Site icon Fanport

ഒമ്പതാം ദിനവും മെഡൽ വേട്ടയിൽ ചൈന തന്നെ മുന്നിൽ, രണ്ടാമത് എത്തി അമേരിക്ക, മുന്നോട്ടു കയറി ഇന്ത്യ

25 ഇനങ്ങളിൽ സ്വർണം നൽകപ്പെട്ട ഒമ്പതാം ദിനം തീരുമ്പോഴും ചൈന തന്നെ ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ വേട്ടയിൽ മുന്നിൽ. വനിത ഷോട്ട് പുട്ട്, ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങളിൽ സ്വർണം നേടിയ ചൈന ഇന്ന് സ്വർണ മെഡലുകൾ ആണ് സ്വന്തമാക്കിയത്. ഇതോടെ 24 സ്വർണവും 20 വെള്ളിയും 13 വെങ്കലവുമായി ആകെ മെഡൽ നേട്ടം 51 ആയി അവർ മാറ്റി. അതേസമയം ജപ്പാനെ മറികടന്ന അമേരിക്കയെയും ഇന്ന് കാണാൻ സാധിച്ചു. നീന്തലിന്റെ അവസാന ദിനം നീന്തലിലും ജിംനാസ്റ്റിക്കിലും തിളങ്ങിയ അമേരിക്ക ഇന്ന് നാലു സ്വർണം ആണ് കൂട്ടിച്ചേർത്തത്. നിലവിൽ 20 സ്വർണവും 23 വെള്ളിയും 16 വെങ്കലവും അടക്കം 59 മെഡലുകൾ ആണ് അമേരിക്കക്ക് ഉള്ളത്. അത്ലറ്റിക്സിൽ പ്രതീക്ഷിച്ച സ്വർണം ലഭിച്ചില്ല എന്നത് അമേരിക്കക്ക് തിരിച്ചടിയായി.

അതേസമയം ഇന്ന് സ്വർണം ഒന്നും ലഭിക്കാത്ത ജപ്പാൻ 17 സ്വർണം അടക്കം 31 മെഡലുകളുമായി മെഡൽ വേട്ടയിൽ മൂന്നാം സ്ഥാനത്ത് ആണ്. നീന്തലിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഓസ്‌ട്രേലിയ ആണ് നാലാം സ്ഥാനത്ത്. ഓസ്‌ട്രേലിയ നേടിയ 14 സ്വർണത്തിൽ 9 ത് എണ്ണവും നീന്തലിൽ നിന്നാണ് ലഭിച്ചത്. അതേസമയം 12 സ്വർണവുമായി റഷ്യൻ ഒളിമ്പിക് കമ്മിറ്റി അഞ്ചാം സ്ഥാനത്ത് നിൽക്കുമ്പോൾ തങ്ങളുടെ സ്വർണ മെഡൽ നേട്ടം 10 ആക്കി മാറ്റിയ ബ്രിട്ടൻ ആണ് മെഡൽ വേട്ടയിൽ ആറാമത്. തങ്ങളുടെ പ്രിയ ഇനമായ സൈക്കിളിംഗ് അടക്കം വരാനുള്ളത് ബ്രിട്ടീഷ് പ്രതീക്ഷയാണ്. അതേസമയം പിവി സിന്ധുവിലൂടെ ഒരു വെങ്കലം കൂടി സ്വന്തമാക്കിയ ഇന്ത്യ മെഡൽ പട്ടികയിൽ 59 സ്ഥാനത്ത് എത്തി. ഇനിയുള്ള ദിവസങ്ങളിൽ തങ്ങളുടെ മികച്ച ഇനങ്ങളിൽ തിളങ്ങി മെഡൽ പട്ടികയിൽ ചൈനയെ മറികടന്നു ഒന്നാമത് എത്താൻ ആവും അമേരിക്കൻ ശ്രമം.

Exit mobile version