ഇത് അസൂറികളുടെ യൂറോ, ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ഇറ്റലി യൂറോ ചാമ്പ്യന്മാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അസൂറികൾ ഇനി യൂറോപ്പിന്റെ രാജാക്കന്മാർ. ഇന്ന് ഇംഗ്ലണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടിൽ വീഴ്ത്തി കൊണ്ടാണ് മാഞ്ചിനിയും സംഘവും യൂറോ കപ്പ് ഉയർത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഇറ്റലി ഇന്ന് പൊരുതി കയറി വിജയിച്ചത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിൽ ഇറ്റലി നേടിയ ഈ കിരീടം അവരുടെ ചരിത്രത്തിലെ രണ്ടാം യൂറോ കപ്പാണ്. 1968ൽ ആയിരുന്നു ഇറ്റലിയുടെ ആദ്യ യൂറോ കിരീടം. 120 മിനുട്ടിൽ 1-1 എന്ന് തുടർന്ന കളി ഷൂട്ടൗട്ടിൽ 3-2നാണ് ഇറ്റലി ജയിച്ചത്.

ഇന്ന് വെംബ്ലിയിൽ തിങ്ങി നിറഞ്ഞ പതിനായിരകണക്കിന് കാണികൾക്ക് മുന്നിൽ ഇംഗ്ലണ്ടിന് സ്വപ്ന തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ലൂക് ഷോയുടെ ഗോളിൽ ഇംഗ്ലണ്ട് മുന്നിൽ എത്തി. ലെഫ്റ്റ് ബാക്കായ ലൂക് ഷോ തന്നെ ആരംഭിച്ച അറ്റാക്ക് ലൂക് ഷോയിൽ നിന്ന് ഹാരി കെയ്നിൽ എത്തി. വലതു വിങ്ങിൽ ഒറ്റയ്ക്ക് കുതിക്കുക ആയിരുന്ന ട്രിപ്പിയക്ക് കെയ്ൻ പന്ത് കൈമാറി. പെനാൾട്ടി ബോക്സിലേക്ക് ഇംഗ്ലീഷ് താരങ്ങൾ അറ്റാക്ക് ചെയ്യാൻ എത്തുന്നത് കണ്ട ട്രിപ്പിയർ പന്ത് ബോക്സിലേക്ക് ക്രോസ് ചെയ്തു. ഫാർ പോസ്റ്റിലേക്ക് എത്തിയ ലൂക് ഷോ ഒരു ഇടം കാലൻ ഹാഫ് വോളിയിലൂടെ ഡൊണ്ണരുമ്മയെ കീഴ്പ്പെടുത്തി ഇംഗ്ലണ്ടിന് ലീഡ് നൽകി.

യൂറോ കപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഇത്. ഈ ഗോൾ തുടക്കത്തിൽ തന്നെ കളി ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലാക്കി. ഡിഫൻസീവ് സെറ്റപ്പുമായി ഇറങ്ങിയ സൗത്ഗേറ്റിന്റെ ടാക്ടിക്സുകൾക്ക് ഗുണമാകുന്നതും ആയിരുന്നു ഈ തുടക്കത്തിലെ ഗോൾ. ഇറ്റലി പന്ത് കയ്യിൽ വെക്കാൻ പോലും വിഷമിച്ചപ്പോൾ ഇംഗ്ലീഷ് താരങ്ങൾ അവരുടെ സ്വന്തം വെംബ്ലി മൈതാനത്ത് നൃത്തം വെച്ചു.

ആദ്യ മുപ്പതു മിനുട്ടിനു ശേഷം പതിയെ ഇറ്റലി കളിയിലേക്ക് തിരികെ വന്നു. 34ആം മിനുട്ടിൽ ഒറ്റയ്ക്ക് കുതിച്ച് കിയേസ തൊടുത്ത ബുള്ളറ്റ് ഷോട്ട് ടാർഗറ്റിലായിരുന്നു എങ്കിൽ പിക്ക്ഫോർഡിനു പോലും തടയാൻ ആകുമായിരുന്നില്ല. 36ആം മിനുട്ടിൽ മറുവശത്ത് ലൂക് ഷോയും സമാനമായി ഒറ്റയ്ക്ക് മുന്നേറി ഒരു അവസരം സൃഷ്ടിച്ചു. പക്ഷെ ഷോയുടെ പാസ് മൗണ്ടിന് കണക്റ്റ് ചെയ്യാൻ ആവാത്തത് കൊണ്ട് ലീഡ് ഇരട്ടിയാക്കാൻ ആയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്റ്റെർലിംഗ് ഇറ്റലി പെനാൾട്ടി ബോക്സിൽ പന്തുമായി വീണൂ എങ്കിലും റഫറി പെനാൾട്ടി വിളിച്ചില്ല. മറുവാശത്ത് 49ആം മിനുട്ടിൽ ഇറ്റലിക്ക് പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ വെച്ച് ഒരു ഫ്രീകിക്ക് ലഭിച്ചു. എന്നാൽ ഇൻസിനെയുടെ ഫ്രീകിക്ക് ടാർഗറ്റിലേക്ക് പോയില്ല. കളി മാറ്റമില്ലാതെ തുടർന്നതോടെ മാഞ്ചിനി ക്രിസ്റ്റന്റെയെയും ബെറാഡിയെയും കളത്തിൽ എത്തിച്ചു.

57ആം മിനുട്ടിൽ കിയേസയുടെ ഒരു ഷോട്ട് ഡിഫ്ലക്റ്റഡ് ആയി ഇൻസിനെയുടെ കാലിൽ എത്തി. താരത്തിന്റെ ഷോട്ട് പിക്ക്ഫോർഡ് സേവ് ചെയ്ത് അകറ്റി. കളിയിൽ പിക്ക്ഫോർഡ് നേരിട്ട ആദ്യ വെല്ലുവിളി ആയിരുന്നു ഇത്. 61ആം മിനുട്ടിൽ വീണ്ടും പിക്ക്ഫോർഡ് പരീക്ഷിക്കപ്പെട്ടു. ഇത്തവണ കിയേസ ആണ് പെനാൾട്ടി ബോക്സിൽ ഇംഗ്ലീഷ് ഡിഫൻസിനെ മറികടന്ന് ഷോട്ട് എടുത്തത്. ഒരു ഫുൾ ലെങ്ത് ഡൈവിലൂടെ പിക്ക്ഫോർഡ് അതും സേവ് ചെയ്തു.

63ആം മിനുട്ടിൽ മറുവശത്ത് ഒരു കോർണറിൽ നിന്നുള്ള സ്റ്റോൺസിന്റെ ഹെഡർ ഡൊണ്ണരുമ്മ എളുപ്പത്തിൽ തട്ടി ബാറിനു മുകളിലൂടെ പുറത്തേക്ക് അയച്ചു.

ഇറ്റലിയുടെ ആക്രമണങ്ങൾ അവസാനം ഫലം കണ്ടു. 67ആം മിനുട്ടിൽ കിട്ടിയ ഒരു കോർണറിൽ നിന്നായിരുന്നു ഇറ്റലിയുടെ സമനില ഗോൾ. ഇൻസിനെ എടുത്ത കോർണറിൽ നിന്ന് വെറട്ടിയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുമ്പോൾ വെറ്ററൻ സെന്റർ ബാക്കി ബോണൂചി ആ പന്ത് തിരികെ വലയിലേക്ക് തന്നെ എത്തിച്ച് ഇറ്റലിക്ക് സമനില നൽകുകയായിരുന്നു.

ഇറ്റലി സമനില നേടിയതിനു പിന്നാലെ സാകയെയും ഹെൻഡേഴ്സണെയും എത്തിച്ച് ഇംഗ്ലണ്ട് ടാക്ടിക്സുകൾ മാറ്റി. എങ്കിലും കൂടുതൽ ഇറ്റലി അറ്റാക്കുകൾ ആണ് പിന്നീട് കണ്ടത്. ഇംഗ്ലീഷ് ഡിഫൻസിനെ കളിയിലുടനീളം വിറപ്പിച്ച കിയേസ പരിക്കേറ്റ് 85ആം മിനുട്ടിൽ പുറത്ത് പോയത് ഇറ്റലിക്ക് തിരിച്ചടിയായി. 90 മിനുട്ടിലും ഇരു ടീമുകൾക്കും വിജയ ഗോൾ നേടാൻ ആകാഞ്ഞതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകളും കഷ്ടപ്പെട്ടു. ഇംഗ്ലണ്ട് ഗ്രീലിഷിനെയും ഇറ്റലി ലൊകടെല്ലിയെയും ഇറക്കി. എന്നിട്ടും അവസരങ്ങൾ ഒന്നും പിറന്നില്ല. ഹാഫ് ടൈമിന്റെ രണ്ടാം പകുതിയിൽ ഒരു ഫ്രീകിക്കിൽ നിന്ന് ബെർണഡസ്കിയുടെ ഷോട്ട് കയ്യിൽ ഒതുക്കാൻ പിക്ക്ഫോർഡ് കഷ്ടപ്പെട്ടു എങ്കിലും അപകടം ഒന്നും ഉണ്ടായില്ല.

120 മിനുട്ടിലും കളി തുല്യമായി നിന്നതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി‌. ഇറ്റലിക്കായി ബെറാഡിയും ഇംഗ്ലണ്ടിനായി ഹാരി കെയ്നും ആദ്യ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. എന്നാൽ ഇറ്റലിയുടെ രണ്ടാം കിക്ക് എടുത്ത ബെറാഡിയുടെ ഷോട്ട് പിക്ക്ഫോർഡ് തടഞ്ഞു. ഇംഗ്ലണ്ടിന്റെ രണ്ടാം കിക്ക് ഹാരി മഗ്വയർ ടോപ് കോർണറിൽ പതിച്ചു. 2-1. ഇംഗ്ലണ്ടിന് അഡ്വാന്റേജ്.

ബൊണൂചി ഇറ്റലിക്കായി പന്ത് വലയിൽ എത്തിച്ചപ്പോൾ റാഷ്ഫോർഡിന്റെ ഇംഗ്ലണ്ടിനായുള്ള കിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. സ്കോർ 2-2. നാലാം കിക്ക് എടുത്ത ഇറ്റലി താരം ബെർണടസ്കി പിക്ക്ഫോർഡിനെ കബളിപ്പിച്ച് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. ഇംഗ്ലണ്ടിന്റെ നാലാം കിക്ക് എടുത്ത സാഞ്ചോയുടെ കിക്ക് ഡൊണ്ണരുമ്മ തടുത്തു. പിന്നാലെ പെനാൾട്ടി എക്സ്പേർട്ട് ജോഗീഞ്ഞോക്ക് ഇറ്റലിയുടെ വിജയ ഗോൾ നേടുമെന്ന് കരുതി. എന്നാൽ പിക്ക്ഫോർഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. സ്കോർ 3-2 അവസാന കിക്ക് എടുത്ത സാകയ്ക്ക് കിക്ക് വലയിൽ എത്തിച്ചാൽ കളി സഡൻ ഡെത്തിലേക്ക് എത്തിക്കാമായിരുന്നു. എന്നാൽ സാകയുടെ കിക്കും ഡൊണ്ണരുമ്മ തടഞ്ഞു. അങ്ങനെ ഇറ്റലി യൂറോ ചാമ്പ്യന്മാരായി.