ഈ തലമുറയിലെ ആളുകള്‍ക്ക് എന്നെ ഷമിയിലൂടെ അറിയാം

മുഹമ്മദ് ഷമി അഫ്ഗാനിസ്ഥാന്‍ വാലറ്റത്തെ തുടച്ച് നീക്കി തന്റെ ലോകകപ്പ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ ലോകകപ്പില്‍ നേടുന്ന രണ്ടാമത്തെ ഹാട്രിക്ക് നേട്ടമായിരുന്നു അത്. 1987 ലോകകപ്പില്‍ ന്യൂസിലാണ്ടിനെതിരെയാണ് ചേതന്‍ ശര്‍മ്മ ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് ഹാട്രിക്ക് നേടിയത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ചേതന് ഒപ്പം മറ്റൊരു ഇന്ത്യക്കാരന്‍ കൂടി ഈ ചരിത്ര നേട്ടം കുറിച്ചപ്പോള്‍ താന്‍ നാഗ്പ്പൂരിലെ വിസിഎ ഗ്രൗണ്ടിലെ 32 വര്‍ഷം മുമ്പത്തെ ഓര്‍മ്മകളിലേക്ക് തിരികെ പോയെന്നാണ് ചേതന്‍ ശര്‍മ്മ പറഞ്ഞത്.

സ്വന്തം നാട്ടുകാരന്‍ താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈവരിച്ച നേട്ടം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ അത് വലിയൊരു സന്തോഷമാണ് നല്‍കുന്നതെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞു. ഇന്നത്തെ തലമുറയ്ക്ക് മൂന്ന് പതിറ്റാണ്ട് മുമ്പുള്ള കാര്യം അറിയണമെന്നില്ല, എന്നാല്‍ ഷമിയുടെ ഈ നേട്ടത്തിലൂടെ താനും വീണ്ടും ശ്രദ്ധയിലേക്ക് വരുമെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞു.

ഈ നേട്ടം ഷമി സ്വന്തമാക്കിയതിലൂടെ ഒരു ഇന്ത്യന്‍ താരമാണ് ലോകകപ്പിലെ ആദ്യ ഹാട്രിക്കിനു ഉടമ എന്ന് ഇന്നത്തെ യുവതലമുറ അറിയും. അന്ന് താന്‍ സെമി ഫൈനല്‍ മത്സരത്തിനായി ഫ്ലൈറ്റില്‍ കയറിയപ്പോള്‍ അന്നത്തെ സഹയാത്രികരെല്ലാം എഴുന്നേറ്റ് നിന്ന് തന്നെ കൈയ്യടിച്ചാണ് വരവേറ്റതെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞു. ഇന്നും അതോര്‍ക്കുമ്പോള്‍ തനിക്ക് കുളിര് കോരുന്നുണ്ടെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞു. അത് കൂടാതെ ടൈംസ് ഓഫ് ഇന്ത്യയുടെ മുന്‍ പേജില്‍ തന്നെ തന്റെ ചിത്രം അടിച്ച് വന്നു. അതെല്ലാം അന്ന് അത്യപൂര്‍വ്വ നിമിഷങ്ങളായിരുന്നുവെന്നും ചേതന്‍ ശര്‍മ്മ പറഞ്ഞു.

Exit mobile version