ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് സിന്ധു സെമിയില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

നൊസോമി ഒഖുഹാരയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി പിവി സിന്ധു സെമിയില്‍. ഇന്ന് നടന്ന തീപാറും മത്സരത്തില്‍ 58 മിനുട്ട് പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം. ഇരു ഗെയിമുകളിലും ഒപ്പത്തിനൊപ്പം ഇരു താരങ്ങളും പൊരുതിയെങ്കിലും അവസാന നിമിഷം സിന്ധു മുന്നിലെത്തുകയായിരുന്നു. സ്കോര്‍: 21-17, 21-19.

ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-10നു സിന്ധു മുന്നിലായിരുന്നു. പിന്നീട് സിന്ധു 17-13 ന്റെ ലീഡ് നേടി മത്സരത്തില്‍ ഏറെ മുന്നിലെത്തുകയായിരുന്നു. ഒടുവില്‍ ആദ്യ ഗെയിം 21-17 എന്ന സ്കോറിനു സിന്ധു കൈക്കലാക്കി. രണ്ടാം ഗെയിമില്‍ ഒരു ഘട്ടത്തില്‍ ഒഖുഹാര 9-3നു ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും ഇടവേള സമയത്ത് ലീഡ് നില 8-11 ആയി സിന്ധു കുറച്ച് കൊണ്ടുവന്നു.

ഇടവേളയ്ക്ക് ശേഷം മൂന്ന് പോയിന്റ് നേടി ജപ്പാന്‍ താരത്തിനൊപ്പം സിന്ധു എത്തി. പിന്നീട് ഇരു താരങ്ങളും ലീഡ് മാറി മാറി നേടി. 19-19 ല്‍ ഇരു താരങ്ങളും ഒപ്പമെത്തിയെങ്കിലും സിന്ധു ഗെയിം 21-19നു നേടി സെമി ഉറപ്പിച്ചു.

സെമിയില്‍ സിന്ധുവിന്റെ എതിരാളി അകാനെ യമാഗൂച്ചിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial