Site icon Fanport

നെയ്മർ നയിച്ചു, മെക്സിക്കൻ മതിൽ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ

ലോകകപ്പ് പ്രീ ക്വാർട്ടറിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ. നെയ്മറിന്റെ ഗോളിൽ അകൗണ്ട് തുറന്ന ബ്രസീൽ മത്സരാവസാനം ഫിർമിനോയുടെ ഗോളിലാണ് ലീഡ് രണ്ടാക്കിയത്. നെയ്മർ നൽകിയ പാസിൽ നിന്നാണ് ഫിർമിനോ ഗോൾ നേടിയത്.

മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും മെക്സികോക്ക് അവസരം നൽകാതെയാണ് കാനറി പട മത്സരം സ്വന്തമാക്കിയത്.

മാർസെലോ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. പകരം ഫിലിപ്പേ ലൂയിസ് ഇടം നേടി. ഡാനിലോ കായിക ക്ഷമത വീണ്ടെടുത്തെങ്കിലും റൈറ്റ് ബാക്കിൽ ഫാഗ്നർ സ്ഥാനം നിലനിർത്തി.

മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീൽ ബോക്സിൽ അപകടം വിതക്കാൻ മെക്സിക്കൻ ആക്രമണ നിരക്കായി. ഒന്നിന് പിറകെ ഒന്നൊന്നായി മെക്സിക്കൻ ആക്രമണം തുടർന്നപ്പോൾ രക്ഷക്കെത്തിയത് ബ്രസീലിന്റെ മികച പ്രതിരോധ നിരയാണ്.

മത്സരം 25 മിനുട്ട് പിന്നിട്ടതോടെ ബ്രസീലിന്റെ മികച്ചൊരു ആക്രമണം ഗോളാവാതെ പോയി. നെയ്മറിന്റെ ഷോട്ട് മെക്സിക്കോ ഗോളി ഒചൊവ തടുത്തിട്ടു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കുട്ടീഞ്ഞോയുടെ മികച്ച ഷോട്ടും ഒചൊവ തടുത്തിട്ടു. പക്ഷെ ഏറെ വൈകാതെ 51 ആം മിനുട്ടിൽ ബ്രസീൽ കാത്തിരുന്ന ഗോളെത്തി. മെക്സിക്കൻ ബോക്സിൽ വില്ലിയൻ നൽകിയ മനോഹര പാസ്സ് നെയ്മർ വലയിലേക്ക് തിരിച്ചിട്ടു. ഗോൾ വഴങ്ങിയ മെക്സിക്കോ ഉണർന്നതോടെ മത്സരം ആവേശകരമായി.

ഗോൾ വഴങ്ങിയ മെക്സിക്കോ ഡോസ് സാന്റോസിനെ കളത്തിൽ ഇറക്കി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപോയാണ് മെക്സിക്കോയുടെ ആദ്യ ഷോട്ട് എത്തിയത്. പക്ഷെ ബ്രസീൽ ഗോളി അലിസൻ രക്ഷക്കെത്തി.

പകരക്കാരനായി ഇറങ്ങിയ ഫിർമിനോയാണ് ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്. മധ്യനിരയിൽ ഫെര്ണാണ്ടിഞ്ഞോ നൽകിയ പന്ത് സ്വീകരിച്ച നെയ്മറിന്റെ പാസ്സ് മെക്സിക്കൻ ഗോളി ഒചൊവായുടെ കാലിൽ തട്ടി ഫിർമിനോയുടെ അടുത്തേക്ക്. പിഴക്കാതെ പന്ത് ലിവർപൂൾ താരം വലയിലാക്കി.

പിന്നീടുള്ള ഓരോ മെക്സിക്കൻ ആക്രമണവും ബ്രസീൽ പ്രതിരോധം ഒത്തിണക്കത്തോടെ തടുത്തതോടെ ബ്രസീൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി.

ഇന്ന് നടക്കുന്ന ജപ്പാൻ- ബെൽജിയം മത്സരത്തിലെ വിജയികളെയാണ് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version