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. എങ്കിലും കേരളത്തിലെ കോവിഡ് 19 വ്യാപന സാഹചര്യം അവലോകനം ചെയ്ത് വിവിധ അധികാരികളുമായുള്ള നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷം വേദി ഹൈദരാബാദിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഹൈദരാബാദില്‍ വോളിബോളിന് ശക്തമായ വേരോട്ടമുള്ളതിനാല്‍ വേദിമാറ്റം ലളിതമായ തിരഞ്ഞെടുപ്പായിരുന്നു’-വേദിമാറ്റത്തെ കുറിച്ച് സംസാരിച്ച ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് സഹസ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. ഈ കാലയളവിലെ എല്ലാ വിധപിന്തുണയ്ക്കും കേരള സംസ്ഥാന സര്‍ക്കാരിനോടും, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അധികൃതരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിന് എല്ലായ്‌പ്പോഴും മഹത്തായ ഒരു കായിക സംസ്‌കാരമുണ്ടെന്നും, അതിനാല്‍ നഗരത്തില്‍ റുപേ പ്രൈം വോളിബോള്‍ ലീഗ് സംഘടിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും റുപേ പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. ‘ലോകമെമ്പാടുമുള്ള എല്ലാ പ്രതിഭാധനരായ വോളിബോള്‍ താരങ്ങള്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു വേദി നല്‍കുന്നതിന് ഞങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയാണ്. ലീഗ് ആരംഭിക്കാന്‍ ഞങ്ങളും, അതത് ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്താന്‍ എല്ലാ താരങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, സുരക്ഷിതവും വിജയകരവുമായ ഒരു ലീഗ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഈ തീരുമാനത്തിലെത്താന്‍ പിന്തുണച്ചതിന് എല്ലാ ടീമുകളോടും ഞങ്ങളുടെ പാര്‍ട്ണര്‍മാരോടും നന്ദി അറിയിക്കുന്നു’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 ഫെബ്രുവരി 5 മുതല്‍ സോണി ടെന്‍ 1, സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും കോസ്‌കോ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേ പ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് പ്രൈം വോളിബോള്‍ ലീഗിന്റെ ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

മലപ്പുറം ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കൊണ്ടോട്ടിയിൽ നടക്കും

കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സിനീയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2022 ജനുവരി 28,29,30. തിയ്യതികളില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടത്തും. മലപ്പുറം ജില്ലയില്‍ സ്ഥിരം പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഈ മത്സരത്തിലെ സര്‍ട്ടിഫിക്കറ്റുകളായിരിക്കും കായിക താരങ്ങള്‍ക്ക് ഗ്രേസ്മാര്‍ക്കുകള്‍ക്കും മറ്റു ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക.

സബ്ജൂനിയര്‍ വിഭാഗത്തില്‍ 2006 ജനുവരി 01 ന് ശേഷം ജനിച്ചവര്‍ക്കും ജൂനിയര്‍ വിഭാഗത്തില്‍ 2004 ജനുവരി 1 ന് ശേഷം ജനിച്ചവര്‍ക്കും,യൂത്ത് വിഭാഗത്തില്‍ 2001 ജനുവരി 1 ന് ശേഷം ജനിച്ചവര്‍ക്കും, സീനിയര്‍ പുരുഷ വനിത വിഭാഗങ്ങളിലുള്ളവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2022 ജനുവരി 24 ന് വൈകിട്ട് 3 മണിക്ക് മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ജനനസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി,ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം നിര്‍ദ്ദിഷ്ടമാതൃകയിലുള്ള അപേക്ഷ ഫോമില്‍ നേരിട്ടോ, സെക്രട്ടറി ,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ,സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്ന വിലാസത്തിലോ സമര്‍പ്പിക്കേണ്ടതാണ്.

ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; രജിസ്‌ട്രേഷന്റെ അവസാന തിയ്യതി ജനുവരി 5ന്

സംസ്ഥാന സ്‌പോര്ട്‌സ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തിയ്യതി ജനുവരി 5 ന്. മലപ്പുറം ജില്ലയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും, പുതുതായി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ താല്‍പര്യമുള്ള അഗീകൃത സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഈ മത്സരത്തിലെ സര്‍ട്ടിഫിക്കറ്റുകളായിരിക്കും കായിക താരങ്ങള്‍ക്ക് ഗ്രേസ്മാര്‍ക്കുകള്‍ക്കും മറ്റു ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക. 2008 ജനുവരി 1 നോ അതിന് ശേഷമോ ജനിച്ച ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 5 ന് നാല് മണിക്ക് മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ജനന സര്‍ട്ടിഫിക്കേറ്റിന്റെ കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ടോ സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം – 676505 എന്ന വിലാസത്തിലോ സമര്‍പ്പിക്കേണ്ടതാണ്.

പ്രൈം വോളിബോള്‍ ലീഗ് താരലേലം: അശ്വല്‍ റായ്, കാര്‍ത്തിക്, ജെറോം വിനീത് വിലകൂടിയ താരങ്ങൾ

കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ താരലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായത് അശ്വല്‍ റായ്, കാര്‍ത്തിക് എ, ജെറോം വിനീത് എന്നിവര്‍. യഥാക്രമം കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ് എന്നീ ടീമുകളാണ് ഏറ്റവും ഉയര്‍ന്ന ലേലത്തിന് (15 ലക്ഷം രൂപ) താരങ്ങളെ സ്വന്തമാക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരങ്ങളെ ലേലത്തിലൂടെ തിരഞ്ഞെടുത്തപ്പോള്‍, 14 താരങ്ങള്‍ അടങ്ങുന്ന വിദേശതാരങ്ങളെ ഇന്റര്‍നാഷണല്‍ പ്ലെയര്‍ ഡ്രാഫ്റ്റ് വഴിയാണ് ടീമുകള്‍ സ്വന്തമാക്കിയത്.

ഫ്രഞ്ച് താരം ആരോണ്‍ കൂബി (അറ്റാക്കര്‍), അമേരിക്കന്‍ താരം ഡേവിഡ് ലീ (ബ്ലോക്കര്‍), ഇന്ത്യന്‍ താരങ്ങളായ അജിത്‌ലാല്‍ സി (അറ്റാക്കര്‍-8.5 ലക്ഷം), ജെറോം വിനീത് (യൂണിവേഴ്‌സല്‍ 15 ലക്ഷം) എന്നിവരെയാണ് കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയത്. അമേരിക്കന്‍ താരങ്ങളായ കോള്‍ട്ടണ്‍ കോവല്‍ (അറ്റാക്കര്‍), കോഡി കാള്‍ഡ്വെല്‍ (അറ്റാക്കര്‍), ഇന്ത്യന്‍ താരങ്ങളായ ദീപേഷ് കുമാര്‍ സിന്‍ഹ (ബ്ലോക്കര്‍-10.75 ലക്ഷം), കാര്‍ത്തിക് എ (ബ്ലോക്കര്‍-15 ലക്ഷം രൂപ) എന്നിവരെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ടീമിലെത്തിച്ചു.

അമേരിക്കയുടെ റയാന്‍ മീഹാന്‍ (ബ്ലോക്കര്‍), അര്‍ജന്റീനയില്‍ നിന്നുള്ള റോഡ്രിഗോ വില്ലാല്‍ബോവ (അറ്റാക്കര്‍), ഇന്ത്യന്‍ താരങ്ങളായ മുത്തുസാമി (സെറ്റര്‍-10 ലക്ഷം), ഹര്‍ദീപ് സിങ് (അറ്റാക്കര്‍-4.4 ലക്ഷം), ഷോണ്‍ ടി ജോണ്‍ (അറ്റാക്കര്‍-7.25 ലക്ഷം), മനോജ് എല്‍.എം (മിഡില്‍ ബ്ലോക്കര്‍-7.25 ലക്ഷം), പ്രഭാകരന്‍ പി (ലിബറോ-4 ലക്ഷം) എന്നിവരെ സ്വന്തമാക്കി അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ടീം ശക്തിപ്പെടുത്തി.

വെനസ്വേലയില്‍ നിന്നുള്ള ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന്‍ (യൂണിവേഴ്സല്‍), ക്യൂബയില്‍ നിന്നുള്ള ഹെന്റി ബെല്‍ (അറ്റാക്കര്‍) എന്നീ വിദേശ താരങ്ങളെയാണ് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് സ്വന്തമാക്കിയത്. ഇന്ത്യന്‍ താരങ്ങളായ ഹരിഹരന്‍ വി (സെറ്റര്‍-5 ലക്ഷം), വിപുല്‍ കുമാര്‍ (സെറ്റര്‍-4.5 ലക്ഷം), രോഹിത് കുമാര്‍ (അറ്റാക്കര്‍-5.3 ലക്ഷം), അമിത് ഗുലിയ (അറ്റാക്കര്‍-10 ലക്ഷം) എന്നീ ഇന്ത്യന്‍ താരങ്ങളും ടീമിള്‍ ഉള്‍പ്പെട്ടു.

ഇന്ത്യന്‍ താരങ്ങളായ അഖിന്‍ ജി.എസ് (മിഡില്‍ ബ്ലോക്കര്‍-9.75 ലക്ഷം), നവീന്‍ രാജ ജേക്കബ് (അറ്റാക്കര്‍-8 ലക്ഷം), ഉക്രപാണ്ഡിയന്‍ മോഹന്‍ (സെറ്റര്‍-7.75 ലക്ഷം), ജി.ആര്‍ വൈഷ്ണവ് (മിഡില്‍ ബ്ലോക്കര്‍-4 ലക്ഷം) എന്നിവരെ ചെന്നൈ ബ്ലിറ്റ്‌സ് ഒപ്പംകൂട്ടി. ഫെര്‍ണാണ്ടോ ഡേവിഡ് ഗോണ്‍സാലസ് റോഡ്രിഗസ് (വെനസ്വേല), ബ്രൂണോ ഡിസില്‍വ (ബ്രസീല്‍) എന്നീ അറ്റാക്കര്‍മാരായ വിദേശ താരങ്ങളെയും ചെന്നൈ സ്വന്തമാക്കി.

ബംഗളൂരു ടോര്‍പ്പിഡോസ് യുഎസ്എയുടെ നോഹ ടൈറ്റാനോ (യൂണിവേഴ്‌സല്‍), കെയ്ല്‍ ഫ്രണ്ട് (അറ്റാക്കര്‍) എന്നിവരെ പ്ലയര്‍ ഡ്രാഫ്റ്റിലൂടെ ടീമിലെത്തിച്ചു. ഇന്ത്യന്‍ താരങ്ങളായ രഞ്ജിത് സിങ് (സെറ്റര്‍-4.4 ലക്ഷം), പങ്കജ് ശര്‍മ (അറ്റാക്കര്‍-7.5 ലക്ഷം), ലവ്മീത് കതാരിയ (മിഡില്‍ ബ്ലോക്കര്‍-4.6 ലക്ഷം), രോഹിത് പി (മിഡില്‍ ബ്ലോക്കര്‍-7.5 ലക്ഷം), ബി മിഥുന്‍ കുമാര്‍ (ലിബറോ-5.6 ലക്ഷം) എന്നിവരെയും ബെംഗളൂരു ടീം ലേലത്തില്‍ പിടിച്ചു.

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന്റെയും രണ്ട് വിദേശ താരങ്ങള്‍ അമേരിക്കയില്‍ നിന്നാണ്. മാത്യു അഗസ്റ്റിന്‍ (ബ്ലോക്കര്‍), ഇയാന്‍ സാറ്റര്‍ഫീല്‍ഡ് (യൂണിവേഴ്സല്‍). ഇന്ത്യന്‍ താരങ്ങളായ വിനീത് കുമാര്‍ (യൂണിവേഴ്സല്‍-8.75 ലക്ഷം), അശ്വല്‍ റായ് (മിഡില്‍ ബ്ലോക്കര്‍-15 ലക്ഷം) എന്നിരെയും കൊല്‍ക്കത്തക്കാര്‍ സ്വന്തമാക്കി.

പ്ലാറ്റിനം, ഗോള്‍ഡ് വിഭാഗങ്ങളിലായി മൊത്തം 24 കളിക്കാരാണ് ലേലത്തിന്റെ ആദ്യ സെഷനിലുണ്ടായിരുന്നത്. ഉച്ചക്ക് രണ്ടാം സെഷനിലായിരുന്നു അണ്ടര്‍-21, സില്‍വര്‍, ബ്രോണ്‍സ് വിഭാഗങ്ങളിലെ മുന്നൂറിലധികം താരങ്ങള്‍ ഉള്‍പ്പെട്ട ലേലം. രണ്ട് അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടെ ആകെ 14 താരങ്ങളെയാണ് ഓരോ ടീമുകളും തിരഞ്ഞെടുത്തത്.

ആകെ 24 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൈം വോളിബോള്‍ ലീഗിന്റെ മത്സരക്രമവും വേദിയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ അറിയിച്ചു. മത്സരങ്ങള്‍ സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. രാജ്യത്തെ പ്രമുഖ സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേ ആണ് പ്രൈം വോളിബോള്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍. എ23 പവേര്‍ഡ് ബൈ സ്പോണ്‍സര്‍മാരായി ബഹുവര്‍ഷ കരാറിലും ഒപ്പുവച്ചിട്ടുണ്ട്.

പ്രൈം വോളിബോള്‍ ലീഗ് താരലേലം ചൊവ്വാഴ്ച കൊച്ചിയിൽ, പ്ലെയര്‍ഡ്രാഫ്റ്റില്‍ 400ലേറെ ഇന്ത്യന്‍-വിദേശ താരങ്ങള്‍

കൊച്ചി: വോളിബോള്‍ ആരാധകര്‍ ആവേശംപൂര്‍വം കാത്തിരിക്കുന്ന പ്രൈം വോളിബോള്‍ ലീഗിന്റെ താരലേലം ഡിസംബര്‍ 14 ചൊവ്വാഴ്ച കൊച്ചിയില്‍ നടക്കും. 400ലേറെ ഇന്ത്യന്‍, അന്താരാഷ്ട്ര താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഏഴു ഫ്രാഞ്ചൈസികളാണ് മത്സരിക്കുക. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ടീമുകളാണ് ഇത്തവണ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുക. വോളിബോളിലെ എക്കാലത്തെയും വലിയ താരലേലമായിരിക്കും ഇത്. ഓരോ ഫ്രാഞ്ചൈസികള്‍ക്കും അവരുടെ ടീമിലേക്ക് മൊത്തം 14 താരങ്ങളെ തിരഞ്ഞെടുക്കാം. ഇതില്‍ 12 ഇന്ത്യന്‍ കളിക്കാരും രണ്ട് അന്താരാഷ്ട്ര കളിക്കാരും ഉള്‍പ്പെടും.

അശ്വല്‍ റായ്, അജിത്ലാല്‍ സി, അഖിന്‍ ജിഎസ്, ദീപേഷ് കുമാര്‍ സിന്‍ഹ, ജെറോം വിനീത്, കാര്‍ത്തിക് എ, നവീന്‍ രാജ ജേക്കബ്, വിനീത് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യയിലെ മുന്‍നിര വോളിബോള്‍ താരങ്ങള്‍ പ്ലാറ്റിനം വിഭാഗത്തിലായിരിക്കും. ഗോള്‍ഡ് കാറ്റഗറിയില്‍ 33 താരങ്ങളുണ്ട്. സില്‍വര്‍ (141), ബ്രോണ്‍സ് (205) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ കളിക്കാരുടെ എണ്ണം. അണ്ടര്‍ 21 വിഭാഗത്തില്‍ ആകെ 23 താരങ്ങളും ലേലത്തില്‍ മത്സരിക്കും. ഡേവിഡ് ലീ (യുഎസ്എ), ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന്‍ (വെനസ്വേല) എന്നിവരുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര താരങ്ങളും പ്രൈം വോളിബോള്‍ ലീഗ് ഇന്റര്‍നാഷണല്‍ പ്ലെയര്‍ ഡ്രാഫ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന പ്രൈം വോളിബോള്‍ ലീഗിനായി ഓരോ ടീമുകളും മുഖ്യപരിശീലകരെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്-സജ്ജാദ് ഹുസൈന്‍, എസ് ദക്ഷിണാമൂര്‍ത്തി, ബെംഗളൂരു ടോര്‍പ്പിഡോസ്-കെ ആര്‍ ലക്ഷ്മിനാരായണ, കാലിക്കറ്റ് ഹീറോസ്-കിഷോര്‍ കുമാര്‍, ചെന്നൈ ബ്ലിറ്റ്‌സ്-ചന്ദര്‍ സിങ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്-റൂബന്‍ വൊലോച്ചിന്‍, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-ഡോ. എം.എച്ച് കുമാര, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്-സണ്ണി ജോസഫ്.

പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. രാജ്യത്തെ പ്രമുഖ സ്പോര്‍ട്സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്സിനാണ് വിപണന അവകാശം. റുപേ ആണ് പ്രൈം വോളിബോള്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. എ23 പവേര്‍ഡ് ബൈ സ്‌പോണ്‍സര്‍മാരായി ബഹുവര്‍ഷ കരാറിലും ഒപ്പുവച്ചിട്ടുണ്ട്. ആകെ 24 മത്സരങ്ങളാണ് പ്രൈം വോളിബോള്‍ ലീഗില്‍ ഉണ്ടാവുക. മത്സരക്രമവും വേദിയും ഉടന്‍ പ്രഖ്യാപിക്കും.

പ്രതിഭാശാലികളായ വോളിബോള്‍ താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും, വോളിബോളില്‍ വിജയകരമായ കരിയര്‍ വികസിപ്പിക്കാനും ഒരു വേദിയൊരുക്കാനുള്ള ഞങ്ങളുടെ ശ്രമമാണിതെന്ന് ബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് സഹ സ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. ഇന്ത്യയില്‍ വളരെയധികം കഴിവുള്ള വളര്‍ന്നുവരുന്ന നിരവധി വോളിബോള്‍ താരങ്ങളുണ്ടെന്നും, അവര്‍ക്ക് മികച്ച ഇന്ത്യന്‍, അന്താരാഷ്ട വോളിബോള്‍ താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം നല്‍കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു.

ഗ്വാട്ടേമാല പിന്മാറി, രണ്ടാം തോല്‍വിയ്ക്ക് ശേഷവും ഇന്ത്യയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത

അണ്ടര്‍ 19 ആൺകുട്ടികളുടെ ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടുവെങ്കിലും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യ. പൂള്‍ എയിലെ അഞ്ചാമത്തെ ടീമായ ഗ്വാട്ടേമാല പകുതി വഴിക്ക് പിന്മാറിയതോടെയാണ് പൂള്‍ എയിലെ നാല് ടീമുകള്‍ക്കും യോഗ്യത ലഭിച്ചത്.

ഗ്വാട്ടേമാലയുടെ ചില താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനാലാണ് അവര്‍ പിന്മാറിയത്. ഇന്ത്യ ഇന്ന് പോളണ്ടിനോട് നേരിട്ടുള്ള സെറ്റിൽ പരാജയപ്പെടുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ നൈജീരിയയെ 3-1ന് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തിൽ ഇന്ത്യ നേരിട്ടുള്ള സെറ്റുകളിൽ ആതിഥേയരായ ഇറാനോട് പരാജയപ്പെട്ടു.

ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് സ്വർണം നേടി അമേരിക്കൻ വനിത വോളിബോൾ ടീം, മെഡൽ നിലയിൽ ചൈനയെ മറികടന്നു

ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്‌സിൽ വോളിബോൾ സ്വർണം നേടി അമേരിക്കൻ വനിത ടീം. കഴിഞ്ഞ 2 തവണയും മെഡൽ നേടിയ അമേരിക്കൻ ടീം ഇത്തവണ അത് സ്വർണം തന്നെയാക്കി മാറ്റി. വോളിബോളിലെ വലിയ ശക്തിയായ ബ്രസീലിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അമേരിക്ക തകർത്തത്. 25-20, 25-21, 25-14 എന്ന സ്കോറിന് ജയം കണ്ട അമേരിക്ക മൂന്നാം സെറ്റിൽ ബ്രസീലിനു വലിയ അവസരം പോലും നൽകിയില്ല. കഴിഞ്ഞ 2 തവണ വെള്ളിയിലും വെങ്കലത്തിലും ഒതുങ്ങിയ ജോർദാൻ ലാർസൻ, ഫൗലുകെ എന്നിവർ ഇത്തവണ തങ്ങളുടെ നേട്ടം സ്വർണം ആയി ആഘോഷിച്ചു.

ആന്ദ്രിയ ഡ്രൂസ് 15 പോയിന്റുകളും, മിഷേല ഹാക്കിലി 14 പോയിന്റുകളും ജോർദാൻ ലാർസൻ 12 പോയിന്റുകളും നേടി അമേരിക്കക്ക് ആയി തിളങ്ങി. നേരത്തെ മുമ്പ് താരമായി രണ്ടു ഒളിമ്പിക് വോളിബോൾ സ്വർണവും ഒരു ബീച്ച് വോളിബോൾ സ്വർണവും നേടിയ കാച് കിറലി പരിശീലകൻ ആയി അമേരിക്കൻ വനിത ടീമിന് സ്വർണം സമ്മാനിച്ചു ചരിത്രം എഴുതി. നേരത്തെ ഇന്ന് ബാസ്കറ്റ് ബോൾ, സൈക്കിളിംഗ് ട്രാക്കിൽ ഒമിനിയം ഇനത്തിൽ ജെന്നിഫർ വലന്റീൻ എന്നിവരിലൂടെ സ്വർണം നേടിയ വോളിബോൾ സ്വർണ നേട്ടത്തോടെ തങ്ങളുടെ സ്വർണ നേട്ടം 39 ആക്കി ഉയർത്തി. ഇതോടെ ഓവറോൾ നേട്ടത്തിൽ ചൈനയെയും അവർ മറികടന്നു കിരീടം ഉറപ്പിച്ചു. ദക്ഷിണ കൊറിയയെ 25-18, 25-15, 25-15 എന്ന നേരിട്ടുള്ള സ്കോറിന് തോൽപ്പിച്ച സെർബിയക്ക് ആണ് വനിത വോളിബോളിൽ വെങ്കലം.

Exit mobile version