ഇന്ത്യയുമായി പരമ്പര നടക്കാനുള്ള സാധ്യത കുറവാണെന്ന് പാകിസ്ഥാൻ

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പര നടക്കാനുള്ള സാധ്യത കുറവാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇഹ്‌സാൻ മനി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾക്ക് അവസാനം ഉണ്ടായാൽ മാത്രമേ പരമ്പര പുനരാരംഭിക്കാനുള്ള ചർച്ചകൾ ആരംഭിക്കാൻ കഴിയു എന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി പറഞ്ഞു.

പാകിസ്ഥാൻ താരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുപ്പിക്കണമെന്ന് താൻ ഒരിക്കലും ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയോട് ആവശ്യപ്പെടില്ലെന്നും ഇഹ്‌സാൻ മനി പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രഥമ എഡിഷനിൽ 11 പാകിസ്ഥാൻ താരങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ അതിന് ശേഷം പാകിസ്ഥാൻ താരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുപ്പിച്ചിട്ടില്ല.

മുൻപ് ബി.സി.സി.ഐയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് മികച്ച ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ കഴിഞ്ഞ 12 വർഷമായി ബി.സി.സി.ഐയുമായുള്ള ബന്ധം സാധാരണ പോലെയല്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ പറഞ്ഞു. കഴിഞ്ഞ 14 വർഷമായി ഇന്ത്യയും പാകിസ്ഥാനും ടെസ്റ്റ് പരമ്പര കളിച്ചിട്ടില്ല.

Exit mobile version