Site icon Fanport

ഫിഫയിൽ വീണ്ടും കൈക്കൂലി ആരോപണം, പി.എസ്.ജി പ്രസിഡന്റിന് എതിരെ കേസെടുത്തു സ്വിസ് അധികൃതർ

അറബ് ഉടമകൾ ഉള്ള മാഞ്ചസ്റ്റർ സിറ്റിക്ക് പിറകെ അറബ് ഉടമകളുടെ ക്ലബ് ആയ പി.എസ്.ജിയിലും കഷ്ടകാലം. ഖത്തർ വ്യവസായിയും പി.എസ്.ജി പ്രസിഡന്റും ബിയിൻ ചാനൽ ഉടമയും ആയ നാസർ അൽ കേലെഫിക്ക് എതിരെയാണ് സ്വിസ് അറ്റോർണി ജനറൽ കേസ് എടുത്തത്. മുമ്പ് ഫിഫയിൽ പ്രവർത്തിച്ചിട്ട് കൂടിയുള്ള നാസർ ഗുരുതരമായ ആരോപണങ്ങൾ ആണ് നേരിടുന്നത്. ഫിഫയുടെ പഴയ ജനറൽ സെക്രട്ടറി ആയി ആയ ജെറോം വാൽക്കക്ക് കൈക്കൂലി നൽകിയതിനാണ് പി.എസ്.ജി പ്രസിഡന്റിനു എതിരെ കേസ്. 2013 മുതൽ 2015 വരെയുള്ള കാലങ്ങളിൽ തന്റെ ഫിഫയിലെ സ്വാധീനം ഉപയോഗിച്ച് ജെറോം ഫിഫ ലോകകപ്പ്, കോൺഫടറേഷൻ കപ്പ് തുടങ്ങിയ ടൂർണമെന്റുകളുടെ മാധ്യമ, ടി. വി സംപ്രേഷണം കൈക്കൂലി സ്വീകരിച്ചു നൽകി എന്നാണ് സ്വിസ് അധികൃതർ പറയുന്നത്. കൈക്കൂലി നൽകിയതിന് നാസറിന് എതിരെയും കൈക്കൂലി സ്വീകരിച്ചതിനു ജെറോമിന് എതിരെയും കേസ് എടുക്കപ്പെട്ടു.

ജെറോമിനു എതിരെ കേസ് എടുത്ത സ്വിസ് അധികൃതർ ജെറോം ഏതാണ്ട് 1.25 മില്യൺ യൂറോയും ഒരു വില്ലയും നാസറിൽ നിന്ന് കൈക്കൂലി ആയി കൈപ്പറ്റി എന്നാണ് ആരോപണം. കൂടാതെ വ്യാജ ഡോക്കുമെന്റുകൾ നിർമ്മിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും ജെറോമിനു എതിരെ കേസ് ഉണ്ട്. പലപ്പോഴും നിരവധി കൈക്കൂലി, അഴിമതി ആരോപണങ്ങൾ കൊണ്ട് നാണക്കേട് ഏറ്റ് വാങ്ങിയ ഫിഫക്ക് ഈ ആരോപണം വലിയ നാണക്കേട് ആണ് വരുത്തുക. കൂടാതെ ഖത്തറുകാരൻ ആയ പി.എസ്.ജി പ്രസിഡന്റിനെതിരായ കേസ് ഖത്തർ ലോകകപ്പ് വേദി ഖത്തർ കൈക്കൂലി വാങ്ങി നേടിയത് ആണെന്ന വാദത്തെ വീണ്ടും ശക്തമാക്കും. മുമ്പ് ഫിഫയിലെ അഴിമതി ആരോപണങ്ങളെ തുടർന്ന് നിരവധി പ്രമുഖ ഫിഫ അധികൃതർ രാജി വെക്കേണ്ടി വന്നിരുന്നു. പി.എസ്. ജി പ്രസിഡന്റിന് എതിരായ കേസ് പി.എസ്.ജിയെ എങ്ങനെ ബാധിക്കും എന്നു കണ്ട് തന്നെ അറിയണം.

Exit mobile version