ബെർലിൻ ഡെർബിയിൽ യൂണിയനെ 4 ഗോളുകൾക്ക് തകർത്തു ഹെർത്ത

ബുണ്ടസ് ലീഗ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ബെർലിൻ ഡർണിയിൽ മുൻ മത്സരത്തിനു സ്വന്തം മൈതാനത്ത് മറുപടി നൽകി ഹെർത്ത ബെർലിൻ. വടക്ക് കിഴക്കൻ ജർമ്മനിയുടെ പ്രതീകമായ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ എതിരില്ലാത്ത 4 ഗോളുകൾക്ക് ആണ് ഹെർത്ത ജയം കണ്ടത്. കൊറോണ വൈറസ് മൂലം മരണമടഞ്ഞവർക്ക് ആദരവ് അർപ്പിച്ചാണ് കാണികൾക്ക് പ്രവേശനം ഇല്ലാത്ത മൈതാനത്തിൽ മത്സരം തുടങ്ങിയത്. സീസണിൽ മുമ്പ് കണ്ടുമുട്ടിയപ്പോൾ 87 മിനിറ്റിലെ പെനാൽട്ടി ഗോളിന് തോൽവി വഴങ്ങിയ ഹെർത്ത ഇത്തവണ പ്രതികാരം ചെയ്തു.

സീസണിൽ നിരവധി തവണ പരിശീലകനെ മാറ്റിയ ഹെർത്തയുടെ പുതിയ പരിശീലകൻ ബ്രൂണോ ലബാഡിയോയുടെ സ്വന്തം മൈതാനത്തിലെ ആദ്യ മത്സരം ആയിരുന്നു ഇത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 10 മിനിറ്റിൽ നേടിയ 3 ഗോളുകൾ ആണ് ഹെർത്ത ജയത്തിൽ നിർണായകമായത്. 51 മിനിറ്റിൽ ഇബിസെവിച്ചിന്റെ ഹെഡറിലൂടെ മുന്നിലെത്തിയ ഹെർത്ത തൊട്ടടുത്ത നിമിഷം ലൂക്കബാക്കിയോയിലൂടെ രണ്ടാം ഗോളും നേടി.

61 മിനിറ്റിൽ മാതിയാസിലൂടെ ഹെർത്ത തങ്ങളുടെ ജയം ഉറപ്പിച്ചു. 77 മിനിറ്റിൽ ബൊയാറ്റ ഒരു ഹെഡറിലൂടെ യൂണിയൻ ബെർലിന്റെ പരാജയം പൂർത്തിയാക്കി. മത്സരത്തിൽ വലിയ ആധിപത്യം പുലർത്തിയ ഹെർത്ത അർഹിച്ച ജയം ആയിരുന്നു ഇത്. ഇതോടെ പോയിന്റ് ടേബിളിൽ എതിരാളിക്ക് മേൽ ലീഡ് ഉയർത്തിയ ഹെർത്ത 34 പോയിന്റുകളുമായി 10 സ്ഥാനത്തും യൂണിയൻ 30 പോയിന്റുകളും ആയി 12 സ്ഥാനത്തും ആണ്.

Exit mobile version