ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ ടോക്കിയോ തെരുവുകളില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് ഗെയിംസ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനിലെ തെരുവിലേക്കിറങ്ങി പ്രതിഷേധക്കാര്‍. ജപ്പാനില്‍ കോവിഡിന്റെ പുതിയ തരംഗം വന്നതും വാക്സിനേഷന്‍ യഥാസമയത്ത് നടക്കാത്തതുമായ ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ജപ്പാനില്‍ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80 ശതമാനം ആളുകളും ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

സര്‍ക്കാരിനോട് തീരുമാനം പരിശോധിക്കുവാനാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷനും മറ്റുമായുള്ള പ്രതിഷേധ പരിപാടിയ്ക്കൊപ്പം തന്നെ ചിലര്‍ ടോക്കിയോ നഗരത്തിലെ തെരുവിലേക്ക് ഇറങ്ങിയും പ്രതിഷേധിക്കുന്നുണ്ട്. ജപ്പാനീസ് പ്രധാന മന്ത്രി യോഷിഡേ സുഗയുടെ സുരക്ഷിതമായി ഒളിമ്പിക്സ് നടത്താമെന്ന പ്രഖ്യാപനത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ് അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 73 ശതമാനത്തിലധികം ആളുകള്‍ പറഞ്ഞത്.

ജപ്പാനിലെ വാക്സിനേഷന്‍ ഡ്രൈവുകള്‍ പതിഞ്ഞ വേഗതയിലാണ് നടക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ജപ്പാനിലെ ജനസംഖ്യയില്‍ വെറും 3.7 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ആദ്യ ഡോസ് വാക്സിനേഷന്‍ നല്‍കുവാന്‍ സാധിച്ചിട്ടുള്ളതെന്നാണ് ലഭിയ്ക്കുന്ന വിവരം.

വാക്സിനേഷന് ആവശ്യമായ വാക്സിനുകളുണ്ടെങ്കിലും സ്ലോട്ട് ബുക്കിംഗിലെ പാളിച്ചയുമെല്ലാം വാക്സിനേഷന്‍ ഡ്രൈവ് തടസ്സപ്പെടുവാന്‍ കാരണമായി എന്നാണ് അറിയുന്നത്.