
ലാ ലിഗ കിരീട പോരാട്ടത്തിൽഒരു ചുവടു കൂടി മുൻപോട്ട് വെക്കാൻ റയൽ മാഡ്രിഡ് ഇന്ന് ആൽവേസിനെ നേരിടും. ലാ ലീഗയിൽ 2 പോയിന്റിന്റെ ലീഡുമായി കിരീട പോരാട്ടത്തിൽ വ്യക്തമായ മുൻ തൂക്കം റയലിനുണ്ട്. മാത്രവുമല്ല ബാഴ്സിലോണയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ചതിന്റെ ആനുകൂല്യവും സിദാന്റെ ടീമിനുണ്ട്. 27 മത്സരങ്ങളിൽ നിന്ന് 65 പോയിന്റാണ് റയലിന്റെ സമ്പാദ്യം.
ഏപ്രിൽ മാസത്തിൽ മാത്രം റയലിന് 9 മത്സരങ്ങളാണ് ഉള്ളത്. ലീഗിൽ അത്ലറ്റികോ മാഡ്രിഡിനും ബാഴ്സക്കെതിരെയും റയലിന് മത്സരങ്ങളുണ്ട്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന് എതിരെയുള്ള രണ്ടു മത്സരങ്ങളും ഏപ്രിൽ മാസത്തിലാണ് . അത് കൊണ്ട് തന്നെ റയലിന്റെ സീസൺ നിർണയിക്കുന്ന മാസമാവും ഏപ്രിൽ. ക്യാപ്റ്റൻ സെർജിയോ റാമോസിന് സിദാൻ വിശ്രമം അനുവദിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
ഒരു വർഷത്തോളമായി ബെർണാബ്യൂവിൽ റയൽ മത്സരം തോറ്റിട്ട്. അത് കൊണ്ട് തന്നെ റയലിന് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ വ്യക്തമായ മുൻതൂക്കം. പക്ഷെ അവസാന 24 മത്സരങ്ങളിൽ 3 എണ്ണം മാത്രം തോറ്റാണ് ആൽവേസ് റയലിനെ നേരിടാൻ ബെർണാബ്യൂവിൽ എത്തുന്നത്.
ഇന്റർനാഷണൽ മത്സരങ്ങൾക്ക് മുൻപ് മികച്ച ഫോമിലുള്ള റയൽ സോസിഡാഡിനെ തോൽപ്പിച്ചാണ് ആൽവേസ് വരുന്നത്. മാത്രവുമല്ല ബാഴ്സലോണയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസാവും ആൽവേസിനുണ്ടാവും. ആൽവേസ് 28 കളികളിൽ നിന്ന് 40 പോയിന്റുമായി 10ആം സ്ഥാനത്താണ്.