സന്തോഷം കേരളത്തിന് മാത്രം!! ബംഗാളിനെ തോൽപ്പിച്ച് കേരളത്തിന് സന്തോഷ് ട്രോഫി കിരീടം

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മുത്തം. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആണ് കേരളം ബംഗാളിനെ പരാജയപ്പെടുത്തിയത്. 116ആം മിനുട്ട് വരെ കേരളം ഒരു ഗോളിന് പിറകിലായിരുന്നു. അവിടെ നിന്ന് പൊരുതി കയറി ആയിരുന്നു വിജയം.

സെമി ഫൈനലിലെ ആദ്യ ഇലവനിൽ നിന്ന് മാറ്റം ഇല്ലാതെ ആണ് ഇന്ന് പയ്യനാട് കേരളം ഇറങ്ങിയത്. സെമി ഫൈനലിൽ എന്ന പോലെ ഇന്നും തുടക്കത്തിൽ കേരളത്തിൽ നിന്ന് നല്ല പ്രകടനം അല്ല കാണാൻ ആയത്. മത്സരത്തിലെ ആദ്യ രണ്ട് നല്ല അവസരങ്ങളും അവർക്കാണ് ലഭിച്ചത്. 22ആം മിനുട്ടിൽ മഹിതോഷ് റോയിക്ക് കിട്ടിയ തുറന്ന അവസരവും ബംഗാൾ നഷ്ടപ്പെടുത്തി.Img 20220502 215044

33ആം മിനുട്ടിലാണ് കേരളത്തിന്റെ ആദ്യ നല്ല അവസരം വന്നത്. അർജുൻ ജയരാജിന്റെ പാസിൽ നിന്ന് വിക്നേഷ് ബംഗാൾ ഡിഫൻസിനെ കീഴ്പ്പെടുത്തി മുന്നേറി. ആകെ ബംഗാൾ ഗോൾ കീപ്പർ മാത്രമെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിക്നേഷിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. പിന്നാലെ ഇടതു വിങ്ങിൽ നിന്നുള്ള ഒരു ക്രോസ് ബംഗാൾ കീപ്പർ തട്ടിയകറ്റുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പും ബംഗാളിന് ഒരു സുവർണ്ണാവസരം ലഭിച്ചു. എങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി തന്നെ അവസാനിച്ചു.

രണ്ടാം പകുതിയിൽ ജിജോ ജോസഫിലൂടെ കേരളം ഗോളിന് അടുത്ത് എത്തി എങ്കിലും ഫലം ഉണ്ടായില്ല. മറുവശത്ത് മിഥുന്റെ സേവുകളും കളി ഗോൾ രഹിതമായി നിർത്തി. പരിക്ക്‌ കാരണം അജയ് അലക്സ് പുറത്ത് പോയത്‌ കേരളത്തിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ പിന്നീട് നല്ല അവസരങ്ങൾ പിറന്നില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

97ആം മിനുട്ടിൽ പയ്യനാട് സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ട് ബംഗാൾ ഗോൾ നേടി‌. ദിലിപ് ഒരാവൻ ആണ് ബംഗാളിനായി ഒരു ഹെഡറിലൂടെ ലീഡ് എടുത്തത്. സന്തോഷം കൈവിട്ട നിമിഷം. പിന്നീട് പൊരുതി നോക്കിയ കേരളം 117ആം മിനുട്ടിൽ സമനില കണ്ടെത്തി. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസിന് തല വെച്ച് സഫ്നാദിന് ആണ് കേരളത്തിന് സമനില നൽകിയത്. ഇത് കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തിച്ചു.

ബംഗാളിന്റെ രണ്ടാം പെനാൾട്ടി കിക്ക് പുറത്തേക്ക് പോയത് കേരളത്തിന് ആശ്വാസമായി. 5-4നാണ് കേരളം ജയിച്ചത്.

കേരളത്തിന്റെ ഏഴാം കിരീടമാണിത്‌

Exit mobile version