
ഹോക്കി വേള്‍ഡ് ലീഗില്‍ പാക്കിസ്ഥാനു തുടര്‍ച്ചയായ മൂന്നാം തോല്‍വി. നെതര്‍ലാന്‍ഡ്സിനോടും കാനഡയോടും തോറ്റ് തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ പാക്കിസ്ഥാന് ബദ്ധ വൈരികളായ ഇന്ത്യയോടാണ് നാണം കെട്ട് തോറ്റത്. 7-1 എന്ന സ്കോറിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്. ആദ്യ ക്വാര്‍ട്ടറിന്റെ അവസാന നിമിഷം ഹര്‍മന്‍പ്രീത് സിംഗിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. രണ്ടാം ക്വാര്‍ട്ടറില്‍ തല്‍വീന്ദര്‍ സിംഗ് 21, 24 മിനുട്ടുകളില്‍ നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍ ഇന്ത്യ ആദ്യ പകുതി അവസാനിച്ചപ്പോള്‍ മൂന്ന് ഗോളിനു മുന്നിലായിരുന്നു. ഹര്‍മന്‍പ്രീത് 33ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ലീഡ് നാലായി.
ആകാശ്ദീപ് സിംഗ്, പ്രദീപ് മോര് എന്നിവര്‍ ഓരോ ഗോള്‍ കൂടി നേടി ഇന്ത്യയുടെ പട്ടിക തികച്ചു. 57ാം മിനുട്ടില്‍ ഉമര്‍ മുഹമ്മദ് ബുട്ട പാക്കിസ്ഥാനു ആശ്വാസ ഗോള്‍ സമ്മാനിച്ചുവെങ്കിലും 59ാം മിനുട്ടില്‍ ആകാശ്ദീപ് ഇന്ത്യയുടെ ലീഡ് ആറാക്കി ഉയര്‍ത്തി. പാക്കിസ്ഥാന് ഇതുവരെ ടൂര്‍ണ്ണമെന്റില്‍ മൂന്ന് മത്സരങ്ങളിലായി 17 ഗോളുകളാണ് വഴങ്ങിയത്. നെതര്‍ലാന്‍ഡ്സുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial