വൻ വിജയം നേടിയിട്ടും നിർഭാഗ്യം, കേരളം സുബ്രതോ കപ്പിൽ നിന്ന് പുറത്ത്

സുബ്രതോ കപ്പ് അന്തർദേശീയ ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-17 വിഭാഗത്തിൽ പൂൾ ഇ യിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് എയർഫോഴ്സ് ടീമിനെ 6-1 എന്ന നിലയിൽ തകർത്തിട്ടും കേരളത്തെ പ്രതിനിധീകരിക്കുന്ന എൻ.എൻ.എം.എച്ച്.എസ്സ്.എസ്സ്.ചേലേമ്പ്ര പുറത്തായി. പൂൾ ഇ യിലെ എല്ലാ മത്സരങ്ങളും പൂർത്തിയാക്കിയപ്പോൾ കേരളവും മിസോറാമും തുല്യ പോയന്റുകൾ നേടി ഗ്രൂപ്പിൽ ഒന്നാമതായി. എന്നാൽ ഗോൾ ഡിഫറൻസിന്റെ പിൻബലത്തിൽ മിസോറാം കേരളത്തെ പിന്തള്ളുകയായിരുന്നു.
ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തിൽ മികച്ച ഗോൾ ആവറേജിൽ ജയം അനിവാര്യമായിരുന്ന കേരളം മികച്ച ഗെയിം തന്നെയാണ് പുറത്തെടുത്തത്.മികച്ച മുന്നേറ്റങ്ങളൊന്നും ഗോളാക്കി മാറ്റാൻ സാധിക്കാത്തതാണ് കേരളത്തിന് വിനയായത്.

കേരളത്തിനു വേണ്ടി ക്യാപറ്റൻ നന്ദു കൃഷ്ണ ഹാട്രിക് നേടി.മുഹമ്മദ് റോഷൽ ,അബ്ദുൾ ഫാഹിസ്‌, ഹേമന്ദ് എന്നിവരാണ് കേരളത്തിനു വേണ്ടി സ്കോർ ചെയ്തത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മിസോറാമിനെ ഗോൾരഹിത സമനിലയിൽ തളച്ച കേരളം, IBSO ഡൽഹിയെ 12 – 3 എന്ന നിലയിലും, വെസ്റ്റ് ബംഗാളിനെ 3-0 എന്ന നിലയിലും പരാജയപെടുത്തിയിരുന്നു. മരണ ഗ്രൂപ്പെന്നറിയപ്പെട്ട പൂൾ ഇ യിൽ നിന്നും നിർഭാഗ്യം കൊണ്ടാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്സ്.എസ്സ്.ടീം പുറത്തായത്. മൻസൂർ അലിയാണ് ടീം കോച്ച്.മാനേജർ ബൈജീവ്., ഫിസിയോ നിംഷാദ് ടി.കെ, ഒഫീഷ്യൽ സ് മുഹമ്മദ്, ഫസലുൽ ഹഖ് എന്നിവർ ടീമിനോടൊപ്പം ഉണ്ടായിരുന്നു.

Exit mobile version