
ഹോക്കി വേള്‍ഡ് ലീഗ് വനിത വിഭാഗം ജോഹന്നസ്ബര്‍ഗ് പാദത്തിന്റെ ആദ്യ ദിനത്തില്‍ ഗോളുകള്‍ക്ക് പഞ്ഞം. നാല് മത്സരങ്ങളില്‍ നിന്നായി വെറും 4 ഗോളുകളാണ് ആദ്യ ദിനം പിറന്നത്. ഗ്രൂപ്പ് ബി മത്സരങ്ങളില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരവും സമനിലയായിരുന്നു ഫലം. ഗ്രൂപ്പ് എയില്‍ ജപ്പാനും അയര്‍ലണ്ടും ഓരോ ഗോള്‍ വീതം നേടി മത്സരത്തില്‍ സമനില പാലിച്ചു. 44ാം മിനുട്ടില്‍ റോസിന് അപ്ടണ് അയര്‍ലണ്ടിനായി ആദ്യ ഗോള്‍ നേടി. 7 മിനുട്ടുകള്‍ക്ക് ശേഷം ഷിഹോരി ഓയ്കാവ ജപ്പാന്റെ ഗോള്‍ മടക്കി. ഇരു ഗോളുകളും പെനാള്‍ട്ടി കോര്‍ണറിലൂടെയാണ് നേടിയത്.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ പോളണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി ജര്‍മ്മനി ടൂര്‍ണ്ണമെന്റ് ആരംഭിച്ചു. ഗോള്‍രഹിത ആദ്യ പകുതിയ്ക്ക ശേഷം മൂന്നാം ക്വാര്‍ട്ടറിലാണ് ജര്‍മ്മനി എലിസ ഗ്രേവിലൂടെ അക്കൗണ്ട് തുറന്നത്.
ആദ്യ ദിനം നടന്ന മൂന്നാം മത്സരത്തില്‍ അമേരിക്ക ചിലിയെ 1-0 നു തകര്‍ത്തു. 35ാം മിനുട്ടില്‍ ജില് വിറ്റ്മര്‍ ആണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്.
Courtesy @Getty
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial