
ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ മുന്‍ നിര താരങ്ങള്‍ക്ക് വിജയം. ഇന്ന് നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിലാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം പിവി സിന്ധുവും ദേശീയ ചാമ്പ്യന്‍ എച്ച് എസ് പ്രണോയും തങ്ങളുടെ മത്സരങ്ങള്‍ ജയിച്ചത്. സിന്ധു അനായാസ ജയം സ്വന്തമാക്കിയപ്പോള്‍ പ്രണോയ് ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ജയം പൊരുതി നേടുകയായിരുന്നു.
ആതിഥേയരുടെ ലിയംഗ് യെറ്റ് യീയെയാണ് സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ 21-18, 21-10 എന്ന സ്കോറിനു പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമില്‍ 17 വയസ്സുകാരി ഹോങ്കോംഗ് താരത്തില്‍ നിന്ന് ചെറുത്ത് നില്പുണ്ടായെങ്കിലും രണ്ടാം ഗെയിം അനായാസം ജയിച്ച സിന്ധു 26 മിനുട്ടില്‍ മത്സരം പൂര്‍ത്തിയാക്കി രണ്ടാം റൗണ്ടില്‍ കടന്നു.
ഹോങ്കോംഗിന്റെ ഹു യുന്നിനോടാണ് ഇന്ത്യയുടെ ദേശീയ ചാമ്പ്യന്‍ എച്ച് എസ് പ്രണോയ് വിജയം നേടിയത്. കടുത്ത പോരാട്ടത്തിനു ശേഷമാണ് പ്രണോയ്ക്ക് വിജയം സ്വന്തമാക്കാനായത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് മികച്ച തിരിച്ചുവരവ് നടത്തുവാന്‍ താരത്തിനു സാധിച്ചത്. സ്കോര്‍ : 19-21, 21-17, 21-15.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial