രസം കെടുത്തുന്ന ഏകപക്ഷീയ മത്സരങ്ങൾ 

gautamvishnu

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ലോകകപ്പിനോളം ഇല്ലെങ്കിലും ലോകത്താകമാനമുള്ള ക്രിക്കറ്റ്‌ പ്രേമികളെ ഒന്നടങ്കം ത്രസിപ്പിക്കുന്ന ഒരു മാസത്തേക്കാണ് നമ്മൾ ചുവടെടുത്ത് വച്ചിരിക്കുന്നത്. നാല് വർഷത്തിലൊരിക്കൽ വരുന്ന ലോകകപ്പ് പോരാട്ടങ്ങൾ നടക്കുന്ന വേളയിൽ മാത്രമാണ് കടുത്ത ക്രിക്കറ്റ്‌ പ്രേമികളല്ലാത്തവർ ഇപ്പോൾ ക്രിക്കറ്റിനെ കുറിച്ച് ശ്രദ്ധിക്കുന്നത് പോലും. എന്നും തീ പാറുന്ന പോരാട്ടങ്ങൾക്ക് വേദിയായ പാരമ്പര്യമുണ്ട് ലോകകപ്പിന്.

83 ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്തു ചെറിയ സ്‌കോറിൽ ഒതുങ്ങിയിട്ടും വെസ്റ്റ് ഇൻഡീസിനെ ചുരുട്ടി കെട്ടി കിരീടവുമായി ലോർഡ്‌സിൽ നിന്നു പോന്ന കപിലിന്റെ ചെകുത്താന്മാരും 99 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ജയിക്കാവുന്ന കളി കൈ വിട്ടു റൺ ഔട്ടായ അലൻ ഡൊണാൾഡും ക്ലൂസ്നറും 2011ൽ അത്ര കാലം ടീമിനെ മുന്നോട്ട് നയിച്ച ഓപ്പണർമാരായ സച്ചിന്റെയും സെവാഗിന്റെയും പെട്ടെന്നുള്ള പുറത്താകലിൽ പതറാതെ ഇന്ത്യയെ വിജയത്തിലെത്തിച്ച ഗംഭീറും ധോണിയുമൊക്കെ തെല്ലൊന്നുമല്ല നമ്മെ ത്രസിപ്പിച്ചിട്ടുള്ളത്.

എന്നാൽ ഇത്തവണത്തെ ലോകകപ്പിൽ അത്തരം വീരോചിത പ്രകടനങ്ങൾ കുറവാകുന്നു എന്നത് ക്രിക്കറ്റിന്റെ നിലവാരത്തെ തന്നെ ബാധിക്കുന്നുണ്ടോ എന്ന ഭയം ജനിപ്പിക്കുന്നു. ലോകകപ്പ് അതിന്റെ പ്രാഥമികഘട്ടത്തിലേ എത്തിയിട്ടുള്ളൂ, ഇന്ത്യ അടക്കം പലരും ആദ്യ മത്സരം പോലും കളിച്ചിട്ടില്ല എന്ന ന്യായം പറയാമെങ്കിലും ഏകപക്ഷീയമായി പോകുന്ന മത്സരങ്ങളാണ് ഇത് വരെ കടന്നു പോയത്. പൊടി പാറുമെന്ന് പ്രതീക്ഷിച്ച ഉദ്‌ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ട് അനായാസം ജയിച്ചു കയറിയപ്പോൾ അപ്രവചനീയമായ മത്സരം എന്ന പ്രതീതിയിൽ ലോകം ഉറ്റു നോക്കിയ വെസ്റ്റ് ഇൻഡീസ് പാക്കിസ്ഥാൻ മത്സരത്തിൽ പാക്കിസ്ഥാൻ ദയനീയമായി തോറ്റു.

ശ്രീലങ്കക്കെതിരെ ഒട്ടും വിയർപ്പൊഴുക്കാതെ കിവികൾ ജയിച്ചു കയറിയപ്പോൾ ഓസ്‌ട്രേലിയക്ക് വെല്ലുവിളി ഉയർത്താൻ അഫ്ഗാനിസ്ഥാനുമായില്ല. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ രീതി ആണ് ഇത്തവണ ലോകകപ്പിൽ അവലംബിച്ചിട്ടുള്ളത് എന്നത് കൊണ്ട് തന്നെ വരും മത്സരങ്ങളെങ്കിലും തീ പാറുമെന്ന് പ്രതീക്ഷിക്കാം.