ദക്ഷിണാഫ്രിക്കയുടെ മൂന്നാം തോല്‍വി ഉറപ്പാക്കി രോഹിത്തിന്റെ ശതകം

ക്രിസ് മോറിസിന്റെ ചെറുത്ത് നില്പില്‍ 227 റണ്‍സിലേക്ക് ദക്ഷിണാഫ്രിക്ക എത്തിയെങ്കിലും അത് പോരായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ വീഴത്തുവാന്‍. ശിഖര്‍ ധവാനെയും വിരാട് കോഹ്‍ലിയെയും ഇന്ത്യയ്ക്ക് വേഗത്തില്‍ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മ നങ്കൂരമിട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 15 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് രോഹിത്തിന്റെ മികവില്‍ ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ വിജയത്തുടക്കം കുറിച്ചത്.

ശിഖര്‍ ധവാന്‍(8), വിരാട് കോഹ്‍ലി(18) എല്ലാവരും ബുദ്ധിമുട്ടിയ പിച്ചിലാണ് രോഹിത് ശര്‍മ്മ അനായാസം ബാറ്റ് വീശിയത്. കെഎല്‍ രാഹുലുമായി രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറി. തുടര്‍ന്ന് ധോണിയോടൊപ്പം ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു രോഹിത്. നാലാം വിക്കറ്റില്‍ രോഹിത്-ധോണി കൂട്ടുകെട്ട് 74 റണ്‍സാണ് നേടിയത്.

34 റണ്‍സ് നേടിയ ധോണി ക്രിസ് മോറിസിനു വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും 144 പന്തില്‍ നിന്ന് 122 റണ്‍സുമായി രോഹിത് ശര്‍മ്മ ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. ഹാര്‍ദ്ദിക് 15 റണ്‍സുമായി പുറത്താകാതെ രോഹിത്തിനൊപ്പം വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. വെറും 7 പന്തില്‍ നിന്നാണ് ഹാര്‍ദ്ദിക് തന്റെ 15 റണ്‍സ് നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ രണ്ടും ആന്‍ഡിലെ ഫെഹ്ലുക്വായോ ക്രിസ് മോറിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version