മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ വിജയവഴിയിലേക്ക് തിരിച്ചെത്താൻ മലപ്പുറവും കാലിക്കറ്റും നാളെ (19-10-2025) കച്ചകെട്ടിയിറങ്ങുന്നു. വൈകീട്ട് 7.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കണ്ണൂർ വാരിയേർസുമായി മലപ്പുറം എഫ്സി സമനിലയിൽ പിരിഞ്ഞിരുന്നു. അതേ സമയം കാലിക്കറ്റ് ആണെങ്കിൽ തൃശ്ശൂർ മാജിക് എഫ്സിയുമായി സ്വന്തം തട്ടകത്തിൽ ഒരു ഗോളിന് തോൽക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്.
മലപ്പുറം തൃശ്ശൂരിനെയും കാലിക്കറ്റ് എഫ്‌സി ഫോഴ്‌സ കൊച്ചിയെയും ആദ്യ മത്സരത്തിൽ പരാജയപെടുത്തിയിരുന്നു. നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് മലപ്പുറത്തിന്റെ സമ്പാദ്യം .കാലിക്കറ്റിന് രണ്ട് മത്സരത്തിൽ നിന്നും മൂന്ന് പോയിന്റുമാണുള്ളത് .
കഴിഞ്ഞ രണ്ടു കളിയിലും ക്ലീൻഷീറ്റ് നേടിയാണ് മലപ്പുറം വരുന്നത്. കാലിക്കറ്റാകട്ടെ രണ്ടു കളികളിലും ഗോൾ വഴങ്ങിയിരുന്നു. ഗോൾകീപ്പർ അസ്ഹറും പ്രതിരോധ നിരയിൽ ഐറ്റർ, ഹക്കു, ജിതിൻ, നിധിൻ മധു തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണെന്നുള്ളത് മലപ്പുറത്തിന് പോസിറ്റീവ് ഘടകമാണ്. മുന്നേറ്റത്തിൽ ബദ്ർ, ഫാകുണ്ടോ, റോയ് കൃഷണ ,ഗനി ,അഭിജിത്ത് തുടങ്ങിയ താരങ്ങളും താളം കണ്ടെത്തിയിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. കഴിഞ്ഞ മൽസരത്തിനിറങ്ങിയ ആദ്യ ഇലവനിൽ കോച്ച് മിഗ്വേൽ കോറൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധ്യത കുറവാണ്.
ആദ്യ സീസണിൽ കാലിക്കറ്റിനെ കിരീടത്തിലേക്ക് നയിച്ച അബ്ദുൽ ഹക്കു,ഗനി നിഗം, ജോൺ കെന്നഡി എന്നീ പ്രധാന താരങ്ങൾ ഇത്തവണയുള്ളത് മലപ്പുറത്തിൻറെ തട്ടകത്തിലാണ്. തീർച്ചയായും പയ്യനാട് ഒരു ക്ലാസിക് പോരാട്ടത്തിനാകും നാളെ വേദിയാകാൻ പോകുന്നത്. തങ്ങളുടെ ചിരവൈരികളായ കാലിക്കറ്റിനെ എന്ത് വിലകൊടുത്തും പയ്യനാട് സ്റ്റേഡിയത്തിൽ തോൽപിച്ച് വിടണമെന്നാണ് ഓരോ മലപ്പുറം ആരാധകനും ആഗ്രഹിക്കുന്നതും. അത്കൊണ്ട് തന്നെ മലപ്പുറത്തിൻറെ കഴിഞ്ഞ ഓരോ കളികൾക്കും ഗാലറി നിറഞ്ഞത് പോലെ ഈ പ്രാവശ്യവും ആരാധകരെ കൊണ്ട് സ്റ്റേഡിയം നിറഞ്ഞൊഴുകുമെന്നതിൽ സംശയമില്ല. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കാലിക്കറ്റിനായിരുന്നു മുൻതൂക്കം.ഹോമിലും എവേയിലും അവർ മലപ്പുറത്തെ പരാജയപ്പെടുത്തിയിരുന്നു. അത്കൊണ്ട് തന്നെ കഴിഞ്ഞ വർഷത്തെ തോൽവികൾക്ക് പകരം വീട്ടാൻ മലപ്പുറത്തിൻറെ ചുണകുട്ടികൾക്കാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ അനന്തപുരിയിലും തൃശൂരുകാരുടെ മാജിക് പ്രകടനം. അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിക്ക് ജയം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ തിരുവനന്തപുരം കൊമ്പൻസിനെ 1-0 ന് തോൽപ്പിച്ചു. ആദ്യ പകുതിയിൽ നായകൻ മെയിൽസൺ ആൽവീസ് ആണ് വിജയഗോൾ നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും എവെ ഗ്രൗണ്ടിൽ വിജയം നേടിയ തൃശൂർ മൂന്ന് കളികളിൽ നിന്ന് ആറ് പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.
മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ ആദ്യ അഞ്ച് മിനിറ്റിനിടെ മൂന്ന് കോർണറുകൾ നേടിയെടുത്ത് ആക്രമണമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് കൊമ്പൻസ് കളി തുടങ്ങിയത്. എട്ടാം മിനിറ്റിൽ അവരുടെ ബ്രസീൽ താരം റൊണാൾഡ് കോസ്റ്റയെ തൃശൂരിന്റെ തേജസ് കൃഷ്ണ ബോക്സിൽ വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. പന്ത്രണ്ടാം മിനിറ്റിൽ കളിഗതിക്ക് വിപരീതമായി തൃശൂരിന്റെ ഗോൾ. കോർണറിൽ നിന്ന് വന്ന പന്ത് തേജസ് കൃഷ്ണ ഫ്രാൻസിസ് അഡോക്ക് നൽകി. ഘാനക്കാരൻ കൃത്യമായി ഹെഡ് ചെയ്ത് നൽകിയ പന്ത് ക്യാപ്റ്റൻ മെയിൽസൺ ആൽവീസ് പ്രയാസകരമായ ആങ്കിളിൽ നിന്ന് പോസ്റ്റിലേക്ക് അടിച്ചുകയറ്റി (1-0). ഇരുപത്തിമൂന്നാം മിനിറ്റിൽ കൊമ്പൻസിന്റെ അണ്ടർ 23 താരം മുഹമ്മദ് അസ്‌ഹർ ഇടതു വിങിലൂടെ മുന്നേറി രണ്ട് എതിരാളികളെ ഡ്രിബിൾ ചെയ്ത് കടന്ന ശേഷം തൊടുത്ത ഷോട്ട് തേജസ് കൃഷ്ണയുടെ മുഖത്ത് തട്ടി പുറത്ത് പോയി. മുപ്പത്തിയെട്ടാം മിനിറ്റിൽ കൊമ്പൻസിന് വീണ്ടും അവസരം. റൊണാൾഡ് ബോക്സിന് പുറത്ത് നിന്ന് പായിച്ച കനത്ത ഷോട്ട് തൃശൂരിന്റെ അണ്ടർ 23 ഗോൾ കീപ്പർ കമാലുദ്ധീൻ കോർണർ വഴങ്ങി രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് ഖാലിദ് റോഷനെയും തൃശൂർ അലൻ ജോണിനെയും കളത്തിലിറക്കി. ഇറങ്ങിയ ഉടനെ ഓട്ടിമർ ബിസ്‌പൊയെ ഫൗൾ ചെയ്ത അലന് മഞ്ഞക്കാർഡ് ലഭിച്ചു. അൻപത്തിനാലാം മിനിറ്റിൽ തൃശൂരിന്റെ മുഹമ്മദ് ജിയാദിന് നേരെയും റഫറി മഞ്ഞക്കാർഡ് ഉയർത്തി. കെവിൻ ജാവിയർ, ഫൈസൽ അലി, മുഹമ്മദ് അഫ്സൽ, ഉമശങ്കർ (തൃശൂർ), പൗലോ വിക്ടർ, അഫിൻ, വിഘ്‌നേഷ്, യൂരി കർവാലോ (കൊമ്പൻസ്) എന്നിവരും രണ്ടാം പകുതിയിൽ കളത്തിലെത്തി.
ബ്രസീലിയൻ താരങ്ങളായ റൊണാൾഡ്, പൗലോ വിക്ടർ എന്നിവരെ മുൻനിർത്തി തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയപ്പോൾ കൊമ്പൻസ് ഹോം ഗ്രൗണ്ടിൽ സീസണിലെ രണ്ടാം തോൽവി വഴങ്ങി. 6941 പേർ ഇന്നലെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി.
ഇനി മലബാർ ഡെർബി
നാളെ (ഒക്ടോബർ 18) കളിയില്ല. മറ്റന്നാൾ (ഒക്ടോബർ 19) മലബാർ ഡെർബി. മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ മലപ്പുറം എഫ്സിക്ക് കാലിക്കറ്റ് എഫ്സിയാണ് എതിരാളികൾ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. രണ്ട് കളികളിൽ നിന്ന് നാല് പോയന്റുള്ള മലപ്പുറം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. രണ്ട് കളികളിൽ നിന്ന് മൂന്ന് പോയന്റുള്ള കാലിക്കറ്റ് എഫ്സി കഴിഞ്ഞ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ തൃശൂർ മാജിക് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ മലപ്പുറവും പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ കാലിക്കറ്റും ആരാധകരുടെ പിന്തുണയോടെ കളത്തിലിറങ്ങുമ്പോൾ പയ്യനാട് സ്റ്റേഡിയം ആവേശജ്ജ്വല മത്സരത്തിനാവും സാക്ഷിയാവുക.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.
സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം ഘട്ടം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്ചയിലെ മികച്ച ഇലവനില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബില്‍ നിന്ന് രണ്ട് പേര് ഇടംപിടിച്ചു. പ്രതിരോധ താരം നിക്കോളാസ് ഡെല്‍മോണ്ടേ, മധ്യനിരതാരം എബിന്‍ ദാസ് എന്നിവരാണ് ആഴ്ചയിലെ ഇലവനില്‍ ഇടംപിടിച്ചത്. ര
ണ്ട് പേരും മലപ്പുറം എഫ്‌സിക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നിക്കോളാസ് പ്രതിരോധത്തില്‍ ഉരുക്കുകോട്ടപോലെ നിന്നപ്പോള്‍ എബിന്‍ മധ്യനിരയില്‍ കളിമെനഞ്ഞു. ഒക്ടോബര്‍ 24 ന് ഫോഴ്‌സ കൊച്ചിക്കെതിരെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ അടുത്ത മത്സരം.
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ഹോം സ്‌റ്റേഡിയമായ കണ്ണൂര്‍ മുന്‍സിപ്പിള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പെയിന്റിംങ് പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തില്‍. സ്‌റ്റേഡിയത്തിന്റെ സൗത്ത് ഗ്യാലറിയില്‍ പെയിന്റിംങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. ചുവപ്പ്, വെള്ള നിറത്തിലാണ് ഗ്യാലറികളുടെ പെയിന്റിംങ് നടത്തുന്നത്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഹോം, എവേ ജേഴ്‌സിയുടെ നിറമാണ് ഗ്യാലറിയുടെ നിറമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇനി നോര്‍ത്ത് ഗ്യാലറിയും മറഡോണ പവലിയനും പെയിന്റിംങ് പൂര്‍ത്തിയാകാനുണ്ട്. നോര്‍ത്ത് ഗ്യാലറിയിലെ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട് അവസാനഘട്ടത്തിലാണ്. മത്സരത്തിനുള്ള രണ്ട് പുതിയ ഗോള്‍പോസ്റ്റുകളും സ്ഥാപിച്ചു. കഴിഞ്ഞ സീസണില്‍ ജില്ലാ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗോള്‍പോസ്റ്റ് തകര്‍ന്നു വീണിരുന്നു. താല്‍ക്കാലികമായി വെല്‍ഡിംങ് ചെയ്തായിരുന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. കൂടാതെ മത്സര ദിവസം പരിശീലനത്തിനുള്ള എടുത്ത് മാറ്റാന്‍ സാധിക്കുന്ന രണ്ട് ഗോള്‍പോസ്റ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്.
മത്സരത്തിനുള്ള ഫ്‌ളഡ് ലൈറ്റുകള്‍, താല്‍കാലിക ഡ്രസ്സിംങ് റൂം, മെഡിക്കല്‍റൂം, മീഡിയ പവലിയന്‍ തുടങ്ങിവയുടെ പ്രവര്‍ത്തികള്‍ അടുത്ത ആഴ്ച ആരംഭിക്കും. നവംബര്‍ ആദ്യ വാരത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കൃത്യമായ തിയ്യതി സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചിട്ടില്ല.
മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മലപ്പുറം എഫ്‌സി മത്സരം ഗോള്‍ രഹിത സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ കരുതലോടെ കളിച്ച ഇരുടീമുകളും രണ്ടാം പകുതിയില്‍ അറ്റാക്കിംങിന് ശ്രമിച്ചു. സൂപ്പര്‍ ലീഗില്‍ രണ്ട് റൗണ്ട് പിന്നിട്ടപ്പോള്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് തിരുവനന്തപുരം കൊമ്പന്‍സിനെ തോല്‍പ്പിച്ചിരുന്നു.
കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഗോളെന്ന് ഉറപ്പിച്ച അവസരങ്ങള്‍ തട്ടി അകറ്റിയ മലപ്പുറത്തിന്റെ ഗോള്‍കീപ്പര്‍ മുഹമ്മദ് അസഹര്‍ ആണ് മത്സരത്തിലെ താരം. 4-3-3 ശൈലിയില്‍ കണ്ണൂര്‍ വാരിയേഴ്‌സും 3-5-2 ശൈലിയില്‍ മലപ്പുറം എഫ്‌സിയും ആദ്യ മത്സരത്തിലിറങ്ങിയ ഇലവനില്‍ മാറ്റങ്ങളുമായി ആണ് ഇരുടീമുകളും ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്‌സില്‍ വിങ്ങര്‍ ഗോകുലിന് പകരം ഇടത് ബാക്ക് മനോജിനെ വിങ്ങറായി കളിപ്പിച്ച് സന്ദീപിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.
During the match played between Malappuram FC and Kannur Warriors FC in the Super League Kerala 2025, held at Payyanad Stadium, Malappuram on 12th October , 2025
Photos: Vivek V P / S3 Media / Super League Kerala
ആദ്യ മത്സരത്തില്‍ പരിക്കേറ്റ് പുറത്ത് പോയ ഫസലുറഹ്‌മാന് പകരക്കാരനായി അക്ബര്‍ സിദ്ധീകിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് മലപ്പുറം ഇറങ്ങിയത്. കണ്ണൂരിനായി സികെ ഉബൈദായിരുന്നു ഗോള്‍വലകാത്തത്. നിക്കോളാസ് ഡെല്‍മോണ്ടോ, സന്ദീപ്, വികാസ് സൈനി, സച്ചിന്‍ സുനില്‍ ഡിഫന്‍സിലും. ലവ്‌സാംബ, എബിന്‍ ദാസ്, അസിയര്‍ ഗോമസ് എന്നിവര്‍ മധ്യനിരയിലും മനോജ്, ഷിജിന്‍ ടി, അബ്ദു കരീം സാംബ എന്നിവര്‍ അറ്റാക്കിംങിലും ഇറങ്ങി.
മലപ്പറത്തിനായി മുഹമ്മദ് അസറുദ്ദീനായിരുന്നു ഗോള്‍ കീപ്പര്‍. അബ്ദുല്‍ഹക്കു, നിദിന്‍ മുധു, ജിതിന്‍ പ്രകാശ് എന്നിവരായിരുന്നു ഡിഫന്‍സില്‍. ഫാകുണ്ടോ ബല്ലാക്കോ, ബദര്‍, ഗനി അഹമ്മദ്, പി.എ അഭിജിത്ത്, ക്യാപറ്റന്‍ അല്‍ദാലുര്‍ എന്നിവരായിരുന്നു മധ്യനിരയില്‍. റോയ് കൃഷ്ണ, അക്ബര്‍ സിദ്ധീഖ് എന്നിവര്‍ക്കായിരുന്നു ആക്രമണ ചുമതല.
ആദ്യ നിമിശങ്ങളില്‍ ശ്രദ്ധയോടെ കളിച്ച കണ്ണൂര്‍ വാരിയേഴ്‌സ് മിനുട്ടുകള്‍ക്ക് ശേഷം മത്സരത്തിലേക്ക് തിരിച്ചു വന്നു. പന്ത് കൈവശം വെച്ച് അറ്റാക്കിംങിന് ശ്രമിച്ച കണ്ണൂര്‍ വാരിയേഴ്‌സിന് അവസരങ്ങളും ലഭിച്ചു. വലത് വിങ്ങ് കേന്ദ്രീകരിച്ചായിരുന്നു അറ്റാക്കിംങുകള്‍. 31 ാം മിനുട്ടില്‍ കണ്ണൂരിന് അവസരം ലഭിച്ചു. വലത് ബാക്ക് സച്ചിന്‍ സുനില്‍ ബോക്‌സിലേക്ക് നല്‍കിയ ഉഗ്രന്‍ ക്രോസ് മലപ്പുറത്തിന്റെ ഗോള്‍കീപ്പര്‍ അസ്ഹര്‍ പഞ്ച് ചെയ്ത് അകറ്റി. 33 ാം മിനുട്ടില്‍ കണ്ണൂരിന് വിണ്ടും അവസരം. ബോക്‌സിന് പുറത്തു നിന്ന് മധ്യനിരതാരം എബിന്‍ ദാസ് തുടുത്ത ഷോട്ട് മലപ്പുറത്തിന്റെ ഗോള്‍പോസ്റ്റിനെ ചാരി പുറത്തേക്ക്. പിന്നീട് മത്സരത്തിലേക്ക് തിരിക്കെയെത്തിയ മലപ്പുറത്തിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ 49 ാം മിനുട്ടില്‍ മലപ്പുറം എഫ്‌സിയുടെ ഗനി അഹമ്മദ് മഞ്ഞകാര്‍ഡ് കണ്ടു. 50 മിനുട്ടില്‍ മലപ്പുറത്തിന് രണ്ടാം മഞ്ഞകാര്‍ഡ്. വലത് വിങ്ങില്‍ ഷിജിനെ ഫൗള്‍ ചെയ്തതിന് ജിതിന്‍ പ്രകാശിന് മഞ്ഞകാര്‍ഡ്. തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് എബിന്‍ ദാസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കി. ബോള്‍ പിന്തുടര്‍ന്ന് എത്തിയ ഷിജിന്‍ പറന്ന് ഹെഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. തുടര്‍ന്ന് ലഭിച്ച ബോള്‍ കരീം സാംബ ബൈസിക്കിള്‍ കിക്ക് എടുത്തെങ്കിലും ലക്ഷ്യം കാണാതെ പുറത്തേക്ക്. 55 ാം മിനുട്ടില്‍ കണ്ണൂരിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. ഇടത് വിങ്ങില്‍ നിന്ന് മനോജ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ്സ് ഗോള്‍വലലക്ഷ്യമാക്കി ഷിജിന്‍ ഹെഡ് ചെയ്തിങ്കിലും മലപ്പുറം ഗോള്‍കീപ്പര്‍ അസ്ഹര്‍ തട്ടിഅകറ്റി. 56 ാം മിനുട്ടില്‍ മലപ്പുറം എഫ്‌സിക്ക് സുവര്‍ണാവസരം. മധ്യനിരയില്‍ നിന്ന് ബോള്‍ സ്വീകരിച്ച റോയ് കൃഷ്ണ കണ്ണൂര്‍ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയെങ്കിലും ബോക്‌സിന് അടുത്ത് വച്ച് കണ്ണൂരിന്റെ പ്രതിരോധ താരം സന്ദീപിന്റെ ഉഗ്രന്‍ ടാകിള്‍. 60 ാം മിനുട്ടില്‍ വലത് വിങ്ങിലൂടെ ഒറ്റയ്ക്ക് മുന്നേറിയ അഭിജിത്ത് പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്‌സിലെത്തിയെങ്കലും ബോള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 63 ാം മിനുട്ടില്‍ കണ്ണൂരിന്റെ സെന്റര്‍ ബാക്ക് നിക്കോളാസ് ഡെല്‍മോണ്ടേക്ക് മഞ്ഞകാര്‍ഡ് ലഭിച്ചു. മലപ്പുറം എഫ്‌സിയുടെ താരത്തെ പിന്നില്‍ നിന്ന് വലിച്ചതിനാണ് മഞ്ഞകാര്‍ഡ് ലഭിച്ചത്. 81 ാം മിനുട്ടില്‍ വീണ്ടും കണ്ണൂരിന് അവസരം. എബിന്‍ എടുത്ത് കോര്‍ണര്‍കിക്കില്‍ നിന്ന് ലഭിച്ച അവസരം വികാസ് സെകന്റ് പോസ്റ്റ് ലക്ഷ്യമാക്കി ചിപ്പ് ചെയ്‌തെങ്കിലും ഗോള്‍കീപ്പര്‍ അസര്‍ പഞ്ച് ചെയ്തു അകറ്റി. 82 ാം മിനുട്ടില്‍ വീണ്ടും അവസരം. എബിന്‍ എടുത്ത കോര്‍ണര്‍ കിക്ക് ഉയര്‍ന്നു ചാടി ഗോള്‍ ലക്ഷ്യമാക്കി നിക്കോളാസ് ഡെല്‍മേണ്ടേ ഹെഡ് ചെയ്‌തെങ്കിലും ഗോള്‍ കീപ്പര്‍ അസ്ഹര്‍ വീണ്ടും രക്ഷകനായി. പകരക്കാരനായി എത്തി കെനഡി മലപ്പുറത്തിന് വേണ്ടി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.
മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ വിജയം ആവര്‍ത്തിക്കാന്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും മലപ്പുറം എഫ്‌സിയും ഇന്ന് (12-10-2025) ഇറങ്ങും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. ഇരുടീമുകളും ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു. മലപ്പുറം തൃശൂര്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ കണ്ണൂര്‍ വാരിയേഴ്‌സ് തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കണക്കുകള്‍ നോക്കുമ്പോള്‍ കണ്ണൂരിനാണ് മുന്‍തൂക്കം.
ആദ്യ സീസണില്‍ ഇരുവരും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം കണ്ണൂര്‍ വാരിയേഴ്‌സിനായിരുന്നു. കൂടാതെ ആദ്യ സീസണില്‍ കണ്ണൂര്‍ അവേ മത്സരത്തില്‍ തോല്‍വി അറിഞ്ഞിട്ടില്ലെന്ന അപൂര്‍വ റെക്കോര്‍ഡുമുണ്ട്. പയ്യനാട് സ്റ്റേഡിയത്തില്‍ മലപ്പുറത്തിനെതിരെയും തൃശൂരിനെതിരെയും മത്സരിച്ച കണ്ണൂര്‍ രണ്ട് മത്സരവും വിജയിക്കുകയും ചെയ്തു.
അടിക്ക് തിരിച്ചടി എന്ന നിലപാടിലാണ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയെ ആദ്യ മത്സരത്തില്‍ കണ്ടത്. ആക്രമണത്തിനൊപ്പം പ്രതിരോധത്തിലും മധ്യനിരയിലും പന്ത് കൈവശം വെച്ച് മത്സരം സ്വന്തം വരുതിയിലാക്കുന്നതാണ് ടീമിന്റെ ശൈലി. ഗോള്‍കീപ്പര്‍ സി.കെ. ഉബൈദ് മിന്നും ഫോമിലാണ്. ആദ്യ മത്സരത്തില്‍ നിര്‍ണായകമായ നാല് സേവുകളാണ് താരം നടത്തിയത്. പ്രതിരോധത്തില്‍ അര്‍ജന്റീനിയന്‍ താരം നിക്കോളാസ് ഡെല്‍മോണ്ടേയും വികാസും മധ്യനിരയില്‍ ലവ്‌സാംബയും എബിന്‍ ദാസും ഒത്തിണക്കത്തോടെ കളിച്ചിരുന്നു.
അറ്റാക്കിംങില്‍ ടീമിന് ആശ്വസിക്കാം ആദ്യ മത്സരത്തില്‍ തന്നെ വിങ്ങര്‍ ടി ഷിജിനും സ്‌ട്രൈക്കര്‍ അബ്ദു കരീം സാംബക്കും ഗോള്‍ കണ്ടെത്താനായത് ടീമിന് ആശ്വാസമാണ്. പകരകാരനായി എത്തി രണ്ട് ഗോളിന് വഴിഒരുക്കിയ അണ്ടര്‍ 23 താരം മുഹമ്മദ് സിനാന്‍ ടീമിന്റെ തുറുപ്പുചീട്ടാണ്. ആദ്യ സീസണിലെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അഡ്രിയാന്‍ സര്‍ഡിനേറോ ഇല്ലാത്തത് ടീമിന് തിരിച്ചടിയാണ്.
മലപ്പുറം എഫ്‌സിയെ നോക്കുമ്പോള്‍ സ്വന്തം ആരാധക കൂട്ടത്തിന് മുന്നില്‍ കളിക്കാം എന്നത് തന്നെയാണ് മലപ്പുറത്തിന് മുന്‍തൂക്കം നല്‍കുന്നത്. ആദ്യ മത്സരത്തില്‍ പകരക്കാരനായി എത്തി മികച്ച പ്രകടനം കാഴ്ച വെച്ച ജോണ്‍ കെന്നഡിയും അഖിലും ആദ്യ ഇലവനില്‍ വന്നേക്കാം. പേരുക്കേട്ട ഒരു പിടിതാരങ്ങള്‍ ടീമിലുണ്ടെങ്കിലും അതിനൊത്ത പ്രകടനം നടത്താന്‍ ടീമിന് സാധിച്ചിരുന്നില്ല. റോയ് കൃഷ്ണ എന്ന ലോകനിലവാരമുള്ള അറ്റാക്കറാണ് ടീമിന്റെ പ്രധാന ശക്തി കേന്ദ്രം. എങ്കിലും ആദ്യ മത്സരത്തില്‍ ടീം നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെച്ചില്ല. ആദ്യ മത്സരത്തില്‍ ടീമിന് വെറും രണ്ട് തവണമായമാണ് എതിര്‍ഗോള്‍മുഖത്തേക്ക് ലക്ഷ്യം കാണാന്‍ സാധിച്ചത്. കഴിഞ്ഞ സീസണില്‍ കാലിക്കറ്റിന് വേണ്ടി മിന്നും പ്രകടനം നടത്തിയ ഹക്കു നയിക്കുന്ന പ്രതിരോധ നിര ശക്തരാണ്. ക്യാപ്റ്റന്‍ ഫസലു റഹ്‌മാന് പരിക്കേറ്റ് പുറത്തുപോയത് ടീമിന് തിരിച്ചടിയാണ്. കാലവസ്ഥയില്‍ മഴമാറിയതോടെ പയ്യനാട് സ്റ്റേഡിയത്തില്‍ ഹ്യുമിഡിറ്റി അധികമായതിനാല്‍ മത്സരത്തിന്റെ രണ്ടാം പകുതി കടുപ്പമേറും.
കോഴിക്കോട്: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൽസൺ ആൽവീസ് നേടിയ ഗോളാണ് ആതിഥേയരായ കാലിക്കറ്റ് എഫ് സിക്കെതിരെ തൃശൂർ മാജിക് എഫ് സിക്ക് ജയമൊരുക്കിയത്. രണ്ട് വീതം കളി പൂർത്തിയായപ്പോൾ ഇരു ടീമുകൾക്കും മൂന്ന് പോയന്റാണുള്ളത്.
ഇ എം എസ് സ്റ്റേഡിയത്തിൽ തുടക്കം മുതൽ അർജന്റീനക്കാരൻ ഹെർനാൻ ബോസോ മധ്യനിരയിൽ അധ്വാനിച്ചു കളിച്ചെങ്കിലും സ്വന്തം ഗ്രൗണ്ടിൽ ആദ്യ ഇരുപത് മിനിറ്റിനിടെ ഗോൾ മണമുള്ള ഒരു നീക്കം പോലും കാലിക്കറ്റ് എഫ് സിക്ക് നടത്താൻ കഴിഞ്ഞില്ല. ഇരുപത്തിയൊന്നാം മിനിറ്റിൽ ക്യാപ്റ്റൻ പ്രശാന്ത് എടുത്ത കോർണർ കിക്ക് അപകടകരമാംവിധം തൃശൂരിന്റെ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. എന്നാൽ സന്ദർശക ടീമിന്റെ അണ്ടർ 23 ഗോൾ കീപ്പർ കമാലുദ്ധീൻ പന്ത് തട്ടിത്തെറിപ്പിച്ചു. മത്സരത്തിൽ ഗോളിന് അടുത്തെത്തിയ ആദ്യ നീക്കവും ഇതായിരുന്നു.
ഇരുപത്തിയെട്ടാം മിനിറ്റിൽ വലതു വിങിലൂടെ എത്തിയ പന്ത് കൂട്ടപ്പൊരിച്ചിലിനിടെ തൃശൂരിന്റെ പരിചയസമ്പന്നനായ മാർക്കസ് ജോസഫ് അടിച്ചത് ലക്ഷ്യം കണ്ടില്ല. മുപ്പത്തിയാറാം മിനിറ്റിൽ തൃശൂരിന്റെ ഗോൾ. എസ് കെ ഫയാസ് എടുത്ത കോർണർ കിക്കിൽ നിന്ന് വന്ന പന്ത് ക്യാപ്റ്റൻ ബ്രസീലുകാരൻ മെയിൽസൺ ആൽവീസ് രണ്ട് പ്രതിരോധക്കാർക്ക് ഇടയിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ കാലിക്കറ്റ് പോസ്റ്റിൽ എത്തിച്ചു (1-0). പന്ത് ജഴ്സിക്കുള്ളിൽ വെച്ചാണ് പ്രതിരോധഭടൻ ഗോൾ ആഘോഷിച്ചത്. തൊട്ടുപിന്നാലെ ഘാനക്കാരൻ ഫ്രാൻസിസ് അഡോയുടെ ബൈസിക്കിൽ കിക്ക് കാലിക്കറ്റ് പോസ്റ്റിലേക്ക് വന്നെങ്കിലും ഗോളി ഹജ്മൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ആദ്യപകുതി അവസാനിക്കാനിരി ക്കെ തൃശൂരിന്റെ എസ് കെ ഫയാസിന് പരുക്കൻ അടവിന് മഞ്ഞക്കാർഡ് ലഭിച്ചു.
രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ നിന്ന് റിയാസിനെ പിൻവലിച്ച കാലിക്കറ്റ് ആക്രമണത്തിൽ സഹായിക്കാൻ അനികേത് യാദവിനെ കൊണ്ടുവന്നു. നാൽപ്പത്തിയേഴാം മിനിറ്റിൽ പ്രശാന്തിന്റെ പാസിൽ കൊളംബിയക്കാരൻ സെബാസ്റ്റ്യൻ റിങ്കണിന്റെ ഗോൾ ശ്രമം തൃശൂരിന്റെ പോസ്റ്റിൽ തട്ടി മടങ്ങി. ഇവാൻ മാർക്കോവിച്ചിന് പകരം ഉമാശങ്കറിനും ഫയാസിന് പകരം ഫൈസൽ അലിക്കും തൃശൂർ അവസരം നൽകി. സച്ചു, അജ്സൽ, അരുൺ കുമാർ എന്നിവരെയിറക്കി കാലിക്കറ്റ് സമനിലക്ക് പൊരുതി നോക്കി. എന്നാൽ തൃശൂർ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല. ഇഞ്ചുറി സമയത്ത് തൃശൂരിന് ഫ്രാൻസിസ് അഡോയിലൂടെ തുറന്ന അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് (ഒക്ടോബർ 12) മലപ്പുറം എഫ് സി, കണ്ണൂർ വാരിയേഴ്‌സ് എഫ് സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്. ആദ്യ മത്സരത്തിൽ ഇരു ടീമുകളും വിജയം നേടിയിരുന്നു. മലപ്പുറം എഫ്സി, തൃശൂർ മാജിക് എഫ് സിയെയും കണ്ണൂർ വാരിയേഴ്‌സ്, തിരുവനന്തപുരം കൊമ്പൻസിനെയുമാണ് തോൽപ്പിച്ചിരുന്നത്. ഇന്ന് ജയിക്കുന്നവർക്ക് ടേബിളിൽ ഒന്നാം സ്ഥാനം നേടാം.
ലൈവ്: മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.
മെസ്സിയുടെ സന്ദർശനം എംഎഫ്സി മാധ്യമപ്രവർത്തകരുടെ സംസ്ഥാന തല ഫുട്ബോൾ മത്സരം സംഘടിപ്പിക്കും.
മലപ്പുറം:സൂപ്പർ ലീഗ് കേരള സീസൺ 2ലെ മലപ്പുറത്തിന്റെ സ്വന്തം ടീമായ മലപ്പുറംഎഫ്സി ആരാധകരുടെ പ്രതീക്ഷകൾക്ക് കൊത്തുയരുമെന്ന് ടീം പ്രമോട്ടർമാർ പറഞ്ഞു. ഇതിനായി വിദേശ താരങ്ങൾ ഉൾപ്പെടെ ഇനിയും കളിക്കാർ ടീമിലെത്തും. മെസ്സിയുടെയും അർജൻ്റിന ടീമിൻ്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് തിരൂരിൽ വെച്ച് ജില്ലാ പ്രസ്സ് ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം സംഘടിപ്പിക്കും മലപ്പുറത്ത് ടീം മാനേജ്മെൻ്റും മാധ്യമപ്രവർത്തകരും ചേർന്ന് നടത്തിയ സ്നേഹ സംഗമത്തിലാണ് ഇക്കാര്യമറിയിച്ചത്.
ചടങ്ങിൽ സീസൺ 2 ലെ ടീമിൻ്റെ പുതിയ ജഴ്സി പുറത്തിറക്കി. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളിന് നൽകിക്കൊണ്ട് മലപ്പുറം എംഎസ്പി കമാൻഡൻ്റ് കെ.സലീം ഐപിഎസ് ആണ് പുതിയ ജേഴ്സി പുറത്തിറക്കിയത്.
ചിഫ് പ്രമോട്ടർ ആഷിഖ് കൈനിക്കര അധ്യക്ഷത വഹിച്ചു. പ്രമോട്ടർമാരായ അജ്മൽ ബിസ്മി ജംഷീദ് പി ലില്ലി സിഇഒ അരുൺ മനു മീഡിയ കോഡിനേറ്റർ മുജീബ് താനാളൂർ മാനേജർ ഡാനിഷ് ഹൈദ്രോസ് ക്ലബ്ബ് നിർവഹണ സമിതി അംഗം ഷാഹിർ മണ്ണിങ്ങൽ മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ട് എസ് മഹേഷ് കുമാർ, സെക്രട്ടറി വി പി നിസാർ , പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നിർവഹണ സമിതി അംഗം വി.അജയകുമാർ എന്നിവർ സംസാരിച്ചു
മലപ്പുറം എഫ്സി നടത്തിയ സ്നേഹ സംഗമത്തിൽ ടീമിൻ്റെ പുതിയ ജഴ്സി പത്രപ്രവർത്ത യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളിന് നൽകി മലപ്പുറം എംഎസ്പി കമാൻഡൻ്റ് കെ സലീം ഐപിഎസ് പ്രകാശനം ചെയ്യുന്നു
കണ്ണൂര്‍: പ്രസ്സ് ക്ലബില്‍ അതിഥിയായി എത്തി കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. കണ്ണൂര്‍ പ്രസ്സ് ക്ലബ് ഒരുക്കിയ ചടങ്ങില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ്, ക്യാപ്റ്റന്‍മാരായ ഉബൈദ് സി.കെ., ഏണസ്റ്റീന്‍ ലവ്‌സാംബ, ആദ്യ മത്സരത്തില്‍ രണ്ട് ഗോളിന് അവസരം ഒരുക്കിയ അറ്റാക്കിംങ് താരം മുഹമ്മദ് സിനാന്‍ എന്നിവരാണ് അതിഥിയായി എത്തിയത്. കണ്ണൂരിലേക്ക് ഫുട്‌ബോള്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ രണ്ടാം സീസണില്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമായി കാണുന്നു എന്ന് കണ്ണൂര്‍ വാരിയേഴ്‌സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് പറഞ്ഞു. മികച്ച ടീമിനെ തന്നെയാണ് മത്സരത്തിനൊരുക്കുന്നത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് സൂപ്പര്‍ ലീഗ് കൂടുതല്‍ മികച്ചതായി മാറിയിരിക്കുകയാണെന്ന് മാനുവല്‍ സാഞ്ചസ് പറഞ്ഞു. ഇന്ത്യന്‍ താരങ്ങളുടെ നിലവാരം മികച്ചതാണ്. കഴിഞ്ഞ സീസണില്‍ അപേക്ഷിച്ച് അവരുടെ മെന്റാലിറ്റിയില്‍ വളരെ അധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഓരോ ദിവസവും അവരുടെ കളി മെച്ചപ്പെടുന്നു. പക്ഷെ അവരെ ആരും ശ്രദ്ധിക്കപ്പെടുന്നില്ല. വരുന്ന സീസണില്‍ കളിക്കാന്‍ എത്തുന്ന വിദേശ താരങ്ങളും വളരെ അധികം പരിശ്രമിക്കേണ്ടിവരും. ഇന്ത്യ താരങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് പലകാര്യങ്ങളും പഠിക്കാന്‍ സാധിച്ചെുവെന്ന് ക്യാപ്റ്റനും കാമറൂണ്‍ താരവുമായ ഏണസ്റ്റിന്‍ ലവ്‌സാംബ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് ഇത്തവണ ഇറങ്ങുന്നത്. ടീമിലെ എല്ലാവരും കഠിനപരിശ്രമത്തിലാണെന്ന് ഉബൈദ് കൂട്ടിചേര്‍ത്തു. കണ്ണൂര്‍ പ്രസ്സ് ക്ലബ് പ്രസിഡന്റ് സി.സുനില്‍കുമാര്‍ ്അധ്യക്ഷതവഹിച്ച ചടങ്ങില്‍ സെക്രട്ടറി കബീര്‍ കണ്ണാടിപറമ്പ സ്വാഗതവും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി നന്ദിയും അറിയിച്ചു.
രണ്ടാം മത്സരത്തില്‍ എതിരാളി മലപ്പുറം എഫ്‌സി
സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ണ്ടാം മത്സരത്തില്‍ മലപ്പുറം എഫ്‌സിയെ നേരിടും. ഞായറാഴ്ച രാത്രി 7.30 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ തിരുവനന്തപുരത്തെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ ഇറങ്ങുന്നത്. ടീം ഇന്ന് (11-10-2025) രാവിലെ മലപ്പുറത്തേക്ക് പുറപ്പെടും. വൈകീട്ട് കോട്ടപ്പടി സ്റ്റേഡിയത്തില്‍ ടീം പരിശീലിക്കും.
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ടീമില്‍ ഇടപിടിച്ചത് അഞ്ച് കണ്ണൂര്‍ക്കാര്‍. ഗോള്‍ കീപ്പറായി ഉബൈദ് സി.കെ. പ്രതിരോധനിരയില്‍ സച്ചിന്‍ സുനി, അശ്വിന്‍ കുമാര്‍ ഷിബിന്‍ സാദ്, അറ്റാക്കിംങില്‍ മുഹമ്മദ് സിനാന്‍ എന്നിവരാണ് ടീമില്‍ ഇടംനേടിയത്. ഇതില്‍ രണ്ട് താരങ്ങള്‍ ആദ്യ ഇലവനില്‍ തന്നെ ഇടം നേടിയപ്പോള്‍ ഒരാള്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങി. ഉബൈദ് സികെ. ഗോള്‍വലക്കുമുന്നില്‍ കാവല്‍ക്കാരനെപോലെ നിന്നു.
നിര്‍ണായകമായ നാല് സേവുകളാണ് താരം മത്സരത്തില്‍ നടത്തിയത്. വലത് ബാക്കായി കളിച്ച സച്ചിന്‍ സുനി സൂപ്പര്‍ ലീഗിന്റെ ഈ ആഴ്ചയിലെ മികച്ച ഇലവനില്‍ ഇടംപിടിച്ചു. മുഹമ്മദ് സിനാന്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തി ഒരു അസിസ്റ്റ് നേടി. കൊമ്പന്‍സ് നേടിയ സെല്‍ഫ് ഗോളിന് വഴിഒരുക്കിയതും സിനാന്‍ ആയിരുന്നു. മത്സരത്തിന് ഉടനീളം അറ്റാക്കിംങിലും പ്രതിരോധത്തിലും മിന്നും പ്രകടനം നടത്തി ശ്രദ്ധനേടി. ഈ ആഴ്ചയിലെ മികച്ച ഇലവനില്‍ ഇടംവും പിടിച്ചു.
കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം ഒമ്പത് താരങ്ങളാണ് സൂപ്പര്‍ ലീഗ് സ്‌ക്വാഡിലുള്ളത്. ആദ്യ മത്സരത്തില്‍ ടീമില്‍ ഇടംപിടിച്ചവര്‍ക്ക് പുറമെ ഗോള്‍കീപ്പര്‍ വി.മിഥുന്‍, പ്രതിരോധ താരം ബാസിത്ത് പിപി, മധ്യനിരതാരം മുഹമ്മദ് നാസിഫ്, അറ്റാക്കര്‍ മുഹമ്മദ് സനാദ് എന്നിവരാണ് ടീമിലെ മറ്റു അംഗങ്ങള്‍.
സൂപ്പര്‍ ലീഗ് കേരളയിലെ ആഴ്ചയിലെ ഇലവനില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബില്‍ നിന്ന് മൂന്ന് പേര്. പ്രതിരോധനിരയില്‍ വലത് ബാക്ക് സച്ചിന്‍ സുനി, മധ്യനിരയില്‍ ക്യാപ്റ്റന്‍ ഏണസ്റ്റീന്‍ ലവ്‌സാംബ അറ്റാക്കിംങില്‍ മുഹമ്മദ് സിനാന്‍ എന്നിവരാണ് ഇടംപിടിച്ചത്. മൂന്ന് താരങ്ങളും തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
മുഹമ്മദ് സിനാന്‍ തിരുവനന്തപുരം കൊമ്പന്‍സിനെതിരെയുള്ള മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തി ഒരു അസിസ്റ്റ് നേടിയിരുന്നു. കൊമ്പന്‍സ് നേടിയ സെല്‍ഫ് ഗോളിന് വഴിഒരുക്കിയതും സിനാന്‍ ആയിരുന്നു. മത്സരത്തിന് ഉടനീളം അറ്റാക്കിംങിലും പ്രതിരോധത്തിലും മിന്നും പ്രകടനം നടത്തി ശ്രദ്ധനേടി.
ലവ്‌സാംബ മത്സരത്തിന്റെ താളം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പ്രതിരോധനിരക്കും അറ്റാക്കിംങിനും ഇടയില്‍ ഒരു പാലം പോലെ നില്‍ക്കാന്‍ ലവ്‌സാംബക്കായി. സച്ചിനും മികച്ച പ്രകടനം നടത്തി. നിരവധി ഗോള്‍ അവസരങ്ങളും സൃഷ്ടിച്ചു. മലപ്പുറം എഫ്‌സിക്കെതിരെ ഒക്ടോബര്‍ 12 ന് ആണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ രണ്ടാം മത്സരം
മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലെ വരുന്ന മൽസരങ്ങൾക്ക് മുന്നോടിയായി തങ്ങളുടെ എവേ ജേഴ്സി പുറത്തിറക്കി മലപ്പുറം ഫുട്ബോൾ ക്ലബ്. ഇത്തവണ ആരാധകർക്കെല്ലാം കൂടുതൽ ഇഷ്ട്ടപ്പെടുന്ന രീതിയിലാണ് എവേ ജേഴ്സി ഒരുക്കിയിട്ടുള്ളത്. വെള്ള, ഓറഞ്ച് എന്നീ നിറങ്ങൾ ഉൾപ്പെടുത്തിയാണ് എവേ കിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ടീമിൻറെ സമൂഹ മാധ്യമങ്ങളിലൂടെയാണ് എവേ കിറ്റ് പുറത്തിറക്കിയത്.നേരത്തെ ഇറക്കിയ ഹോം കിറ്റ് ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. നീല, ഓറഞ്ച് എന്നീ നിറങ്ങളിലായിരുന്നു ഹോം കിറ്റ് ഒരുക്കിയത്.
കഴിഞ തവണ ആദ്യമായി എംഎഫ്സിയുടെ ജേഴ്സികൾ ഒരുക്കിയ ഹമ്മൽ തന്നെയാണ് ഈ സീസണിലും കിറ്റുകൾ തയ്യാറാക്കിയിട്ടുള്ളത്. ഡാനിഷ് സ്പോർട്സ്‌വെയർ ബ്രാൻഡായ ഹമ്മൽ അന്താരാഷ്ട്ര തലത്തിൽ നിരവധി ക്ലബുകൾക്കും ദേശീയ ടീമുകൾക്കും കിറ്റുകൾ തയ്യാറാക്കുന്നുണ്ട്, ഇന്ത്യൻ ഫുട്ബോളിൽ തന്നെ ഐഎസ്എൽ, ഐ-ലീഗ് ടീമുകൾക്കും ഹമ്മൽ ഇന്ത്യ ജേഴ്സികൾ ഒരുക്കിയിട്ടുണ്ട്.