ഡി മറിയയുടെ കയ്യിൽ നിന്ന് പണി ചോദിച്ചു വാങ്ങി മാഞ്ചസ്റ്റർ ആരാധകർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ നെയ്മർ, കവാനി എന്നിവർ ഒന്നും ഇല്ലാതെ എത്തിയ പി എസ് ജി രണ്ട് ഗോൾ വിജയവുമായി മടങ്ങിയപ്പോൾ യഥാർത്ഥ താരമായത് അർജന്റീനൻ വിങ്ങർ ഡി മറിയ ആയിരുന്നു. വെറുതെ കളിച്ച് തിരിച്ചു പോകുമായിരുന്ന ഡി മറിയയെ പ്രകോപിപ്പിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികവിലേക്ക് എത്തിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആണെന്ന് പറയാം.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഡി മറിയക്ക് നല്ല സ്വീകരണമായിരുന്നില്ല ഓൾഡ് ട്രാഫോർഡിൽ കിട്ടിയത്. റയൽ മാഡ്രിഡിൽ നിന്ന് വൻ തുകയ്ക്ക് മാഞ്ചസ്റ്ററിൽ എത്തിയ ഡി മറിയക്ക് യുണൈറ്റഡ് ജേഴ്സിയിൽ അന്ന് തിളങ്ങാൻ ആയിരുന്നില്ല. ഒരു സീസൺ കൊണ്ട് തന്നെ ഡി മറിയ ക്ലബ് വിടുകയും ചെയ്തു. പൊതുവെ മുൻ താരങ്ങളെ നല്ല രീതിയിൽ സ്വീകരിക്കാറുള്ള ഓൾഡ് ട്രാഫോർഡ് പക്ഷെ ഡി മറിയയെ കൂവിക്കൊണ്ടാണ് സ്വീകരിച്ചത്.

ഡി മറിയയുടെ ഒരോ ടച്ചുകൾക്കും വലിയ ‘ബൂ’ ഗ്യാലറിയിൽ മുഴങ്ങി. ആദ്യ പകുതിയിൽ ആശ്ലി യങ്ങ് ഡി മറിയയെ തള്ളി ഗ്രൗണ്ടിന് പുറത്ത് ഇട്ടപ്പോഴും ആരാധകർ അത് ആഘോഷിച്ചു. അതിനു ശേഷം എഴുന്നേറ്റ് വന്ന ഡി മറിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് നേരെ ചെവിയിൽ കൈവെച്ച് കൂവലിന് ശബ്ദം പോരാ എന്ന് ആംഗ്യം കാണിക്കുകയും ചെയ്തു.

ഈ കൂവലിനൊക്കെ രണ്ടാം പകുതിയിലാണ് ഡി മറിയ മറുപടി കൊടുത്തത്. പി എസ് ജി രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയപ്പോൾ ആ രണ്ട് ഗോളുകളുടെയും സൃഷ്ടാവ് ഡി മറിയ ആയിരുന്നു. ആദ്യ ഗോൾ പിറന്നപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ കണക്കിന് തെറി വിളിച്ച് കൊണ്ട് ഗോൾ ആഘോഷിക്കാനും ഡി മറിയ മറന്നില്ല.

ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ കൂടുതൽ പ്രകോപിപ്പിച്ചു. ഒരു കോർണർ എടുക്കാൻ വന്ന ഡി മറിയക്ക് എതിരെ ബീർ കുപ്പി ആരാധകർ വലിച്ച് എറിഞ്ഞു. ആ കുപ്പി എടുത്ത് കുടിക്കുന്നതായി ആംഗ്യം കാണിച്ച് കൂടുതൽ യുണൈറ്റഡ് ആരാധകരെ വെറുപ്പിക്കാനും ഡി മറിയ തുനിഞ്ഞു. കൗണ്ടറുകളിൽ എല്ലാം യുണൈറ്റഡിനെ വിറപ്പിക്കാൻ ഇന്നലെ ഡി മറിയക്കായി. താൻ കളം വിട്ട് പോകുമ്പോൾ മാഞ്ചസ്റ്റർ ആരാധകരുടെ കൂവലുകൾ അല്ല പി എസ് ജിയുടെ കയ്യടി ആണ് കേൾക്കുന്നത് എന്ന് ഉറപ്പിക്കാനും ഈ അർജന്റീനിയൻ താരത്തിനായി.