
ഹരിയാന സ്റ്റീലേഴ്സ് ആദ്യ പകുതിയില്‍ വമ്പന്‍ ലീഡ് നേടി മുന്നേറിയെങ്കിലും രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്തി ദബാംഗ് ഡല്‍ഹി മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങിയപ്പോള്‍ 17-9 എന്ന പോയിന്റിനു ഹരിയാന ലീഡ് ചെയ്തുവെങ്കിലും രണ്ടാം പകുതി പകുതിയോളം പിന്നിട്ടപ്പോള്‍ ലീഡ് 2 പോയിന്റായി കുറയ്ക്കാന്‍ ഡല്‍ഹിയ്ക്കായി. എന്നാല്‍ ലീഡ് നില വിടാതെ മത്സരം മുന്നോട്ട് നീങ്ങിയപ്പോള്‍ നാല് മിനുട്ട് മാത്രം ശേഷിക്കെ ഡല്‍ഹി ഹരിയാനയുടെ ഒപ്പം പിടിച്ചു(24-24).
മത്സരം അവസാന മിനുട്ടിലേക്ക് കടന്നപ്പോള്‍ മികച്ചൊരു റെയിഡ് പോയിന്റ് സ്വന്തമാക്കി മെഹ്റാജ് ഷെയ്ഖ് മത്സരത്തില്‍ ആദ്യമായി ഡല്‍ഹിയ്ക്ക് നേടി കൊടുത്തു. എന്നാല്‍ സുര്‍ജീത്ത് സിംഗ് രണ്ട് പോയിന്റോടു കൂടി ലീഡ് ഹരിയാനയ്ക്ക് സ്വന്തമാക്കുവാന്‍ സഹായിച്ചു. മത്സരം അവസാനിച്ചപ്പോള്‍ 2 പോയിന്റിന്റെ ലീഡോടു കൂടി 27-25 എന്ന സ്കോറിനു ഹരിയാന സ്റ്റീലേഴ്സ് മത്സരം സ്വന്തമാക്കി.
8 പോയിന്റുമായി അബോല്‍ഫസല്‍ മഗ്സോദ്ലു ഡല്‍ഹിയ്ക്കായി തിളങ്ങിയപ്പോള്‍ ദീപക് കുമാര്‍ ദഹിയ(7 പോയിന്റുമായി) ഹരിയാനയുടെ കരുത്തായി മാറി. ആദ്യ പകുതിയില്‍ ഡല്‍ഹിയുടെ മെഹ്റാജ് ഷെയ്ഖ് നിറം മങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനത്തിലൂടെ 6 പോയിന്റുകള്‍ സ്വന്തമാക്കി. ഹരിയാനയ്ക്കായി സുര്‍ജീത് സിംഗ് 5 പോയിന്റുമായി നിര്‍ണ്ണായക പോയിന്റുകള്‍ കരസ്ഥമാക്കി. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ റെയിഡിംഗില്‍ ഹരിയാനയും പ്രതിരോധത്തില്‍ ഡല്‍ഹിയും നേരിയ ലീഡ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial