Picsart 23 04 23 21 14 33 830

ജർമ്മനിയിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ആഴ്‌സണൽ വനിതകളുടെ വമ്പൻ തിരിച്ചു വരവ്

വനിത ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിഫൈനലിൽ ആഴ്‌സണൽ വനിതകളുടെ അവിസ്മരണീയ തിരിച്ചു വരവ്. പ്രമുഖ താരങ്ങൾ പരിക്കേറ്റു പുറത്ത് പോയതിനാൽ ദുർബലമായ ടീമും ആയി വോൾവ്സബർഗും ആയി കളിക്കാൻ ഇറങ്ങിയ ആഴ്‌സണൽ 2 ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം സമനില പിടിക്കുക ആയിരുന്നു. ഇരു ടീമുകളും തുല്യ നിലയിൽ നിന്ന മത്സരത്തിൽ 19 മത്തെ മിനിറ്റിൽ വോൾവ്സബർഗ് മത്സരത്തിൽ മുന്നിലെത്തി. ജോൺസ്ഡോറ്റിറിന്റെ ത്രൂ ബോളിൽ നിന്നു ഇവ പഹോർ ആണ് ജർമ്മൻ ടീമിന്റെ ഗോൾ നേടിയത്. 5 മിനിറ്റിനുള്ളിൽ തന്റെ ഗോൾ കണ്ടത്തിയ ജോൺസ്ഡോറ്റിർ ആതിഥേയരുടെ മുൻതൂക്കം ഇരട്ടിയാക്കി.

2 ഗോൾ വഴങ്ങിയ ശേഷം വമ്പൻ തിരിച്ചു വരവ് ആണ് ആഴ്‌സണൽ നടത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് 45 മത്തെ മിനിറ്റിൽ സ്റ്റെഫ്‌ കാറ്റ്ലിയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ബ്രസീലിയൻ താരം റാഫയേല ആഴ്‌സണലിന് ആയി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ സമനിലക്ക് ആയി ഉണർന്നു കളിക്കുന്ന ആഴ്‌സണലിനെ ആണ് കാണാൻ ആയത്. മത്സരത്തിൽ 69 മത്തെ മിനിറ്റിൽ വിക്ടോറിയ പെലോവയുടെ പാസിൽ നിന്നു സ്വീഡിഷ് താരം സ്റ്റിന ബ്ലാക്ക്സ്റ്റിനിയസ് ഗോൾ നേടി ആഴ്‌സണലിന് നിർണായക സമനില സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ പരുക്കൻ ആയ കളിയിൽ പക്ഷെ ജയം കാണാൻ ഇരു ടീമുകൾക്കും ആയില്ല. മെയ് ഒന്നിന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ബ്രിട്ടനിലെ വനിത ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ റെക്കോർഡ് കാണികൾക്ക് മുന്നിൽ ആവും രണ്ടാം പാദ സെമിഫൈനൽ മത്സരം നടക്കുക.

Exit mobile version