Site icon Fanport

അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ തകർത്ത്‌ കാലിക്കറ്റ്‌ ഹീറോസ്‌

ചെന്നൈ: റൂപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23യുടെ മൂന്നാം സീസണിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ കീഴടക്കി കാലിക്കറ്റ്‌ ഹീറോസ്‌ സൂപ്പർ ഫൈവ്‌സിലേക്ക്‌ അടുത്തു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല്‌ സെറ്റ്‌ പോരിലായിരുന്നു കാലിക്കറ്റിന്റെ ജയം. സ്‌കോർ: 15–11, 8–15, 15–8, 15–11. ജെറൊം വിനിതാണ്‌ കളിയിലെ താരം. ജയത്തോടെ കാലിക്കറ്റിന്‌ പത്ത്‌ പോയിന്റായി. ഒരു കളി ബാക്കി നിൽക്കുന്നു. അഹമ്മദാബാദിനും പത്ത്‌ പോയിന്റാണ്‌.

കാലിക്കറ്റ് 24 03 08 23 02 25 365

കരുത്തൻമാരുടെ പോരാട്ടത്തിന്‌ ആവേശകരമായ തുടക്കമായിരുന്നു. മാക്‌സ്‌ സെനിക്കയുടെ തകർപ്പൻ കളിയിൽ അഹമ്മദാബാദ്‌ ആദ്യം തുടങ്ങി. എന്നാൽ ചിരാഗ്‌ യാദവിലൂടെ കാലിക്കറ്റ്‌ ഒപ്പംപിടിച്ചു. സെനിക്കയുടെ ആക്രണാത്മകമായ സെർവുകൾ അഹമ്മദാബാദിന്‌ മുന്നേറാനുള്ള കരുത്ത്‌ നൽകി. എന്നാൽ പെറൊറ്റോയുടെ സൂപ്പർ സെർവ്‌ കാലിക്കറ്റിനെ ഒപ്പമെത്തിച്ചു. ഒടുവിൽ ജെറൊമിന്റെ മിന്നുംസ്‌മാഷ്‌ കാലിക്കറ്റിന്‌ തുടക്കത്തിൽതന്നെ ലീഡ്‌ നൽകാൻ സഹായകരമായി.

അംഗമുത്തുവും നന്ദഗോപാലും അഹമ്മദാബാദിന്റെ നീക്കങ്ങൾക്ക്‌ ഊർജം പകർന്നു. നിലവിലെ ചാമ്പ്യൻമാർ കളിയിലേക്ക്‌ തിരിച്ചുവരാനുള്ള ശ്രമത്തിലായി. അംഗമുത്ത മികച്ച പ്രകടനം പുറത്തെടുത്തു. കാലിക്കറ്റ്‌ ബ്ലോക്കർമാരെ കാര്യമായി പരീക്ഷിക്കാൻ തുടങ്ങി. മുത്തുസാമിയുടെ സൂപ്പർ സെർവ്‌ കാലിക്കറ്റിനെ നിശബ്‌ദമാക്കി. അഹമ്മദാബാദ്‌ കളി പിടിച്ചു. എന്നാൽ ചിരാഗ്‌ കളം കീഴടക്കിയതോടെ കാലിക്കറ്റ്‌ മുന്നേറാൻ തുടങ്ങി. കരുത്തുറ്റ സ്‌മാഷുകളുമായി അഹമ്മദാബാദ്‌ പ്രതിരോധത്തെ ചിതറിച്ചു. മധ്യഭാഗത്ത്‌ ഡാനിയലിന്റെ സാന്നിധ്യം അഹമ്മദാബാദിന്റെ കളിയൊഴുക്കിനെ ബാധിച്ചു.

നന്ദയുടെ രണ്ട്‌ പിഴവുകളാണ്‌ കാലിക്കറ്റിന്‌ മത്സരത്തിലേക്കുള്ള വഴിയൊരുക്കിയത്‌.a ഉക്രപാണ്ഡ്യന്റെ തന്ത്രപരമായ കളിയും അവരെ സഹായിച്ചു. അഹമ്മദാബാദ്‌ പതറാൻ തുടങ്ങി. ചിരാഗിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ മനോജിന്‌ കഴിഞ്ഞില്ല. ഒപ്പം നിരന്തരം വരുത്തിയ പിഴവുകളും തിരിച്ചടിയായി. വികാസ്‌ മാന്റെ ബ്‌ളോക്കുകൾ അഹമ്മാബാദിനെ ചിതറിച്ചു. ഉക്രയുടെ പ്രതിരോധ നീക്കങ്ങൾ കാലിക്കറ്റിനെ നയിച്ചു. ഒടുവിൽ ജെറൊമിന്റെ കിടയറ്റ പ്രകടനത്തിൽ ജയം കാലിക്കറ്റിന്റെ പേരിലായി.

ഇന്ന്‌ ഒരു മത്സരം. വൈകിട്ട്‌ 6.30ന്‌ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്‌ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സിനെ നേരിടും. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

Exit mobile version