ഈഫൽ ഗ്രാന്റ് പ്രീയിൽ ഹാമിൾട്ടനെ മറികടന്നു ബോട്ടാസിന് പോൾ പൊസിഷൻ

ഫോർമുല വൺ ഈഫൽ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ കൈക്കലാക്കി മെഴ്‌സിഡസ് ഡ്രൈവർ വാൾട്ടറി ബോട്ടാസ്. സീസണിൽ ഇത് വരെ എല്ലാ റേസിലും പോൾ പൊസിഷനിൽ എത്തുക എന്ന പതിവ് മെഴ്‌സിഡസ് ഇത്തവണയും തെറ്റിച്ചില്ല. എന്നാൽ കഴിഞ്ഞ അഞ്ച് ഗ്രാന്റ് പ്രീ യോഗ്യതയിലും ഒന്നാമത് എത്തിയ ലൂയിസ് ഹാമിൾട്ടനെ ബോട്ടാസ് ഇത്തവണ മറികടന്നു.

യോഗ്യതയിൽ ഹാമിൾട്ടൻ രണ്ടാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ മൂന്നാമത് ആയി. ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് നാലാമത് ആയി യോഗ്യത നേടിയപ്പോൾ 11 മത് ആയിരുന്നു വെറ്റലിന്റെ സ്ഥാനം. റേസിംഗ് പോയിന്റിന്റെ ലാൻസ് സ്ട്രോലിന് അസുഖം ആയതിനെ തുടർന്ന് ഇതിഹാസ ഡ്രൈവർ നിക്കോ ഹൾക്കൻബർഗ് അവർക്ക് ആയി യോഗ്യതയിൽ ഇറങ്ങി. കമന്ററി ബോക്‌സിൽ നിന്നു ഡ്രൈവിങ് സീറ്റിലേക്ക് മാറിയ ഹൾക്കൻബർഗ് ഇരുപതാം സ്ഥാനത്ത് അവസാനം ആയാണ് യോഗ്യത നേടിയത്.

റഷ്യൻ ഗ്രാന്റ് പ്രീയിൽ ബോട്ടാസ്, പെനാൽട്ടി നേരിട്ട ലൂയിസ് ഹാമിൾട്ടൻ മൂന്നാമത്

ഫോർമുല വൺ റഷ്യൻ ഗ്രാന്റ് പ്രീയിൽ മൈക്കിൾ ശുമാർക്കറിന്റെ വിജയ റെക്കോർഡിനൊപ്പം എത്താൻ സാധിക്കാതെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ലൂയിസ് ഹാമിൾട്ടൻ. അനുവദിക്കപ്പെട്ട സ്ഥലത്ത് അല്ലാതെ പരിശീലന തുടക്കം നടത്തിയ ഹാമിൾട്ടനു രണ്ടു തവണ 5 സെക്കന്റ് പിഴ ആണ് ലഭിച്ചത്. ഇതോടെ പോൾ പൊസിഷനിൽ തുടങ്ങിയ ഹാമിൾട്ടൻ ഒരു ഘട്ടത്തിൽ വളരെ പിന്നിൽ പോയി. ഈ അവസരം മുതലെടുത്ത ബോട്ടാസ് റേസിൽ ആധിപത്യം കണ്ടത്തി. രണ്ടാം സ്ഥാനത്ത് സമാനമായ നിലയിൽ ഡ്രൈവ് ചെയ്ത റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനും തന്റെ അവസരം മുതലാക്കി. ഒന്നാം സ്ഥാനത്ത് മെഴ്‌സിഡസിന്റെ ബോട്ടാസ് എത്തിയപ്പോൾ രണ്ടാമത് റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനും എത്തി. ഇതോടെ മൂന്നാമത് ആയ തന്റെ സഹ ഡ്രൈവർ ഹാമിൾട്ടനുമായുള്ള ഡ്രൈവർമാരുടെ ലോക ചാമ്പ്യൻഷിപ്പിലെ അകലം ബോട്ടാസ് കുറച്ചു.

സീസണിൽ ഇത് ആറാം തവണയാണ് ഹാമിൾട്ടൻ, ബോട്ടാസ്, വെർസ്റ്റാപ്പൻ എന്നിവർ പോഡിയത്തിൽ ഫിനിഷ് ചെയ്യുന്നത്. വലിയ കാണികളെ ഉൾക്കൊള്ളിച്ച് നടത്തിയ റഷ്യൻ ഗ്രാന്റ് പ്രീ ജയത്തിനു ശേഷം തന്റെ വിമർശകർക്കു നേരെ ബോട്ടാസ് വിമർശനം ഉന്നയിക്കുകയും ചെയ്തു. കരിയറിലെ ഒമ്പതാം ജയം ആണ് ബോട്ടാസിന് ഇത്. തനിക്ക് ലഭിച്ച പിഴക്ക് നേരെ വലിയ വിമർശനം ആണ് ഹാമിൾട്ടൻ നടത്തിയത്. അതേസമയം ചിലപ്പോൾ ഹാമിൾട്ടൻ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നേരിടാനും സാധ്യത ഉണ്ട്. കിരീടം തേടി കുതിക്കുന്ന മെഴ്‌സിഡസ് തങ്ങളുടെ പോയിന്റുകൾ വീണ്ടും ഉയർത്തി. അതേസമയം മറ്റൊരു മോശം ദിവസം ആയി ഫെരാരിക്ക് ഇന്നും. ചാൾസ് ലെക്ലെർക്ക് ആറാമത് ആയപ്പോൾ വെറ്റൽ 13 സ്ഥാനത്ത് ആയി.

റഷ്യൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷനായി ഹാമിൾട്ടൻ

റഷ്യൻ ഗ്രാന്റ് പ്രീ യോഗ്യതയിൽ ഏഴാം ലോക കിരീടം ലക്ഷ്യമിടുന്ന മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ്‌ ഹാമിൾട്ടൻ ഒന്നാമത് എത്തി. രണ്ടാം യോഗ്യത റേസിൽ ഫെരാരി ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ കാറ് കൂട്ടിയിടിച്ച് പുറത്തായപ്പോൾ നേരിട്ട തിരിച്ചടി അതിജീവിച്ച് ആണ് ഹാമിൾട്ടൻ പോൾ പൊസിഷൻ നേടിയത്. രണ്ടാം യോഗ്യത റേസിൽ രണ്ടര മിനിറ്റ് അവശേഷിക്കുന്ന സമയത്ത് ചുവപ്പ് കാർഡ് കണ്ട് റേസ് പുനരാരംഭിക്കേണ്ടി വന്നപ്പോൾ പതിനഞ്ചാം സ്ഥാനത്ത് ആയിരുന്നു ബ്രിട്ടീഷ് ഡ്രൈവർ, ഇവിടെ നിന്നാണ് ഹാമിൾട്ടൻ തിരിച്ചു വന്നത്.

ഞായറാഴ്ച 91 മത്തെ ഗ്രാന്റ് പ്രീ ജയം ലക്ഷ്യമിടുന്ന ഹാമിൾട്ടൻ ജയത്തിൽ സാക്ഷാൽ മൈക്കിൾ ശുമാർക്കറിന്റെ റെക്കോർഡ് ആണ് ലക്ഷ്യം വക്കുന്നത്. യോഗ്യതയിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ രണ്ടാമത് എത്തിയപ്പോൾ മെഴ്‌സിഡസിന്റെ തന്നെ വാൽറ്ററി ബോട്ടാസ് ആണ് മൂന്നാമത് എത്തിയത്. റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് ഞായറാഴ്ച നാലാമത് നിന്നു റേസ് തുടങ്ങുമ്പോൾ 11 മത് ആയി ആണ് ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് റേസ് തുടങ്ങുക.

വംശീയതക്ക് എതിരായ ടീ ഷർട്ട്, ലൂയിസ് ഹാമിൾട്ടൻ ഫോർമുല വൺ അന്വേഷണം നേരിട്ടേക്കും.

ടുസ്കാൻ ഗ്രാന്റ് പ്രീയിൽ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടനു എതിരെ ഫോർമുല വൺ അധികൃതർ അന്വേഷണം നടത്തിയേക്കും. ടുസ്കാൻ ഗ്രാന്റ് പ്രീയിൽ റേസ് തുടങ്ങുന്നതിനു മുമ്പും ട്രോഫി മേടിക്കാനും ‘ബ്രെയോണ ടൈലറിനെ കൊന്ന പോലീസ്കാരെ അറസ്റ്റ് ചെയ്യണം’ എന്നു എഴുതിയ ടീ ഷർട്ട് അണിഞ്ഞാണ് ഹാമിൾട്ടൻ എത്തിയത്. പോലീസ് അതിക്രമങ്ങൾക്കും വംശീയതക്കും എതിരായ വലിയ സന്ദേശം ആയിരുന്നു ഹാമിൾട്ടൻ നൽകിയത്. ആറു മാസം മുമ്പ് പൊലീസുകാരാൽ 8 തവണ വെടിയേറ്റു സ്വന്തം വീട്ടിൽ വച്ചാണ് ബ്രെയോണ ടൈലർ എന്ന കരുത്തവർഗ്ഗക്കാരി കൊല്ലപ്പെടുന്നത്. ലോകം മുഴുവൻ ഉയർന്നു വന്ന പ്രതിഷേധത്തിന്റെ ഭാഗം ആവുക ആയിരുന്നു ഹാമിൾട്ടൻ.

അവരുടെ പേര് പറയുക എന്നു എഴുതിയ ബ്രെയോണ ടൈലറിന്റെ ഫോട്ടോയും ടീ ഷർട്ടിൽ ഉണ്ടായിരുന്നു. അതേസമയം രാഷ്ട്രീയകാര്യങ്ങൾ ഫോർമുല വണ്ണിൽ പ്രകടമാക്കരുത് എന്ന നിയമം ഹാമിൾട്ടൻ ലംഘിച്ചോ എന്ന കാര്യം ആണ് ഫോർമുല വൺ അധികൃതർ അന്വേഷിക്കുക. എന്നാൽ ഇത് രാഷ്ട്രീയം അല്ല മാനുഷിക വിഷയം ആണെന്ന നിലപാട് ആണ് മെഴ്‌സിഡസിന്. എല്ലാ അർത്ഥത്തിലും ഹാമിൾട്ടനെ പിന്തുണക്കും എന്നും അവർ അറിയിച്ചു. സ്വന്തം വീട്ടിൽ കൊല്ലപ്പെടാൻ മാത്രം വംശീയത കാരണം ആവുന്നു എങ്കിൽ ആ കൊലപാതകം ചെയ്തവ വംശീയ വെറിയന്മാർ സ്വതന്ത്രരായി നടക്കുന്നു എങ്കിൽ അതിനു എതിരെ ശ്രദ്ധ ക്ഷണിക്കേണ്ടത് തന്റെ കടമ ആണെന്നാണ് ഹാമിൾട്ടൻ പറഞ്ഞത്. വംശീയതക്ക് എതിരെ നിരവധി നിലപാടുകൾ ആണ് ഫോർമുല വൺ ഈ സീസണിൽ എടുത്തത്, ഹാമിൾട്ടൻ ആവട്ടെ അതിന്റെ മുന്നണി പോരാളിയും ആയിരുന്നു. ഈ നിലപാട് കാരണം ഹാമിൾട്ടനെ ഫോർമുല വൺ ശിക്ഷിക്കുമോ എന്നു കണ്ടറിയണം.

‘ബ്രെയോണ ടൈലറിനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യുക’ രാഷ്ട്രീയം പറഞ്ഞു ഹാമിൾട്ടൻ

ഫോർമുല വൺ വേദിയിൽ തന്റെ രാഷ്ട്രീയം ഉറക്കെ വിളിച്ചു പറഞ്ഞു ലൂയിസ് ഹാമിൾട്ടൻ. ഏതാണ്ട് ആറു മാസം മുമ്പ് അമേരിക്കൻ പോലീസിനാൽ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരി ആയ ബ്രെയോണ ടൈലറിനു നീതിക്കായി ആണ് ഹാമിൾട്ടൻ തന്റെ റേസ് ട്രാക്ക് ഉപയോഗിച്ചത്. വംശീയതക്ക് എതിരെ വലിയ പ്രതിഷേധങ്ങളും സമരങ്ങളും ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ സമരങ്ങളും കണ്ട സമീപകാലത്ത് കായിക ലോകവും ഇതിനൊപ്പം ചേർന്ന് നിന്നിരുന്നു. ഇത്തരം പ്രതിഷേധങ്ങളിൽ മുന്നിൽ എന്നും ആറു തവണ ലോക ജേതാവ് ആയ ലൂയിസ് ഹാമിൾട്ടനും ഉണ്ടായിരുന്നു. ഇത്തവണ ടുസ്കാൻ ഗ്രാന്റ് പ്രീ തുടങ്ങുന്നതിനു മുമ്പ് ‘ബ്രെയോണ ടൈലറിനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യുക’ എന്നു മുന്നിൽ എഴുതിയ ടീഷർട്ട് അണിഞ്ഞാണ് ഹാമിൾട്ടൻ എത്തിയത്. ടീഷർട്ടിന്റെ പിന്നിൽ ആവട്ടെ ബ്രെയോണ ടൈലറിന്റെ ചിത്രവും പതിച്ചിരുന്നു. റേസിൽ ജയം കണ്ട ശേഷവും ഈ ടീഷർട്ട് അണിഞ്ഞു തന്നെയാണ് ഹാമിൾട്ടൻ ട്രോഫി മേടിക്കാനും എത്തിയത്.

ഈ ധൈര്യം തന്നെയാവും ഹാമിൾട്ടനെ എല്ലാവരിൽ നിന്നും വ്യത്യസ്തനയിക്കുന്നത്. ചിലപ്പോൾ ഫോർമുല വൺ ചരിത്രത്തിൽ ലൂയിസ് ഹാമിൾട്ടൻ ഏറ്റവും മഹാനായ ഡ്രൈവർ ആയിരിക്കില്ല, ശുമാർക്കറും, ഫ്രോസ്റ്റും, സെന്നയും, നിക്കി ലൗഡയും സമീപകാലത്തെ ഇതിഹാസങ്ങൾ ആയ വെറ്റലും അലോൺസോയും ഒക്കെ ബ്രിട്ടീഷ് ഡ്രൈവറെക്കാൾ മികച്ചവർ ആയേക്കാം. പക്ഷെ അവരാരെ പോലെയും അല്ല ഹാമിൾട്ടൻ, ഒരുപാട് തവണ ആവർത്തിച്ചു പറഞ്ഞപോലെ അയ്യാൾ ചിലപ്പോൾ ചരിത്രത്തിലെ ഏറ്റവും മഹാനായ ഡ്രൈവർ ആയിരിക്കില്ല, അതെ ഒപ്പം അയ്യാളുടെ ജയങ്ങൾക്ക് മെഴ്‌സിഡസിന്റെ ഏറ്റവും മികച്ച, മറ്റ് കാറുകളെ നാണിപ്പിക്കുന്ന കാറും കൂട്ടുണ്ട്, എന്നാൽ അയ്യാളെ പോലൊരു ഡ്രൈവർ ചരിത്രത്തിൽ വേറെയില്ല, ഇനി ചിലപ്പോൾ മതിരാൾ ഇങ്ങനെ ഉയർന്നു വന്നാലും അയ്യാളുടെ പ്രചോദനം ഹാമിൾട്ടൻ തന്നെയാവും. അയ്യാൾ ഉയർന്നു വന്നു കാണിച്ച പോലൊരു ഹീറോയിസവും ഫോർമുല വണ്ണിൽ വേറെ കണ്ടിട്ടില്ല. ഒരു അഭിമുഖത്തിൽ തനിക്ക് ഒരു കുട്ടി എന്ന നിലക്ക് എത്ര അപ്രാപ്യമായ സ്വപ്നം ആയിരുന്നു ഫോർമുല വൺ ഡ്രൈവർ ആവുക എന്നത് എന്നു അയ്യാൾ പറയുന്നത് കേട്ടിട്ടുണ്ട്.

തന്റെ മുഖത്തോട് സാമ്യമുള്ള ഒരു മുഖവും ഫോർമുല വൺ ഡ്രൈവിങ് സീറ്റിൽ താൻ കണ്ടിട്ടില്ല എന്നു ആ അഭിമുഖത്തിൽ പറഞ്ഞ ഹാമിൾട്ടൻ തന്റെ അച്ഛൻ 4,5 ജോലികൾ ചെയ്തു തന്റെ സ്വപ്നത്തിനു കൂടെ നിന്ന കഥയും പറയുന്നുണ്ട്. അന്നത്തെക്കാൾ ഭീകരമായി പാവപ്പെട്ടവന്, സാധാരണക്കാരന് സ്പോർട്സ് വെറും സ്വപ്നം മാത്രം ആവുന്ന ദുരവസ്ഥയും ഹാമിൾട്ടൻ അവിടെ പറയുന്നുണ്ട്. തന്റെ ലക്ഷ്യങ്ങൾ ഒന്ന് കായികരംഗത്ത് കഴിവുള്ളവർക്ക് സാമ്പത്തിക നില അവരുടെ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയാവരുത് എന്നതാണ് എന്നു ആവർത്തിക്കുന്ന ഹാമിൾട്ടൻ അതിനായി ആണ് റേസ് ട്രാക്കിന്‌ പുറത്ത് കൂടുതൽ സമയം നൽകുന്നത് എന്നും അറിയുക. തന്റെ രാഷ്ട്രീയം പറയാൻ അത് ആരെ ചൊടിപ്പിച്ചാലും ഒരു കൂസലും ഇല്ല എന്നിടത്ത് കൂടിയാണ് ഹാമിൾട്ടൻ ഏറ്റവും പ്രിയപ്പെട്ടവൻ ആവുന്നത്. ബ്രെയോണ ടൈലറിനെ പോലെ വംശീയതക്ക് വിധേയരാവുന്ന ആർക്ക് വേണ്ടിയും സംസാരിക്കാൻ, അവർക്ക് നീതി ഉറപ്പിക്കാൻ അയ്യാൾ എന്നും മുന്നിൽ കാണും. അതിന്റെ പേരിൽ ആരാധകരെ നഷ്ടം ആയാലോ, സ്പോൺസർഷിപ്പ് നഷ്ടമായാലോ ഒന്നും അയ്യാൾക്ക് വിഷയമല്ല. അയ്യാൾ അയ്യാളുടെ രാഷ്ട്രീയം ലോകം ജയിച്ച് കൊണ്ട് തന്നെ ഉറക്കെ വിളിച്ച് പറയും. അതിനാൽ തന്നെ ഫോർമുല വൺ ചരിത്രം കണ്ട ഏറ്റവും മികച്ച എന്നല്ല ഫോർമുല വണ്ണിൽ ഇന്നെ വരെ ഡ്രൈവ്‌ ചെയ്ത എക്കാലത്തെയും പ്രധാനപ്പെട്ട ഡ്രൈവർ ഹാമിൾട്ടൻ മാത്രം ആണ്. കാരണം ഹാമിൾട്ടൻ തുറന്നത് വലിയ ഒരു ലോകം ആണ്, സ്വപ്നം കാണാൻ പോലും പേടിയുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് സ്വപ്നം കാണാൻ ധൈര്യം നൽകിയ ലോകം. എല്ലാർക്കും പ്രചോദനം ആയി ഏഴാം ലോക ചാമ്പ്യൻഷിപ്പിന് അടുക്കുന്ന ഹാമിൾട്ടനു അത് സാധിക്കട്ടെ എന്നാശംസിക്കുന്നു.

കരിയറിലെ തൊണ്ണൂറാം ജയവും ആയി ലൂയിസ് ഹാമിൾട്ടൻ

ഫോർമുല വൺ സീസണിൽ ആദ്യമായി കാണികളെ ഭാഗികമായി പ്രവേശിപ്പിച്ചു നടത്തിയ ടുസ്കാൻ ഗ്രാന്റ് പ്രീയിൽ ജയവുമായി ബ്രിട്ടീഷ് മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. നിരവധി നാടകീയ രംഗങ്ങൾക്ക് ആണ് റേസ് സാക്ഷിയായത്. കാറുകൾ തമ്മിൽ വലിയ കൂട്ടിയിടി കണ്ട റേസിൽ റെഡ് ബുള്ളിന്റെ വെർസ്റ്റാപ്പൻ അടക്കം എട്ടു കാറുകൾക്ക് റേസ് പൂർത്തിയാക്കാൻ ആയില്ല. 2 പ്രാവശ്യം ചുവന്ന കോടി വീശിയതിനാൽ നിർത്തി വെക്കേണ്ടി വന്ന റേസ് മൂന്നു പ്രാവശ്യം ആണ് പുനരാരംഭിക്കേണ്ടി വന്നത്. എന്നാൽ ഈ വെല്ലുവിളികളെ എല്ലാം അതിജീവിച്ച് ആയിരുന്നു ഹാമിൾട്ടൻ ജയം കണ്ടത്. കരിയറിൽ 95 മത്തെ പ്രാവശ്യം പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൾട്ടൻ ഏതാണ്ട് എല്ലാ സമയത്തും മുന്നിട്ട് നിന്നാണ് കരിയറിലെ 90 മത്തെ ഗ്രാന്റ് പ്രീ ജയം കണ്ടത്.

മെഴ്‌സിഡസിന്റെ തന്നെ വൊറ്ററി ബോട്ടാസ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അതേസമയം ആദ്യമായി പോഡിയത്തിൽ ഇടം കണ്ടത്തിയ റെഡ് ബുള്ളിന്റെ അലക്‌സാണ്ടർ ആൽബോൺ ആണ് റേസിൽ മൂന്നാമത് ആയത്. അതേസമയം വീണ്ടും നിരാശയുടെ ദിവസം ആയിരുന്നു ഫെരാരിക്ക് ഇത്. രണ്ടു ഡ്രൈവർമാരും ഫെരാരിക്ക് നിരാശ നൽകി. ജയത്തിനു ശേഷം ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ സന്ദേശം ഉയർത്തി കാണിച്ച ഹാമിൾട്ടൻ പോലീസിനാൽ കൊല്ലപ്പെട്ട കരുത്തവംശജയായ ബ്രെയോണ ടൈലറിനെ കൊന്ന പോലീസ്കാരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട ജേഴ്‌സി അണിഞ്ഞാണ് ട്രോഫി മേടിക്കാൻ വന്നത്. ബ്രെയോണ ടൈലറിന്റെ ചിത്രവും ജേഴ്‌സിയിൽ ഹാമിൾട്ടൻ അണിഞ്ഞു. തന്റെ രാഷ്ട്രീയം ഒരിക്കൽ കൂടി ഉറക്കെ പറഞ്ഞ ഹാമിൾട്ടൻ എട്ടാം ലോക കിരീടത്തിലേക്ക് വേഗം വേഗം അടുക്കുകയാണ്. അതേസമയം സമീപകാലത്തെ 100 മത്തെ ജയം ആയിരുന്നു മെഴ്‌സിഡസിന് ഇത്. ഉടമസ്ഥരുടെ ചാമ്പ്യൻഷിപ്പിൽ രണ്ടാമതുള്ള റെഡ് ബുള്ളിനെക്കാൾ വളരെ മുന്നിലാണ് മെഴ്‌സിഡസ് ഇപ്പോൾ.

ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ നാടകീയ കാഴ്ചകൾ, ജയം കണ്ട് ഗാസ്‌ലി, ഹാമിൾട്ടനു പെനാൽട്ടി

ഈ വർഷത്തെ ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ നാടകീയതയും അപ്രതീക്ഷിതയും നിറഞ്ഞു നിന്നപ്പോൾ കരിയറിൽ തന്റെ ആദ്യ ഗ്രാന്റ് പ്രീ ജയം കണ്ടു ആൽഫ തൗരിക്ക് വേണ്ടി പിയരെ ഗാസ്‌ലി. കരിയറിലെ ആദ്യ ജയം കണ്ട 24 കാരൻ ആയ ഫ്രഞ്ച് ഡ്രൈവർ തികച്ചും അപ്രതീക്ഷിതമായി ആണ് ആദ്യ സ്ഥാനത്ത് എത്തിയത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടനു തികച്ചും നിരാശ നൽകിയ റേസ് ആയിരുന്നു ഇറ്റലിയിലെത്. റേസിൽ പകുതി വരെ മുന്നിട്ട് നിന്ന ഹാമിൾട്ടനു നിയമം തെറ്റിച്ചു പിറ്റ് ഇടവേള എടുത്തതിനു ആണ് 10 സെക്കന്റ് പെനാൽട്ടി ഹാമിൾട്ടനു ലഭിച്ചത്. അതേസമയം ഇരു ഫെരാരി ഡ്രൈവർമാരും ബ്രേക്ക് പ്രശ്നം കാരണം റേസിൽ നിന്നു പിന്മാറുന്നതും ഇറ്റലിയിൽ കണ്ടു.

മക്ലാരന്റെ കാർലോസ് സൈൻസ് രണ്ടാമത് എത്തിയപ്പോൾ റേസിംഗ് പോയിന്റിന്റെ ലാൻസ് സ്ട്രോൾ ആണ് റേസിൽ മൂന്നാമത് എത്തിയത്. ലാന്റോ നോറിസ് നാലാമത് എത്തിയപ്പോൾ വെറ്റാറി ബോട്ടാസ് അഞ്ചാമതും ലൂയിസ് ഹാമിൾട്ടൻ ഏഴാമതും ആണ് റേസ് അവസാനിപ്പിച്ചത്. അതേസമയം ഏതാണ്ട് വലിയ അപകടമാണ് ചാൾസ് ലെക്ലെർക്ക് നേരിട്ടത്. പിറ്റിലെ പ്രശ്നങ്ങൾ കാരണം 23 മത്തെ ലാപ്പിൽ നിർത്തി വച്ച റേസ് തുടങ്ങിയതിനു ഉടനെ തന്നെയാണ് ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് അപകടത്തിൽപ്പെട്ടത്.

കാറിന്റെ ബ്രൈക്ക് നഷ്ടമായതിനെ തുടർന്ന് ലെക്ലെർക്കിന്റെ കാർ മതിലിൽ ഇടിക്കുകയായിരുന്നു, ഭാഗ്യം കൊണ്ടാണ് ലെക്ലെർക്ക് വലിയ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഫെരാരി മാറ്റാൻ ആയി റേസ് നിർത്തിവച്ചപ്പോൾ തനിക്ക് ലഭിച്ച പെനാൽട്ടിക്ക് എതിരെ അധികൃതരോട് ദേഷ്യത്തോടെ വലിയ പ്രതിഷേധം ആണ് ഹാമിൾട്ടൻ നടത്തിയത്. എന്നാൽ പെനാൽട്ടി ലഭിച്ച ബ്രിട്ടീഷ് ഡ്രൈവർ റേസ് പുനരാരംഭിച്ചപ്പോൾ ഒന്നിൽ നിന്നു അവസാനക്കാരൻ ആയി പതിനേഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ റേസിൽ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ ഹാമിൾട്ടനു ആയത് താരത്തിന് ആശ്വാസം ആയി. ഗാസ്‌ലി ജയം കണ്ട റേസിൽ ഏഴാമത് ആയെങ്കിലും ഇപ്പോഴും 164 പോയിന്റുകളും ആയി ഹാമിൾട്ടൻ തന്നെയാണ് ലോക ചാമ്പ്യൻഷിപ്പിൽ മുന്നിൽ. രണ്ടാമതുള്ള ബോട്ടാസിന് 117 പോയിന്റുകൾ ഉള്ളപ്പോൾ മൂന്നാമത് ഉള്ള റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ റേസിൽ നിന്നു പിന്മാറിയത് മെഴ്‌സിഡസ് ഡ്രൈവർമാർക്ക് നേട്ടമായി.

ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ ഹാമിൾട്ടനു പോൾ പൊസിഷൻ, കരിയറിലെ 94 മത്തെ പോൾ പൊസിഷൻ

ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ യോഗ്യതയിൽ ഒന്നാമത് എത്തി മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ്‌ ഹാമിൾട്ടൻ. രണ്ടാമത് എത്തിയ സഹ ഡ്രൈവർ വെറ്റാറി ബോട്ടാസിനെക്കാൾ 0.069 സെക്കന്റുകൾ മുന്നിൽ ഫിനിഷ് ചെയ്താണ് ഹാമിൾട്ടൻ പോൾ പൊസിഷൻ സ്വന്തമാക്കിയത്. ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ യോഗ്യത ലാപ്പ് ആയിരുന്നു 164.286 എം.പി.എച്ച് വേഗതയിൽ ഹാമിൾട്ടന്റെ അവസാന ലാപ്പ്. നാളെ തന്റെ കരിയറിലെ 90 മത്തെ ഗ്രാന്റ് പ്രീ ജയം ലക്ഷ്യമിടുന്ന ഹാമിൾട്ടന്റെ 94 മത്തെ പോൾ പോസിഷൻ ആണിത്.

അതേസമയം ബോട്ടാസ് രണ്ടാമത് എത്തിയപ്പോൾ മക്ലാരന്റെ ഡ്രൈവർ കാർലോസ് സെയിൻസ് ആണ് മൂന്നാമത് എത്തിയത്. റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് നാലാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ അഞ്ചാമത് ആയാണ് യോഗ്യതയിൽ ഫിനിഷ് ചെയ്തത്. അതേസമയം രണ്ട് ഫെരാരി ഡ്രൈവർമാരും ആദ്യ പത്തിൽ എത്തിയില്ല. ചാൾസ് ലെക്ലെർക്ക് പതിമൂന്നാമത് ഫിനിഷ് ചെയ്തപ്പോൾ ആദ്യ സെക്ഷനിൽ പുറത്തായ വെറ്റൽ 17 മാത്ത് ആയാണ് ഫിനിഷ് ചെയ്‍തത്.

ഫോർമുല വൺ ടീമായ വില്യംസിൽ ഇനി വില്യംസ് കുടുംബമില്ല.

ഫോർമുല വൺ ടീം വില്യംസിൽ നിന്ന് സർ ഫ്രാങ്ക് വില്യംസും മകൾ ക്ലാര വില്യംസും വില്യംസ് ടീമിൽ നിന്നു പടിയിറങ്ങുന്നു. ഈ ആഴ്ചയിലെ ഇറ്റാലിയൻ ഗ്രാന്റ് പ്രീക്ക് ശേഷം വില്യംസ് കുടുംബം വില്യംസിനോട് വിട പറയും. ഏതാണ്ട് 40 വർഷം മുമ്പ് 1977 ൽ സർ ഫ്രാങ്ക് വില്യംസ് ആണ് വില്യംസ് ടീം സ്ഥാപിക്കുന്നത്. അതിനുശേഷം ഫോർമുല വൺ തന്നെ കണ്ട ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി വില്യംസ് വളരുന്നു. എന്നാൽ സമീപകാലത്തെ മോശം പ്രകടനങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ടേറിയ വർഷങ്ങളും ടീമിനെ കഴിഞ്ഞ മാസം അമേരിക്കൻ ഗ്രൂപ്പ് ആയ ഡോർലിറ്റൻ ക്യാപിറ്റലിന് വിൽക്കാൻ വില്യംസ് കുടുംബത്തെ നിർബന്ധിതമാക്കി. ടീം പ്രിസിപ്പാൾ ആയ സർ വില്യംസും, അസിസ്റ്റന്റ് പ്രിസിപ്പാൾ ആയ മകൾ ക്ലാരയും ടീമിന്റെ പടി ഇറങ്ങും.

1980, 1990 കളിൽ ഫോർമുല വണ്ണിൽ വലിയ ആധിപത്യം ആണ് വില്യംസ് പുലർത്തിയത്. 9 തവണയാണ് ടീം ഫോർമുല വൺ ജേതാക്കൾ ആയത്. 7 തവണ വില്യംസ് ഡ്രൈവർമാർ ഫോർമുല വൺ ജേതാക്കളും ആയി. എന്നാൽ 2012 നു ശേഷം ഇത് വരെ ഒരു റേസ് ജയിക്കാൻ ആവാത്ത വില്യംസ് കഴിഞ്ഞ രണ്ടു വർഷവും അവസാനമായാണ് സീസൺ അവസാനിപ്പിച്ചത്. വില്യംസ് ടീമിന്റെ ഭാവി സുരക്ഷിതമായ കരങ്ങളിൽ ആണെന്നാണ് ക്ലാര വില്യംസ് പ്രതികരിച്ചത്. വില്യംസ് കുടുംബം പുറത്ത് പോവുകയാണെങ്കിലും ബ്രിട്ടീഷ് ടീമിന്റെ പേരു വില്യംസ് റേസിംഗ് ആണെന്ന് തന്നെ തുടരും. ഇതിഹാസ ഡ്രൈവർ അലൻ ഫ്രോസ്റ്റ്, കികെ റോസ്‌ബെർഗ് അടക്കം പലരും വില്യംസ് കാറുകൾ ഓടിച്ചിട്ടുണ്ട്.

ബെൽജിയം ഗ്രാന്റ് പ്രീയിലും മെഴ്‌സിഡസ് ആധിപത്യം, കരിയറിലെ 89 ജയവുമായി ഹാമിൾട്ടൻ

ബെൽജിയം ഗ്രാന്റ് പ്രീയിലും ആധിപത്യം തുടർന്ന് മെഴ്‌സിഡസ്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൾട്ടൻ എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. മെഴ്‌സിഡസിന്റെ വെറ്റാറി ബോട്ടാസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ മൂന്നാമത് എത്തി. റേസിൽ ഉടനീളം ആദ്യ മൂന്ന് സ്ഥാനത്ത് റേസ് തുടങ്ങിയവർ തന്നെ അവസാനം വരെ തുടരുന്നത് ആണ് കാണാൻ സാധിച്ചത്. ജയത്തോടെ ലോക കിരീടത്തിലേക്കുള്ള തന്റെ ലീഡ് ഹാമിൾട്ടൻ ഉയർത്തി. ബെൽജിയം ഗ്രാന്റ് പ്രീയിൽ ഇത് നാലാം തവണയാണ് ഹാമിൾട്ടൻ ജയം കാണുന്നത്.

കരിയറിൽ ആവട്ടെ ഇത് 89 തവണയാണ് ബ്രിട്ടീഷ് ഡ്രൈവർ റേസിൽ ജയം കാണുന്നത്. ഏഴാം ലോക കിരീടം തന്നെയാണ് തന്റെ ലക്ഷ്യം എന്നു ഒരിക്കൽ കൂടി ഹാമിൾട്ടൻ ട്രാക്കിൽ ഉറപ്പിച്ചു പറഞ്ഞു. ജയത്തിനു ശേഷം ഇന്നലെ അന്തരിച്ച ഹോളിവുഡ് നടനും ബ്ളാക്ക് പാന്തർ നായകനും ആയ ചാഡ്വിക് ബോസ്മാനെ ഓർത്ത ഹാമിൾട്ടൻ ‘വക്കാണ്ട ഫോർഎവർ’ അടയാളവും കാണിച്ചു. മൂന്നാമത് എത്തിയ മാക്‌സ് വെർസ്റ്റാപ്പന്റെ തുടർച്ചയായ ആറാം പോഡിയം ഫിനിഷ് കൂടിയായിരുന്നു ഇത്. സെബാസ്റ്റ്യൻ വെറ്റൽ 13 സ്ഥാനത്തും ചാൾസ് ലെക്ലെർക്ക് 15 സ്ഥാനത്തും ആണ് റേസ് അവസാനിപ്പിച്ചത് എന്നതിനാൽ തന്നെ ഫെരാരിക്ക് വളരെ മോശം ദിനം ആയിരുന്നു ഇന്ന്.

70മത് ആനിവേഴ്സറി ഗ്രാന്റ് പ്രീയിൽ വെർസ്റ്റാപ്പൻ, മേഴ്സിഡസിന്റെ ആധിപത്യം അവസാനിപ്പിച്ച് റെഡ്ബുൾ

സിൽ വർ സ്റ്റോണിൽ നടന്ന 70മത് ആനിവേഴ്സറി ഗ്രാൻഡ്പ്രിക്സിൽ റെഡ്ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ ജയിച്ചു. മേഴ്സിഡസിന്റെ ആധിപത്യത്തിന് ചാലഞ്ചുമായിട്ടാണ് റെഡ്ബുള്ളിന്റെ വെർസ്റ്റാപ്പൻ ജയിച്ച് കയറിയത്. മേഴ്സിഡസിന്റെ വാൽറ്റേരി ബോട്ടാസിനേയും ലെവിസ് ഹാമിൽട്ടണിനേയും മറികടന്നാണ് വെർസ്റ്റാപ്പൻ ജയിച്ച് കയറിയത്.

2020ൽ റേസ് ജയിക്കുന്ന മേഴ്സിഡസിന്റെ അല്ലാത്ത ആദ്യ ഡ്രൈവർ കൂടിയാണ് വെർസ്റ്റാപ്പൻ. ഇന്നത്തെ റേസിന്റെ വിധി നിർണയിച്ചത് ടയർ സ്റ്റ്രാറ്റജിയായിരുന്നു. ഫെരാരിയുടെ ചാൾസ് ലാക്ലെർക് ആയിരുന്നു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. റെഡ്ബുള്ളിന്റെ അലക്സ് അൽബോണും റേസിംഗ് പോയന്റിന്റെ ലാൻസ് സ്റ്റ്രോൾ യഥാക്രമം അഞ്ച് ആറ് സ്ഥാനങ്ങളിൽ റേസ് ഫിനിഷ് ചെയ്തു. ആഗസ്റ്റ് 2ന് നടന്ന ബ്രിട്ടീഷ് ഗ്രാൻഡ്പ്രീയിൽ ടയറിന് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ അതിജീവിച്ചാണ് ലെവിസ് ഹാമിൾട്ടൺ ജയിച്ച് കയറിയത്. വെർസ്റ്റാപ്പന്റെ കനത്ത വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഏഴാം തവണയും ബ്രിട്ടീഷ് ഗ്രാന്റ് പ്രീ ഹാമിൾട്ടൺ നേടിയത്.

കാറിന്റെ പ്രശ്നങ്ങൾ മറികടന്ന് ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം കണ്ട് ഹാമിൾട്ടൻ, വെർസ്റ്റാപ്പൻ രണ്ടാമത്

അവസാന ലാപ്പുകളിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി ബ്രിട്ടീഷ് ഗ്രാന്റ് പ്രീ. സ്വന്തം നാട്ടിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൾട്ടൻ അവസാന ലാപ്പിൽ കാറിന്റെ ടയറുകൾക്ക് നേരിട്ട പ്രശ്നങ്ങൾ അതിജീവിച്ച് ആണ് റേസിൽ ഒന്നാമത് എത്തിയത്. ഇത് ഏഴാം തവണയാണ് മെഴ്‌സിഡസ് ഡ്രൈവർ ആയ ഹാമിൾട്ടൻ ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം കാണുന്നത്. ബ്രിട്ടീഷ് ഗ്രാന്റ് പ്രീ റെക്കോർഡ് കൂടിയാണ് ഇത്.  അവസാന ലാപ്പിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ കടുത്ത വെല്ലുവിളി ആണ് ഹാമിൾട്ടനു മേൽ ഉയർത്തിയത്. എന്നാൽ ബ്രിട്ടീഷ് ഡ്രൈവർ ഈ വെല്ലുവിളി അതിജീവിച്ചു.

അതേസമയം അപ്രതീക്ഷിതമായി ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് ആണ് മൂന്നാമത് എത്തിയത്. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ലെക്ലെർക്ക് ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ മൂന്നാമത് എത്തുന്നത്. ഇരു മെഴ്‌സിഡസ് കാറുകളുടെയും ടയറുകൾക്ക് പ്രശ്നം നേരിട്ടത് ആണ് റേസിൽ കണ്ടത്.  റേസിൽ ഉടനീളം ഹാമിൾട്ടനു പിറകിൽ രണ്ടാമത് ആയി തുടർന്ന സഹ മെഴ്‌സിഡസ് ഡ്രൈവർ വെട്ടോറി ബോട്ടാസിന്റെ കാറിന്റെ ടയറുകൾക്ക് മൂന്ന് ലാപ്പുകൾ മാത്രം ബാക്കി നിൽക്കെ വലിയ പ്രശ്നങ്ങൾ നേരിട്ടു.  ഇതോടെ പിറ്റ് ഇടവേള എടുക്കാൻ നിർബന്ധിതമായ ബോട്ടാസിനെ മറ്റ് കാറുകൾ എളുപ്പം മറികടന്നു. 11 സ്ഥാനത്ത് ആയി റേസ് അവസാനിപ്പിച്ച ബോട്ടാസിന് കിരീടപോരാട്ടത്തിൽ വലിയ തിരിച്ചടി ആയി ഇത്.

അതേസമയം ജയം ബോട്ടാസിന് മേലുള്ള തന്റെ ലീഡ് ഉയർത്താൻ ഹാമിൾട്ടനു സഹായകമായി. നിർമാതാക്കളുടെ പോരാട്ടത്തിൽ മെഴ്‌സിഡസ് ബഹുദൂരം മുന്നിൽ തന്നെയാണ്. അവസാനം അപ്രതീക്ഷിതമായി നേരിട്ട വെല്ലുവിളി അതിജീവിച്ച് ജയം കണ്ടത് ഹാമിൾട്ടനു ആശ്വാസമായി. അതേസമയം ഇരു കാറുകളും സമാനമായ രീതിയിലുള്ള പ്രശ്നങ്ങൾ നേരിട്ടത് അടുത്ത റേസിൽ പരിഹരിക്കാൻ ആവും മെഴ്‌സിഡസ് ശ്രമം. റേസ് ജയിക്കാൻ ആയില്ല എങ്കിലും നിലവിൽ ഡ്രൈവർമാരുടെ പോരാട്ടത്തിൽ ബോട്ടാസിന് പിറകിൽ 6 പോയിന്റുകൾ പിറകിൽ മൂന്നാമത് ഉള്ള റെഡ് ബുള്ളിന്റെ വെർസ്റ്റാപ്പന് ഈ ഫലം വലിയ ആത്മവിശ്വാസം പകരും.

Exit mobile version