Site icon Fanport

മൂന്ന് റൺസ് ത്രില്ലര്‍ വിജയം, ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട്

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം വനിത ടി20യിൽ മൂന്ന് റൺസിന്റെ ത്രില്ലര്‍ വിജയം നേടി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 186/9 എന്ന സ്കോര്‍ നേടിയപ്പോള്‍ അവസാന ഓവറിൽ ജയിക്കാന്‍ 20 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയയ്ക്ക് 16 റൺസ് മാത്രമേ നേടാനായുള്ളു.

അവസാന രണ്ട് പന്തിൽ രണ്ട് സിക്സര്‍ നേടി എൽസെ പെറി 27 പന്തിൽ നിന്ന് 51 റൺസുമായി പുറത്താകാതെ പൊരുതി നോക്കിയെങ്കിലും ഓസ്ട്രേലിയയ്ക്ക് 183 റൺസ് മാത്രമേ 8 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു.

Daniellewyatt

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഡാനിയേൽ വയട്ട് 46 പന്തിൽ 76 റൺസ് നേടിയപ്പോള്‍ സോഫിയ ഡങ്ക്ലി(23), നാറ്റ് സ്കിവര്‍-ബ്രണ്ട്(23), സോഫി എക്ലെസ്റ്റോൺ(12 പന്തിൽ 22) എന്നിവരുടെ സംഭാവനകളും കൂടിയായപ്പോള്‍ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 186 റൺസിലേക്ക് എത്തി. ഓസ്ട്രേലിയയ്ക്കായി അന്നാബെൽ സത്തര്‍ലാണ്ട് 3 വിക്കറ്റും ആഷ്‍ലൈ ഗാര്‍ഡ്നര്‍ രണ്ട് വിക്കറ്റും നേടി.

എൽസെ പെറിയ്ക്ക് പുറമെ 19 പന്തിൽ 37 റൺസ് നേടിയ അലൈസ ഹീലി മാത്രമാണ് ഓസീസ് ടോപ് ഓര്‍ഡറിൽ തിളങ്ങിയത്. അന്നാബെൽ 12 പന്തിൽ 20 റൺസും ജോര്‍ജിയ വെയര്‍ഹാം 11 പന്തിൽ 19 റൺസും നേടി അവസാന ഓവറുകളിൽ പൊരുതിയെങ്കിലും കടമ്പ കടക്കുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല.

സാറ ഗ്ലെന്‍, സോഫി എക്ലെസ്റ്റോൺ എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version