Site icon Fanport

ഇന്ത്യൻ ഡിഫൻസ് പരിതാപകരം, ആദ്യ പകുതിയിൽ തന്നെ ഇന്ത്യ തകർന്നു

ഇന്ത്യയുടെ ഇന്റർ കോണ്ടിനെന്റൽ കപ്പിലെ രണ്ടാമത്തെ മത്സരവും ദയനീയ ഫലത്തിലേക്ക് പോവുകയാണ്. രണ്ടാം മത്സരത്തിൽ ഇന്ന് നോർത്ത് കൊറിയയെ നേരിടുന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത മൂന്നു ഗോളിന് പിറകിൽ നിൽക്കുകയാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഡിഫൻസിലെ വൻ പിഴവുകളാണ് ഇന്ത്യക്ക് വിനയായത്.

ആദ്യ മത്സരത്തിലെ തോൽവി കാരണം നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. പക്ഷെ അതൊന്നും ഗുണം ചെയ്തില്ല. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ കളി കൊറിയയുടെ നിയന്ത്രണത്തിലായിരുന്നു. കളിയുടെ എട്ടാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ ഇന്ത്യയുടെ വലയിൽ വീണു. ഒരു ഫ്രീകിക്കിൽ നിന്ന് യോങ് ക്വാനാണ് ആദ്യ ഗോൾ നേടിയത്. അമ്രീന്ദറിന്റെ പൊസിഷനിങ്ങിലെ പിഴവായിരുന്നു ആ ഗോളിൽ കലാശിച്ചത്.

16ആം മിനുട്ടിൽ കൊറിയ ലീഡ് ഇരട്ടിയാക്കി. ഇന്ത്യയുടെ ഡിഫൻസീവ് പിഴവ് മുതലെടുത്ത് സിം ജിൻ ആണ് രണ്ടാം ഗോൾ നേടിയത്. പിന്നീടും ആക്രമണം തുടർന്ന കൊറിയ 28ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ മൂന്നാം ഗോളും കണ്ടെത്തി. യോങ് ക്വാന്റെ ഹെഡർ അമ്രീന്ദറിന് പിടിക്കാൻ ആവുമായിരുന്നു എങ്കിലും ഒരിക്കൽ കൂടി ഇന്ത്യൻ ഗോൾ കീപ്പർക്ക് അദ്ദേഹത്തിന്റെ നിലവാരത്തിൽ എത്താൻ ആയില്ല.

ആദ്യ പകുതിയിൽ സന്ദേശ് ജിങ്കന് പരിക്കേറ്റതും ഇന്ത്യയുടെ തലവേദന കൂട്ടി. ജിങ്കന് പകരം ആദിൽ ഖാൻ ആദ്യ പകുതിയിൽ പകരക്കാരനായി എത്തി.

Exit mobile version