Site icon Fanport

ഇറ്റലിയിൽ നാടകീയതയുടെ അങ്ങേയറ്റം, ഇന്ററിന് ചാമ്പ്യൻസ് ലീഗ്, മിലാന് കണ്ണീർ ലീഗ്

ഇറ്റലിയിൽ ഇന്ന് കണ്ടതാണ് പോരാട്ടം. ചാമ്പ്യൻസ് ലീഗ് യോഗ്യത ആരൊക്കെ നേടും എന്ന് അറിയാൻ നടന്ന പോരാട്ടം നാടകീയതയാൽ സമ്പന്നമായിരുന്നു. ഇറ്റലിയിൽ നിന്ന് ചാമ്പ്യൻസ് ലീഗ് കളിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും ടീം ആരെന്ന് അറിയാൻ ഇന്ന് നടന്ന സീസണിലെ അവസാന മത്സരങ്ങൾ വേണ്ടി വന്നു. ഇന്റർ മിലാൻ, അറ്റലാന്റ, എസി മിലാൻ എന്നിവരായിരുന്നു ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയോടെ ഇന്ന് ഇറങ്ങിയത്.

ഇന്റർ എമ്പോളിയെയും, മിലാൻ സ്പാലിനെയും, അറ്റലാന്റ സസുവോളയെയും നേരിട്ടു. മൂന്ന് മത്സരങ്ങക്കുടെയും ഫലങ്ങൾ മാറി മറഞ്ഞു കൊണ്ടേയിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത ആർക്കെന്നത് പ്രവചനാതീതമായി. ആദ്യ പകുതി അവസാനിച്ചപ്പോൾ എസി മിലാൻ മാത്രം ലീഡ് ചെയ്യുന്നു. ബക്കി രണ്ട് ടീമുകളും സമനിലയിൽ. മിലാനും അറ്റലാന്റയും ആദ്യ നാലിൽ എത്തുമെന്നും ഇന്റർ പുറത്ത് ആകുമെന്നുമുള്ള അവസ്ഥ.

പക്ഷെ രണ്ടാം പകുതിയിൽ കളി മാറി. ഇന്റർ മിലാനും അറ്റലാന്റയും മുന്നിൽ എത്തി. ആ സമയത്ത് മിലാൻ സമനില വഴങ്ങുകയും ചെയ്തു. മിലാൻ ആദ്യ നാലിൽ നിന്ന് പുറത്ത്. ഇന്ററും അറ്റലാന്റയും അകത്ത്. അവിടെയും നാടകീയത തീർന്നില്ല. ഇന്റർ എമ്പോളിക്ക് എതിരെ കിട്ടിയ ഒരു പെനാൾട്ടി പാഴാക്കി. അതും ഇക്കാർഡി. ആ സമയത്ത് സ്പാലിനെതിരെ മിലാൻ വീണ്ടും ലീഡിൽ. പിറകെ എമ്പോളി ഇന്ററിനെതിരെ സമനില ഗോളും നേടി. വീണ്ടും മിലാൻ അകത്ത് ഇന്റർ പുറത്ത്.

എന്നാൽ മിലാന്റെ സന്തോഷം നീണ്ടില്ല. നൈങോലനിലൂടെ ഇന്റർ മിലാൻ വീണ്ടും ലീഡിൽ എത്തി. അതോടെ ചിത്രങ്ങൾ വ്യക്തമായി. 69 പോയന്റുനായി അറ്റലാന്റ മൂന്നാമത്, 69 പോയന്റ് തന്നെയുള്ള ഇന്റർ നാലാമത്, 68 പോയന്റുള്ള എ സി മിലാബ് അഞ്ചാമത്. ചാമ്പ്യൻസ് ലീഗിലേക്കുള്ള മിലാന്റെ മടങ്ങി വരവ് സ്വപ്നം ഒരു പോയന്റിന് തകർന്നു.

Exit mobile version