Site icon Fanport

അദാനിയും യുണൈറ്റഡ് ഉടമകളും ഇല്ല, അഹമ്മദാബാദിലും ലക്നൗവിലും പുതിയ ഐപിഎൽ ടീമുകൾ

ഐപിഎല്ലിൽ ഇനി രണ്ട് ടീമുകൾ കൂടി വരുന്നു. 2022 എഡിഷൻ ഐപിഎൽ മുതൽ പത്ത് ടീമുകൾ ഉണ്ടാകും. അഹമ്മദാബാദിൽ നിന്നും ലക്നൗവിൽ നിന്നുമാണ് പുതിയ ടീമുകൾ ഉണ്ടാവുക. 7090 കോടി രൂപയ്ക്ക് സഞ്ജീവ് ഗോയങ്ക നയിക്കുന്ന RPSG ഗ്രൂപ്പ് ആണ് ലക്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. അതേ സമയം സ്വകാര്യ ഇക്വിറ്റി ഫേം ആയ സിവിസി ക്യാപിറ്റൽസ് അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കി. 5166 കോടി രൂപയ്ക്കാണ് സിവിസി ക്യാപിറ്റൽസ് അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

അദാനി ഗ്രൂപ്പ്,മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ,അരബിന്ദോ ഫാർമ്മ, ടൊറന്റ് ഫാർമ്മ,ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ, ജിന്ദാൽ പവർ&സ്റ്റീൽ തുടങ്ങി വമ്പന്മാർ പങ്കെടുത്ത ബിഡ്ഡിംഗിനൊടുവിലാണ് ഗോയങ്ക ഗ്രൂപ്പും സിവിസി ക്യാപിറ്റൽസും ഐപിഎൽ ടീമുകളെ സ്വന്തമാക്കിയത്. ധർമ്മശാല,ഗുവാഹത്തി, കട്ടക്,റാഞ്ചി,അഹമ്മദാബാദ്, ലക്നൗ എന്നീ നഗരങ്ങളാണ് ബിസിസിഐ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ലേല നടപടികളിൽ താല്പര്യം കാണിച്ച 22 ഗ്രൂപ്പുകളിൽ നിന്ന് 10 ഗ്രൂപ്പുകളായി ചുരുക്കിയ ശേഷം ഇവരിൽ നിന്നാണ് അവസാന രണ്ട് സ്ഥാനക്കാരെ തീരുമാനിച്ചത്.

ഐഎസ്എൽ ടീമായ എടികെ മോഹൻ ബഗാനിന്റെയും അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് ലീഗിലെ RPSG മാവേറിക്സിന്റെയും ഉടമകളാണ് സഞ്ജീവ് ഗോയങ്ക നയിക്കുന്ന RPSG ഗ്രൂപ്പ്. റഗ്ബി,വോളിബോൾ,ഫോർമുല വൺ, മോട്ടോ ജിപി, എന്നീ മേഖലകളിൽ മുൻപ് ഇൻവെസ്റ്റ് ചെയ്തിട്ടുള്ള പ്രൈവറ്റ് ഇക്വിറ്റി ഫേമാണ് സിവിസി ക്യാപിറ്റൽസ്. യൂറോപ്യൻ ഫുട്ബോളിലും സിവിസി ക്യാപിറ്റൽസിന്റെ ഇൻവെസ്റ്റ്മെന്റ് ഉണ്ട്. ഈ വർഷം ആഗസ്റ്റിൽ ലാ ലീഗയുമായി 2.7 ബില്ല്യൺ യൂറോയുടെ കരാറിൽ എത്തിയിരുന്നു സിവിസി ക്യാപിറ്റൽസ്. ബുണ്ടസ് ലീഗയിലും സീരി എയിലും ഇൻവെസ്റ്റ് നടത്താനും സിവിസി ക്യാപിറ്റൽസ് ശ്രമിച്ചിരുന്നു.

Exit mobile version