അശ്വിന് നാല് വിക്കറ്റ്, ഓള്‍ഔട്ട് ആകാതെ പിടിച്ച് നിന്ന് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ ആദ്യ ദിവസം ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇംഗ്ലണ്ടിനെതിരെ അവസാന സെഷനില്‍ ആറ് വിക്കറ്റുമായി ഇന്ത്യ മത്സരത്തില്‍ മുന്‍തൂക്കം നേടുകയായിരുന്നു. ആദ്യ സെഷനില്‍ ഒരു വിക്കറ്റും രണ്ടാം സെഷനില്‍ രണ്ട് വിക്കറ്റും നേടിയ ഇന്ത്യ അവസാന സെഷനില്‍ നാല് വിക്കറ്റാണ് നേടിയത്. മൂന്നാം സെഷനില്‍ അശ്വിന്‍ മൂന്നും ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഒരു വിക്കറ്റും നേടി. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയിട്ടുള്ളത്.

ജോ റൂട്ടിന്റെയും ജോണി ബൈര്‍സ്റ്റോയുടെയും അര്‍ദ്ധ ശതകങ്ങളാണ് ഇംഗ്ലണ്ടിനു തുണയായത്. റൂട്ട് റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. 80 റണ്‍സാണ് ഇംഗ്ലണ്ട് നായകന്റെ സംഭാവന. ജോണി ബൈര്‍സ്റ്റോ 70 റണ്‍സ് നേടി ഉമേഷ് യാദവിനു വിക്കറ്റ് നല്‍കി മടങ്ങി. എട്ടാം വിക്കറ്റില്‍ 35 റണ്‍സ് നേടി സാം കറന്‍-ആദില്‍ റഷീദ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ ചെറുത്ത്നില്പ് ദൈര്‍ഘിപ്പിച്ചത്. 13 റണ്‍സ് നേടിയ ആദില്‍ റഷീദിനെ ഇഷാന്ത് ശര്‍മ്മ വിക്കറ്റിനു മുന്നില്‍ കുടുക്കി.

88 ഓവറില്‍ നിന്ന് 285 റണ്‍സാണ് ഇംഗ്ലണ്ട് ഒന്നാം ദിവസം നേടിയിരിക്കുന്നത്. ക്രീസില്‍ സാം കുറന്‍ 24 റണ്‍സുമായി ഒരറ്റത്ത് നിന്ന് പൊരുതുന്നു. മറുവശത്ത് റണ്ണെടുക്കാതെ ജെയിംസ് ആന്‍ഡേഴ്സണ്‍ നില്‍ക്കുന്നു. അശ്വിനു(4) പുറമേ മുഹമ്മദ് ഷമി(2), ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് ഇന്ത്യന്‍ വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version