തൊണ്ണൂറുകളില്‍ വീണ്ടും കാലിടറി ഋഷഭ് പന്ത്

ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ തന്റെ കന്നി ശതകം നേടുമ്പോള്‍ ഇന്ത്യയ്ക്കായി ഇംഗ്ലണ്ടില്‍ ശതകം നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായി പന്ത് മാറിയിരുന്നു. ടെസ്റ്റില്‍ 114 റണ്‍സ് നേടിയ പന്ത് കെഎല്‍ രാഹുലിനെൊപ്പം പൊരുതി നോക്കിയെങ്കിലും ഇന്ത്യയെ മത്സരത്തിലെ തോല്‍വിയില്‍ നിന്നൊഴിവാക്കുവാന്‍ താരങ്ങള്‍ക്കായില്ല. ഈ പ്രകടനത്തിന്റെയും വൃദ്ധിമന്‍ സാഹയുടെയും പരിക്കിന്റെ കാരണത്താല്‍ വിന്‍ഡീസ് പരമ്പരയിലും താരത്തിനു അവസരം ലഭിച്ചു. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം വിന്‍ഡീസിനെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

എന്നാല്‍ തൊണ്ണൂറുകളില്‍ കാലിടറുന്നതാണ് പന്തിന്റെ ഇന്നിംഗ്സിലെ പതിവു കാഴ്ച. രാജ്കോട്ടിലും ഹൈദ്രാബാദിലും 92 റണ്‍സില്‍ താരം പുറത്തായപ്പോള്‍ അര്‍ഹമായ രണ്ട് ശതകങ്ങളാണ് താരത്തിനു നഷ്ടമായത്. തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ 90ല്‍ പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഋഷഭ് പന്ത്.

ഇന്ത്യയ്ക്കായി രാഹുല്‍ ദ്രാവിഡ് 1997ല്‍ ശ്രീലങ്കയ്ക്കെതിരെ സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയിരുന്നു. തുടര്‍ച്ചയായ ഇന്നിംഗ്സുകളില്‍ ദ്രാവിഡ് 92, 93 എന്ന സ്കോറുകള്‍ നേടി പുറത്താകുകയായിരുന്നു.

Exit mobile version