Site icon Fanport

അവസാന നിമിഷം മുംബൈയെ സമനിലയിൽ തളച്ച് ഹൈദരാബാദിന്റെ തിരിച്ചു വരവ്

ഐഎസ്എൽ ഇന്ന് നടന്ന പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു മുംബൈ എഫ്സിയും ഹൈദരാബാദും. പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ലീഡ് എടുത്ത മുംബൈ മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം ഹൈദരാബാദ് സമനില ഗോൾ കണ്ടെത്തി. ഇരു ടീമുകളും നേടിയ ഗോളുകൾ സെൽഫ് ഗോളുകൾ ആയിരുന്നു. മൂന്ന് തുടർ തോൽവികൾ നേരിട്ട ഹൈദരാബാദിന്റെ ആദ്യ പോയിന്റ് ആണ് ഇന്ന് നേടിയത്. എങ്കിലും അവസാന സ്ഥാനത്ത് തുടരുകയാണ് അവർ. മുംബൈ അഞ്ചാമതാണ്.
20231028 225349
മുംബൈക്ക് ആയിരുന്നു തുടക്കത്തിൽ മേധാവിത്വം. അഞ്ചാം മിനിറ്റിൽ വിക്രം പ്രതാപിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയി. എന്നാൽ ഹൈദരാബാദ് താരം ജോ നോൾസിനെ ഫൗൾ ചെയ്തതിന് മുംബൈ കീപ്പർക്ക് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോകേണ്ടി വന്നതോടെ മത്സരം മാറി മറിഞ്ഞു. കോർണറിൽ നിന്നും ആകാശ് മിശ്രയുടെ ശ്രമം കീപ്പർ തടഞ്ഞു. ജോ നോൾസിന്റെ ലോങ് റേഞ്ച് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. നിഖിൽ പൂജാരിയുടെ ക്രോസിൽ നിന്നും ആരോൺ ഡിസിൽവ ഓപ്പൺ ഹെഡർ പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.

രണ്ടാം പകുതിയിലും ആളെണ്ണം തിരിച്ചടി ആയെങ്കിലും ഹൈദരാബാദ് ലീഡ് നേടുന്നത് തടയാൻ തുടക്കത്തിൽ മുംബൈക്കായി. 75ആം മിനിറ്റിൽ എതിരാളികളെ ഞെട്ടിച്ചു കൊണ്ട് അവർ ലീഡ് എടുക്കുകയും ചെയ്തു. ബോക്സിനുളിൽ എതിർ തരങ്ങൾക്കിടയിലൂടെ ഗ്രെഗ് സ്റ്റുവർട്ട് നൽകിയ ഒന്നാന്തരമൊരു പാസ് പിടിച്ചെടുത്ത ബിപിൻ പോസ്റ്റിന് കണക്കാക്കി നൽകിയ പന്ത് മനോജ് മുഹമ്മദിന്റെ കാലുകളിൽ തട്ടി വലയിലേക്ക് പതിച്ചു. ഇതോടെ മത്സരം മുംബൈയുടെ വഴിക്കെന്ന് തോന്നിച്ചു. ഹൈദരാബാദിന് ലഭിച്ച അവസരങ്ങൾ മുതലെടുക്കാനും സാധിച്ചില്ല. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഹൈദരാബാദ് കാത്തിരുന്ന ഗോൾ എത്തി. ജോനോൾസിന്റെ ക്രോസ് നൽകാനുള്ള ശ്രമം റ്റിരിയുടെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് വഴിമാറുകയായിരുന്നു. പിന്നീട് മുംബൈക്ക് തിരിച്ചു വരാനുള്ള സമയവും ഉണ്ടാവാതിരുന്നതോടെ ഒരു ടീമുകളും പോയിന്റ് പങ്കു വെച്ചു.

Exit mobile version