വിദഗ്ധരുടെ എന്ന പോലെ പന്തയക്കാരുടെ കണക്കിലും ഈ സീസണിലും പ്രീമിയർ ലീഗ് കിരീടപോരാട്ടം മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ തന്നെ. ഏതാണ്ട് തുല്യ സാധ്യതകൾ ആണ് കിരീടം ഉയർത്താൻ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂലിനും മിക്ക പന്തയകമ്പനികളും നൽകുന്നത്. ചെറിയ മുൻതൂക്കം നിലവിലെ ജേതാക്കൾക്ക് പലരും നൽകുന്നുമുണ്ട്. അതേ പോലെ ഏതാണ്ട് ആദ്യ നാലിൽ ടോട്ടനം ഹോട്ട്സ്പർ ഉണ്ടാകും എന്ന ഉറപ്പും പന്തയാക്കാർ നൽകുന്നു. ടീമിൽ വലിയ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും ഹാരി കെയിൻ അടക്കമുള്ള താരങ്ങളും പരിശീലകൻ മൊറീസിയോ പോച്ചറ്റീനയും ടീമിനൊപ്പം തുടരുന്നതിൽ ആണ് ടോട്ടനത്തിനു ഇത്ര സാധ്യതകൾ നൽകാൻ പന്തയക്കാരെ പ്രേരിപ്പിച്ച ഘടകം.
എന്നാൽ ആദ്യ നാലിൽ എത്താൻ ആഴ്സണലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ഏതാണ്ട് തുല്യ സാധ്യതകൾ ആണ് പന്തയക്കാർ നൽകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുപാട് താരങ്ങളെ ഒന്നും ടീമിൽ എത്തിക്കാതിരുന്നതും ട്രാസ്ഫർ നിരോധനം കാരണം താരങ്ങളെ എത്തിക്കാൻ ചെൽസിക്ക് സാധിക്കാത്തതും പന്തയക്കാർ ഇങ്ങനെ ചിന്തിക്കാൻ കാരണമായി. ഒപ്പം ഇരു ടീമുകളിലും പരിശീലകരുടെ അനുഭവപരിചയവും വിഷയമായി. രണ്ടാമത്തെ മാത്രം സീസൺ ആണ് ഓലെക്ക് ഇത് യുണൈറ്റഡിൽ എങ്കിൽ തന്റെ ആദ്യ ചെൽസി സീസൺ ആണ് ലംപാർഡിനു മുന്നിൽ.
പ്രതിരോധത്തിലെ വിള്ളലുകളും പുതിയ താരങ്ങൾ ഒന്നും പ്രതിരോധത്തിൽ എത്തതാത്തതും ആഴ്സണലിന് വിനയാകും എന്നാണ് പന്തയക്കാരുടെ വിലയിരുത്തൽ. ചില പന്തയക്കാർ ഉനയ് എമറെയുടെ ടീം പ്രീമിയർ ലീഗ് കിരീടം ഉയർത്തുന്നതിനേക്കാൾ കൂടുതൽ സാധ്യത ഈ വർഷം അന്യഗ്രഹജീവികളെ കണ്ടത്താൻ നൽകുന്നുണ്ട് പല പന്തയാക്കാരും എന്നതാണ് മറ്റൊരു രസകരമായ വസ്‌തുത.