
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാൻ ഉദ്ദേശമില്ലെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോരെന്റിനോ പെരസ്. റൊണാൾഡോ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു പെരസ്.
കഴിഞ്ഞ ദിവസങ്ങളിൽ പല പത്രങ്ങളും റൊണാൾഡോ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നു എന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോവാൻ താരം ആഗ്രഹം പ്രകടിപ്പിച്ചു എന്നും വാർത്തയുണ്ടായിരുന്നു. സ്പാനിഷ് ടാക്സ് അതോറിറ്റിയുമായുള്ള കേസുമായി ബന്ധപ്പെട്ട് റൊണാൾഡോ സ്പെയിൻ വിടാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു വാർത്തകളുടെ തലക്കെട്ട്.
കാർഡിഫിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം താൻ റൊണാൾഡോയുമായി സംസാരിച്ചിട്ടില്ല എന്നും സ്പാനിഷ് റേഡിയോ സ്റ്റേഷൻ ആയ ‘Onda Cero’ യുമായി സംസാരിക്കുന്ന സമയത്ത് പെരസ് കൂട്ടിച്ചേർത്തു. മാഡ്രിഡിലെ ഒരാൾ പോലും ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടുന്നതിനെ പറ്റി ചിന്തിക്കുന്നില്ല എന്നും പെരസ് പറഞ്ഞു.
കോൺഫെഡറേഷൻ കപ്പുമായി ബന്ധപ്പെട്ട പോർച്ചുഗൽ ടീമിന്റെ കൂടെ റഷ്യയിലാണ് റൊണാൾഡോ. കോൺഫെഡറേഷൻ കപ്പ് കഴിഞ്ഞതിനു ശേഷം റൊണാൾഡോയും പെരസും താരത്തിന്റെ ഭാവിയെ പറ്റി ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മൊണാക്കോ താരം കെയ്ലിൻ എംബപ്പേയെ പറ്റി ചോദിച്ചപ്പോൾ റയൽ മാഡ്രിഡ് എംബപ്പേക്ക് വേണ്ടി ഒരു ഓഫറും നൽകിയിട്ടില്ലെന്നും പെരസ് പറഞ്ഞു. മൊറാട്ടയെയും റോഡ്രിഗസിനെയും ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ താല്പര്യാമില്ല എന്നും പെരസ് പറഞ്ഞു. കെയ്ലർ നവാസിന് പകരം ഡി ഹിയ വാങ്ങാൻ ഉദ്ദേശമില്ലെന്നും പെരസ് കൂട്ടിച്ചേർത്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial