തോറ്റ മത്സരം; തോൽക്കാത്ത പ്രതീക്ഷകൾ | കലിംഗ കനവുകൾ

Unais KP

Picsart 22 10 12 11 26 15 934
Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ട ട്രെയിൻ യാത്രയേക്കാൾ മടുപ്പുളവാക്കുന്ന മറ്റു സംഗതികൾ കുറവായിരിക്കും. ഒരു സ്ഥലത്തേക്ക് അഞ്ചു ട്രെയിനുകളിലായി മൂന്ന് നാൾ യാത്ര ചെയ്യുകയെന്നത് സങ്കൽപ്പിക്കാൻ പറ്റാത്ത കാര്യമായിരുന്നു. എന്നാൽ വിചാരിച്ചത്ര മടുപ്പില്ലാതെ, അല്പസ്വല്പം ആസ്വദിച്ചു തന്നെ യാത്ര പൂർത്തീകരിച്ചിരിക്കുന്നു. ലക്ഷ്യസ്ഥാനത്ത് കാത്തിരിക്കുന്ന അനിതരസാധാരണമായ വിശേഷം ഞങ്ങളെ കൊത്തിവലിക്കുകയായിരുന്നു എന്നുവേണം പറയാൻ.

20221012 112412

അണ്ടർ 17 വനിതാലോകകപ്പിന്റെ വേദിയായ ഒഡിഷയിലെ ഭുബനേശ്വറിലുള്ള കലിംഗ സ്റ്റേഡിയത്തിലാണിപ്പോൾ. മൈതാനത്തിന്റെ നാലുപാടും അണപൊട്ടുന്ന ആവേശം!! ഇലവൻ അനൗൻസ് ചെയ്യുമ്പോഴുള്ള ആരവങ്ങൾ..! ലീഗ് മത്സരങ്ങളിൽ ഇതൊക്കെ പലപ്പോഴും അനുഭവിച്ചതാണെങ്കിലും ഇതൊരു ഫിഫ ലോകകപ്പ് വേദിയിലാണെന്നത് സമ്മാനിക്കുന്ന ആനന്ദവും വികാരവും പലമടങ്ങാണ്.
ഇതാ കൗണ്ട് ഡൗൺ… 3…2…1!!!

Come on Indiaaaaaaa..!!!!!

20221012 112405

തുടക്കത്തിൽ ആത്മവിശ്വാസത്തോടെ പന്തുതട്ടിയ ഇന്ത്യൻ ടീം അറ്റാക്കിങ് നിമിഷങ്ങൾ കൂടി കാണികൾക്ക് സമ്മാനിച്ചു. പിന്നീട് സാവധാനം പന്തും കളിയും അമേരിക്ക സ്വന്തമാക്കി. ആദ്യഗോൾ വീണതോടെ ഇന്ത്യ പൂർണ്ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഒന്നിന് പിറകെ ഒന്നായി അഞ്ചു ഗോളുകൾ വലയിൽ വീഴുമ്പോൾ പ്രതിരോധം പോയിട്ട് പ്രതിഷേധം പോലുമില്ലാതെയായിരുന്നു നമ്മുടെ കുട്ടികൾ. അനാവശ്യമായ ബഹുമാനം അമേരിക്കയോട് കാട്ടിയത് പോലെയാണ് അനുഭവപ്പെട്ടത്. ഒരു ഫൗൾ ചെയ്യാനുള്ള ധൈര്യം പോലും ആരും കാണിച്ചില്ല. നേഹയും ലിൻഡയും പ്രകടിപ്പിച്ച ആക്രമണോൽസുകത കാണികളെ ആവേശം കൊള്ളിച്ചു. അപാരമായ സ്കില്ലുകൾ പ്രദർശിപ്പിച്ച അമേരിക്കയുടെ മുന്നേറ്റനിര ഇന്ത്യയുടെ കുട്ടികളെ മാനസികമായി തളർത്തി എന്നുതന്നെ പറയാം.

ഗോൾ പത്തിലേക്ക് എത്തല്ലേ എന്നായിരുന്നു രണ്ടാം പകുതിയിലെ പ്രാർത്ഥന. എണ്ണത്തിൽ കുറവെങ്കിലും ബാന്റുമായി വന്ന് ചാന്റ് പാടി ടീമിനെ ഉണർത്തുന്ന ബ്ലൂ പിൽഗ്രിംസിന്റെ അടുത്തുപോയി ഇരുന്നു. അവരിരുന്ന നിരയിലെ അറ്റത്തുള്ള മാസ്‌കിട്ടയാളെ നല്ല പരിചയമുള്ളതുപോലെ. “ഇത് അഞ്ജു തമാംഗ് ആണോ?” അപ്പോൾ പരിചയപ്പെട്ട ഭുവനേശ്വറുകാരൻ സിദാനോട് ചോദിച്ചു. “അതെ, ഞങ്ങൾ റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഞങ്ങളുടെ കൂടെ ഇരുന്നതാണ്.” സിദാന്റെ മറുപടി. കളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവരുടെ അടുത്തുപോയി സെൽഫിക്ക് അനുവാദം ചോദിച്ചു. സന്തോഷത്തോടെ അഞ്ജു മാസ്‌ക് താഴ്ത്തി. ഒരു സീനിയർ ടീം കളിക്കാരി ആരാധകർക്കൊപ്പമിരുന്ന് കളികാണുന്നു എന്നത് ഞങ്ങളിൽ അത്ഭുതവും സന്തോഷവും പടർത്തി. തിരിച്ചിറങ്ങുമ്പോൾ മാനിസ പന്നയെയും കാണാൻ കഴിഞ്ഞു.

കലിംഗ 112338

ഗാലറി വിടുമ്പോൾ ഒരുവട്ടം കൂടി ഫുഡ് കോർട്ടിനെ ദയനീയമായി നോക്കി. ഒരു ഗ്ലാസ് ‘maaza’ ജ്യൂസിന് 100 രൂപ. ഒരു ചെറിയ കൂട് പോപ്കോണിന് 50. ബാക്കി സാധനങ്ങളുടെ വില പറയണ്ടല്ലോ. ലോകകപ്പ് ടിക്കറ്റിന് ആകെ 80 രൂപയേ ഉള്ളൂ. കൊച്ചിയിലും ബെംഗളൂരുവിലും സമാനമായ കൊള്ള കണ്ടിരുന്നു. എപ്പോഴാണാവോ ഇതിനൊക്കെ ഒരു പരിഹാരമാവുക?

എതിരാളി അമേരിക്കയാണ് എന്നത് കൊണ്ട് ഈ പരാജയം വലിയ നിരാശയൊന്നും നൽകുന്നില്ല. ഇനി 14 ന് മൊറോക്കോയ്ക്കെതിരെയാണ് കളി. തളരാതെ തിരിച്ചുവരൂ, പ്രിയപ്പെട്ട കുട്ടികളേ…