Site icon Fanport

ബി ഫോർ ‘ബൊളിറ്റിക്‌സ്’; ഫിഫ ലോകകപ്പിലെ രാഷ്ട്രീയ ഗ്രൂപ്പ്

2022 ഖത്തർ ഫിഫ വേൾഡ് കപ്പിനായുള്ള ഗ്രൂപ്പുകൾ തീരുമാനമായപ്പോൾ, ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ഒരു ഗ്രൂപ്പാണ് B ഗ്രൂപ്പ്. ഇതിലെ ടീമുകളുടെ പേരുകൾ അറിയുമ്പോൾ ആരായാലും ഒന്ന് ചിരിച്ചു പോകും. ഇംഗ്ലണ്ട്, യുഎസ്, ഇറാൻ, വെയിൽസ് എന്നീ ടീമുകളാണ് B ഗ്രൂപ്പിൽ ഉള്ളത്.

ഒറ്റ നോട്ടത്തിൽ തന്നെ ഈ ഗ്രൂപ്പിലെ രാഷ്ട്രീയം ആളുകൾ ശ്രദ്ധിക്കുമെങ്കിലും, കാണാപ്പുറത്തുള്ള ചില കണക്കുകളും ഇതിലെ ടീമുകൾ തമ്മിലുണ്ട്.

20220820 032048

ഇറാൻ-യുഎസ് രാഷ്ട്രീയമാണ് തെളിഞ്ഞു കാണുന്നത് എന്നത് കൊണ്ട് തന്നെ ഇവർ തമ്മിൽ നവംബർ 30ന് നടക്കുന്ന കളി ആഗോള തലത്തിൽ ആളുകൾ ശ്രദ്ധിക്കും. ഖത്തറിൽ വച്ചു നടക്കുന്നത് കൊണ്ട് സ്വാഭാവികമായും ക്രൗഡ് സപ്പോർട്ട് ഇറാനായിരിക്കും. പക്ഷെ, സ്റ്റേഡിയം നിറയ്ക്കാനായി അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന കാണികൾ യുഎസിനൊപ്പമാകും. ഇതിന് മുമ്പ് 98ലെ ഫ്രാൻസ് ഫിഫ ലോകകപ്പിൽ ഈ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഇറാനായിരുന്നു.

യുഎസ് ടീം അന്നത്തേതിൽ നിന്നൊക്കെ ഒരു പാട് മെച്ചപ്പെട്ടിട്ടുണ്ട്, അതിനാൽ കളി പൂരമാകും എന്ന കാര്യത്തിൽ സംശയം വേണ്ട. 2020ൽ ഇരു ടീമുകൾ തമ്മിൽ നടന്ന ഫ്രൻഡ്ലി മാച്ച് സമനിലയിലാണ് കലാശിച്ചത്. ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങളിൽ ഏറ്റവും ആവേശകരമായ കളിയാകും ഇത്. ഫുട്ബാളിനെക്കാൾ, ഗ്രൗണ്ടിന് പുറത്തെ രാഷ്ട്രീയമാകും കൂടുതൽ ശ്രദ്ധിക്കപ്പെടുക. അതിനാൽ തന്നെ ഈ കളിയിൽ ഒരു തോൽവി ഇരു രാജ്യങ്ങൾക്കും ചിന്തിക്കാൻ പോലും സാധിക്കില്ല.

20220820 032357

ഇറാനും മറ്റ് രണ്ട് ടീമുകളും തമ്മിലും ഏതാണ്ട് ഇതേ രീതിയിലാകും കളി നടക്കുക. പാശ്ചാത്യ രാജ്യങ്ങളും ഇറാനും തമ്മിലുളള ചരിത്രം അത്ര നിസ്സാരമല്ലല്ലോ.

ഇതിനിടയിൽ ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു പോരാണ് വെയിൽസും ഇംഗ്ലണ്ടും തമ്മിൽ. അടുത്ത കാലത്ത് തമ്മിൽ കളിച്ചപ്പോഴെല്ലാം മുൻകൈ 3 ലയൺസിനായിരുന്നെങ്കിലും, വെയിൽസ് അത്ര മോശമൊന്നുമല്ല. ഇംഗ്ലണ്ടിനെ അവർ നല്ല രീതിയിൽ തന്നെ മുട്ടുകുത്തിച്ച ചരിത്രം ഉണ്ട്. അവർ തമ്മിൽ ക്രിക്കറ്റിലെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മത്സരം പോലെ ഒരു മത്സര അന്തർധാരയുണ്ട്.

20220820 032520

അയൽക്കാരായ, ചരിത്രവും, സംസ്കാരവും, ഭാഷയും ഒന്നായ ഈ രാജ്യങ്ങൾ തമ്മിലുള്ള മത്സരവും കടുക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇവർ തമ്മിലുള്ള ഫുട്ബോൾ ചരിത്രവും, രാഷ്ട്രീയവും അറിയിന്നവർക്ക് അതിൽ അത്ഭുതം തോന്നില്ല.

യുഎസ് ഇംഗ്ലണ്ട് മത്സരവും ആവേശകരമാകും. പിതാവും, പുത്രനും, ഫുട്ബോളും ലൈനിലാകും ഇവർ തമ്മിലുള്ള കളികൾ. ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ യുഎസ് എല്ലാ അടവുകളും പുറത്തെടുക്കും, അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അതേ സമയം ഒരു തോൽവി ഇംഗ്ലണ്ടിനെ സംബന്ധിച്ചു ദേശീയ ദുരന്തത്തിൽ കുറഞ്ഞ ഒന്നാകില്ല.

ഫിഫ

രാഷ്ട്രീയ ശ്രദ്ധ നേടുന്ന ഈ കളികൾ ഫുട്‌ബോളിന് ഗുണകരമായി ഭവിക്കട്ടെ എന്നു നമുക്ക് ആശിക്കാം. ഈ ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് ഇംഗ്ലണ്ട് കടക്കും എന്ന് വിദഗ്ധർ തറപ്പിച്ചു പറയുമ്പോഴും, രണ്ടാമത്തെ ടീം ഏതാകും എന്ന കാര്യത്തിൽ ഒരു പ്രവചനം നടത്താൻ ആരും തയ്യാറല്ല!

Exit mobile version