ഓൾഡ്ട്രാഫോർഡിൽ യുണൈറ്റഡിന് ക്ഷീണം, മാഞ്ചസ്റ്റർ ഡെർബി സിറ്റിക്ക് സ്വന്തം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ തങ്ങളുടെ ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഏറ്റ പരാജയത്തിന് സിറ്റി കണക്കു വീട്ടി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ ആയിരുന്നു സിറ്റിയുടെ വിളയാട്ട്. ഇന്ന് ലീഗ് കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. മഗ്വയർ, പോഗ്ബ, മാർഷ്യൽ എന്നിവർ ഒന്നും ആദ്യ ഇലവനിൽ ഇല്ലാതെ ഇറങ്ങിയ യുണൈറ്റഡിന് ഇന്ന് താളം കണ്ടെത്താനെ ആയില്ല.

39ആം മിനുട്ട് ആവുമ്പോഴേക്ക് മൂന്നു ഗോളുകൾക്ക് മുന്നിൽ എത്താൻ ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് ആയിരുന്നു. ആദ്യം 17ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ ഒരു ഗംഭീര ഇടം കാലൻ സ്ട്രൈക്കാണ് സിറ്റിയെ മുന്നിൽ എത്തിച്ചത്. പിന്നാലെ മെഹ്റസ് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. സിറ്റിയുടെ മൂന്നാം ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വകയായിരുന്നു. പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ യുണൈറ്റഡ് താരം പെരേര സെൽഫ് ഗോൾ നേടുകയായിരുന്നു.

രണ്ടാം പകുതിയിൽ സിറ്റി ആക്രമണങ്ങൾ കുറച്ചത് യുണൈറ്റഡിന് ആശ്വാസമായി. റാഷ്ഫോർഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടിയത്. ഗ്രീൻവുഡിന്റെ പാസിൽ നിന്നായിരുന്നു റാഷ്ഫോർഡിന്റെ ഗോൾ. സെമി ഫൈനലിന്റെ രണ്ടാം പാദം ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് ഈ മാസം അവസാനമാണ് നടക്കുക.