ലോക ചാമ്പ്യന്മാരെ തറപറ്റിച്ച് ഓറഞ്ച് പട, ജർമ്മനി തരംതാഴ്ത്തപ്പെട്ടു

യുവേഫ നാഷൺസ് ലീഗിൽ ഓറഞ്ച് പടയ്ക്ക് മിന്നുന്ന വിജയം. ഇന്ന് നടന്ന നിർണായ പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെയാണ് ഹോളണ്ട് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജയം. ഫ്രാൻസിന്റെ അപരാജിത കുതിപ്പിന് ഇതോടെ അന്ത്യമായി. അവസാന 16 മത്സരങ്ങളിലെ ഫ്രാൻസിന്റെ ആദ്യ പരാജയമാണിത്.

ആദ്യ പകുതിയിൽ ലിവർപൂൾ താരം വൈനാൽഡമാണ് ഹോളണ്ടിനെ മുന്നിൽ എത്തിച്ചത്. പരിക്ക് കാരണം പോഗ്ബ ഉൾപ്പെടെ പ്രമുഖർ ഇല്ലാതെ ഇറങ്ങിയ ഫ്രാൻസ് ഇന്ന് നന്നെ വിഷമിച്ചു. പലപ്പോഴും ലോരിസ് ആണ് ഫ്രാൻസിനെ വലിയ തോൽവിയിൽ നിന്ന് രക്ഷിച്ചത്. കളിയുടെ അവസാന നിമിഷം ഒരു പെനാൾട്ടിയിലൂടെ ഡിപായ് ഹോളണ്ടിന്റെ രണ്ടാം ഗോളും നേടി.

ഇന്ന് ഹോളണ്ട് ജയിച്ചതോടെ ജർമ്മനി ലീഗ് എയിൽ നിന്ന് തരം താഴ്തപ്പെട്ടു. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഫ്രാൻസിന് ആറു പോയന്റാണ് ലീഗിൽ ഉള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഹോളണ്ടിന് അഞ്ചും ജർമ്മനിക്ക് ഒരു പോയന്റുമാണ് ഉള്ളത്. ഇതാണ് ജർമ്മനിയുടെ റിലഗേഷൻ ഉറപ്പിച്ചത്. അടുത്ത മത്സരം ജയിക്കുക ആണെങ്കിൽ ഹോളണ്ടിന് സെമിയിലേക്ക് കടക്കാം.

ഹകീം സിയെചിന്റെ ഇരട്ട ഗോൾ, ചരിത്രത്തിൽ ആദ്യമായി മൊറോക്കോ കാമറൂണെ തോൽപ്പിച്ചു

ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി മൊറോക്കോയ്ക്ക് കാമറൂണെതിരെ വിജയം. ഇന്ന് ആഫ്രിക്കൻ നാഷൺസ് കപ്പിനായുള്ള യോഗ്യതാ മത്സരത്തിലാണ് മൊറോക്കോ കാമറൂണെ തോൽപ്പിച്ചത്. എതിരില്ലാത്ത് രണ്ടു ഗോളുകൾക്കായിരുന്നു മൊറോക്കോയുടെ വിജയം. മൊറോക്കോയുടെ സൂപ്പർ സ്റ്റാർ ഹകീം സിയെച് തന്നെയാണ് കളിയിലെ രണ്ടു ഗോളുകളും നേടിയത്.

54ആം മിനുട്ടിലും 66ആം മിനുട്ടിലുമായിരുന്നു സിയെചിന്റെ ഗോളുകൾ. ഈ ജയം മൊറോക്കോയുടെ യോഗ്യത ഏതാണ്ട് ഉറപ്പിച്ചു. അഞ്ചു മത്സരങ്ങളിൽ 10 പോയന്റുമായി മൊറോക്കോ ആണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്. 8 പോയന്റുമായി കാമറൂണാണ് രണ്ടാമത്. ഇനി ഒരു മത്സരം മാത്രമെ യോഗ്യതാ റൗണ്ടിൽ ബാക്കിയുള്ളൂ.

തൊണ്ണൂറാം മിനുട്ടിൽ മാന്ത്രിക ചുവടുമായി സലാ, ഈജിപ്ത് മാസ്മരിക ജയം

മൊഹമ്മദ് സലാ എന്ന ഈജിപ്ഷ്യൻ അത്ഭുതം ഒരിക്കൽ കൂടെ ഈജിപ്തിന്റെ രക്ഷകനായി. ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ യോഗ്യതാ റൗണ്ടിലെ പോരാട്ടത്തിന് ഇന്ന് ടുണീഷ്യക്കെതിരെ ഇറങ്ങിയ ഈജിപ്തിന് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇന്ന് ജയിച്ചെ മതിയാകുമായിരുന്നുള്ളൂ. കളിയുടെ 90ആം മിനുട്ടിൽ വരെ സ്കോർ 2-2 എന്നായിരുന്നു. സമനില ആയാൽ അത് ഈജിപ്തിന് താങ്ങാവുന്നതിലും അപ്പുറം ആവുമായിരുന്നു.

കളിയുടെ രണ്ടാം പകുതിയിൽ സബ്ബായി എത്തിയ സലാ അപ്പോഴാണ് താൻ ആരാണെന്ന് ടുണീഷ്യൻ ഡിഫൻസിന് കാണിച്ചുകൊടുത്തത്. ഒരു വൺ ടച്ച് പാസിംഗ് മൂവിലൂടെ ടുണീഷ്യൻ ബോക്സിൽ എത്തിയ സലാ സമർത്ഥമായ ഡ്രിബിളിലൂടെ ടുണീഷ്യൻ ഡിഫൻഡറെ മറികടന്ന് ഗോൾകീപ്പറുടെ മുകളിലൂടെ ചിപ്പ് ചെയ്ത് പന്ത് വലയ്ക്കുള്ളിൽ എത്തിച്ചു. തന്റെ ജേഴ്സി ഊരി സലാ ആഹ്ലാദം പ്രകടിപ്പിക്കുമ്പോൾ സ്കോർ 3-2. ഈജിപ്ത് യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കും.

കളിയിൽ ഈജിപ്തിനായി എൽ മൊഹമദി, ട്രെസെഗെ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ടുണീഷ്യക്കായി സ്ലിറ്റി ഇരട്ട ഗോളുകൾ നേടി. ഇന്നത്തെ ഗോളോടെ സലാ ഈജിപ്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഈജിപ്ത് ജേഴ്സിയിൽ 39 ഗോളുകളായി സലായ്ക്ക്. ഇനി ഒരു മത്സരം കൂടിയാണ് യോഗ്യതാ റൗണ്ടിൽ ബാക്കിയുള്ളത്. ഗ്രൂപ്പിൽ നിന്ന് യോഗ്യത നേരത്തെ തന്നെ ടുണീഷ്യയും ഈജിപ്തും ഉറപ്പിച്ചിരുന്നു.

Exit mobile version