രണ്ടാമങ്കത്തിന് ഇന്ത്യയും പാക്കിസ്ഥാനും, സൂപ്പര്‍ ഫോറിൽ സൂപ്പര്‍ പോരാട്ടത്തിനായി ദുബായ് ഒരുങ്ങുന്നു

Sports Correspondent

Babarrohit

ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് സൂപ്പര്‍ 4ൽ ഏറ്റുമുട്ടുമ്പോള്‍ ഇത് ഏഷ്യ കപ്പിലെ ഇരുവരുടെയും രണ്ടാം അങ്കം ആണ്. ഗ്രൂപ്പ് എയിൽ ഏറ്റുമുട്ടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും മികവിൽ ഇന്ത്യയാണ് വിജയം കൈക്കലാക്കിയത്.

ഇന്ത്യന്‍ നിരയിൽ രവീന്ദ്ര ജഡേജയുടെ അഭാവം നിഴലിക്കുമ്പോള്‍ ഷാഹ്നവാസ് ദഹാനിയുടെ സേവനം പാക്കിസ്ഥാനും ഈ മത്സരത്തിലുണ്ടാകില്ല. അതേ സമയം അവേശ് ഖാന്റെ ഫിറ്റ്നെസ്സും പ്രശ്നമാണെന്നാണ് ലഭിയ്ക്കുന്ന വിവരം. ജഡേജയ്ക്ക് പകരം അക്സര്‍ ടീമിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഋഷഭ് പന്തിനെയാണ് ദിനേശ് കാര്‍ത്തിക്കിനെയാണ് ഈ രണ്ടാം മത്സരത്തിൽ ഇന്ത്യ കളിപ്പിക്കുക എന്നതും ഏറെ ശ്രദ്ധേയമായ ചോദ്യമാണ്. ആദ്യ മത്സരത്തിൽ കാര്‍ത്തിക്കിനായിരുന്നു അവസരം ലഭിച്ചത്.

ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരുടെ അഭാവവും ഋഷഭ് പന്തിന് കൂടുതൽ സാധ്യത നൽകുന്നുണ്ട്. അതേ സമയം അവേശ് ഖാന്‍ പുറത്ത് പോകുകയും ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും തിരികെ എത്തും എന്നും കരുതപ്പെടുന്നവരുണ്ട്. വിരാട് കോഹ്‍ലി റൺസ് കണ്ടെത്തി തുടങ്ങിയത് ഇന്ത്യയ്ക്ക് ശുഭപ്രതീക്ഷയാണെങ്കിലും കെഎൽ രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് ഇപ്പോള്‍ ചര്‍ച്ച വിഷയമാണ്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ടി20യിൽ 10 തവണ ഏറ്റുമുട്ടിയപ്പോളും 8 തവണ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഹോങ്കോംഗിനെതിരെ പാക് ബൗളിംഗ് മികവിലേക്ക് ഉയര്‍ന്നതും ടീം ക്യാമ്പിൽ ആശ്വാസം ഉയര്‍ത്തുന്നുണ്ട്.

എന്നാൽ ബാബര്‍ അസം റൺസ് കണ്ടെത്താനാകാതെ ബുദ്ധിമുട്ട് പാക്കിസ്ഥാനെ വല്ലാതെ അലട്ടുന്നുണ്ട്. മുഹമ്മദ് റിസ്വാനിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്റെ ബാറ്റിംഗ് പ്രതീക്ഷ മുഴുവന്‍.