
ബെംഗളൂരു എഫ്.സിയുടെ ഗോൾ കീപ്പർ ഗുർപ്രീത് സിങ്ങിന് ഐ.എസ്.എല്ലിലെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കും 3 ലക്ഷം രൂപ പിഴയും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് താരത്തിന് വിലക്കും പിഴയും ഏർപ്പെടുത്തിയത്.
എഫ്.സി ഗോവയും ബെംഗളൂരു എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ താരത്തിന് റഫറി ചുവപ്പ് കാർഡ് കാണിച്ചിരുന്നു. മത്സരത്തിനിടെ ഗോവൻ താരം മാനുവൽ ലാൻസറോട്ടെയുമായ ഉണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് താരത്തിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകിയത്. കളിക്കിടെ എതിർ താരത്തിനെതിരെ ആക്രമണപരമായ പെരുമാറ്റം കാണിച്ചു എന്നതാണ് ഗുർപ്രീതിനു എതിരെ ചുമത്തിയിരുന്ന കുറ്റം. മത്സരത്തിൽ 4-3ന് എഫ്.സി ഗോവ ബെംഗളൂരു എഫ്.സിയെ തോൽപ്പിച്ചിരുന്നു.
ഇതോടെ ഡിസംബർ 8 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരവും ഡിസംബർ 14ന് പൂനെ സിറ്റിക്കെതിരായ മത്സരവും ഗുർപ്രീതിനു നഷ്ട്ടമാകും. ക്ലബ് ഫുട്ബാളിൽ താരത്തിന് ആദ്യമായിട്ടാണ് ചുവപ്പ് കാർഡ് ലഭിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial