
ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ തോല്‍വി ഏറ്റുവാങ്ങി പിവി സിന്ധു. നേരിട്ടുള്ള ഗെയിമിലാണ് ലോക രണ്ടാം നമ്പര്‍ താരം ജപ്പാന് താരത്തോട് അടിയറവ് പറഞ്ഞത്. സ്കോര്‍ : 21-14, 21-9
ആദ്യ ഗെയിമില്‍ സിന്ധുവിനെതിരെ പോയിന്റുകള്‍ നേടി ലീഡ് നേടിയത് ജപ്പാന് താരമാണ്. എന്നാല്‍ 7-7നു സിന്ധു ഒപ്പം പിടിച്ചു. പിന്നീട് 9-7നു സിന്ധു ലീഡ് നേടിയെങ്കിലും ഇടവേളയ്ക്ക് പിരിഞ്ഞപ്പോള്‍ 11-10നു ലീഡ് അകാനേ സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷം 14-14നു ഇരു താരങ്ങളും ഒപ്പം നിന്നുവെങ്കിലും 7 പോയിന്റുകള്‍ തുടരെ നേടി അകാനെ യമാഗൂച്ചി ആദ്യ ഗെയിം 21-14നു സ്വന്തമാക്കി.
രണ്ടാം ഗെയിമിലും ആദ്യം മുതലേ സിന്ധു പിന്നില്‍ പോകുന്ന കാഴ്ചയാണ് കണ്ടത്. പകുതി സമയത്ത് 11-2നു യമാഗൂച്ചിയ്ക്കായിരുന്നു ലീഡ്. ഇടവേളയ്ക്ക് ശേഷം 7 പോയിന്റുകള്‍ കൂടി നേടാന്‍ മാത്രമേ സിന്ധുവിനു ലഭിച്ചുള്ളു. രണ്ടാം ഗെയിം 21-9നു സ്വന്തമാക്കി യമാഗൂച്ചി ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial