Site icon Fanport

ഓസ്ട്രേലിയ ‘രക്ഷപ്പെട്ടു’ എന്നത് ശരിയല്ല

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചുവെങ്കിലും ഓസ്ട്രേലിയ കടന്ന് കൂടുകയായിരുന്നു എന്ന വിലയിരുത്തലുകളെ തള്ളി ടീം ക്യാപ്റ്റന്‍ ടിം പെയിന്‍. മത്സരത്തില്‍ ആധിപത്യം ഇംഗ്ലണ്ടിനായിരുന്നുവെന്നതിനെ പലപ്പോഴും പത്രസമ്മേളനത്തില്‍ പെയിന്‍ തള്ളിക്കളയുന്നുണ്ടായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയയുടെ വാലറ്റം ഇംഗ്ലണ്ടിനെതിരെ പൊരുതി നിന്നതെല്ലാം ഓസ്ട്രേലിയ ഒട്ടും പിന്നിലായിരുന്നില്ല എന്നതിന്റെ സൂചനയാണെന്നാണ് ടിം പെയിന്‍ സൂചിപ്പിക്കുന്നത്.

ജയിക്കുവാന്‍ 267 റണ്‍സ് നേടേണ്ടിയിരുന്നു ഓസ്ട്രേലിയ 47/3 എന്ന നിലയിലേക്ക് വീണിരുന്നു. നാലാം വിക്കറ്റില്‍ മാര്‍നസ് ലാബൂഷാനെ-ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ക്രീസില്‍ ചെലവഴിച്ച സമയമാണ് ഓസ്ട്രേലിയയുടെ തുണയ്ക്കെത്തിയത് എന്നതാണ് സത്യമെങ്കിലും ഇതൊരു രക്ഷപ്പെടല്‍ ആണെന്ന് താന്‍ ഒരിക്കലും പറയില്ലെന്നാണ് ടിം പെയിനിന്റെ അവകാശവാദം. 47/3 എന്ന നിലയില്‍ നിന്ന് 132/3 എന്ന നിലയിലേക്ക് ഓസ്ട്രേലിയ മികച്ച രീതിയിലാണ് തിരിച്ചുവരവ് നടത്തിയതെന്ന് പെയിന്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ പല ഘട്ടത്തിലും ടീം പിന്നില്‍ പോയെന്ന് വരാമെങ്കിലും അവിടെ നിന്നെല്ലാം ഓസ്ട്രേലിയ തിരിച്ചുവരവ് നടത്തിയെന്നും തന്റെ ടീമില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നും ഓസ്ട്രേലിയന്‍ നായകന്‍ വ്യക്തമാക്കി. ഇപ്പോളും പരമ്പരയില്‍ 1-0ന്റെ ലീഡുമായി അടുത്ത ടെസ്റ്റ് മത്സരത്തിലേക്ക് ഓസ്ട്രേലിയ പോകുന്നുവെന്നതും ടീമിന്റെ കരുത്ത് കാണിക്കുന്നുവെന്ന് ടിം പെയിന്‍ സൂചിപ്പിച്ചു.

Exit mobile version