Site icon Fanport

ഇരട്ട ഗോളുമായി പവാർഡ്; ഓഗ്സ്ബെർഗിനെ കീഴടക്കി ബയേൺ

ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്ന് ബയേൺ മ്യൂണിച്ചിന് ബുണ്ടസ് ലീഗയിൽ തകർപ്പൻ ജയം. ഓഗ്സ്ബെർഗിനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വീഴ്ത്തി അവർ ഒന്നാം സ്ഥാനത്ത് മൂന്ന് പോയിന്റ് ലീഡ് ഉയർത്തി. അടുത്ത മത്സരം വിജയിച്ചാൽ ഡോർട്മുണ്ടിന് പോയിന്റ് നിലവിൽ ബയേണിന്റെ ഒപ്പം എത്താം.

20230311 215729

സാദിയോ മാനെ, കാൻസലോ, സാനെ എന്നിവയെല്ലാം ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് നെഗ്ല്സ്മെൻ ടീമിനെ അണിനിരത്തിയത്. എന്നാൽ രണ്ടാം മിനിറ്റിൽ തന്നെ വല കുലുക്കി കൊണ്ട് ഒഗ്‌സ്ബെർഗ് ബയേണിനെ ഞെട്ടിച്ചു. പന്ത് ക്ലിയർ ചെയ്യുന്നതിൽ ബയേൺ ഡിഫെൻസിന് പിഴച്ചപ്പോൾ അവസരം മുതലാക്കി ബെരിഷ അനായസം വല കുലുക്കി. എന്നാൽ പിന്നീട് ബയേണിന്റെ തേരോട്ടം ആയിരുന്നു ആദ്യ പകുതിയിൽ. പതിനഞ്ചാം മിനിറ്റിൽ ബോക്സിലേക്ക് ഓടിക്കയറി കാൻസലോ തൊടുത്ത ഷോട്ടിൽ സമനില നേടിയ അവർ വെറും നാല് മിനിറ്റിനു ശേഷം പവർഡിന്റെ ഗോളിൽ ലീഡും നേടി. ഫ്രീകിക്കിലൂടെ എത്തിയ ബോൾ ക്ലിയർ ചെയതത് ബോക്സിനുള്ളിൽ നിന്ന് തന്നെ മാനെ ബൈസൈക്കിൽ കിക്കിലൂടെ പോസ്റ്റിന് മുന്നിലേക്കായി ഉയർത്തി ഇട്ടത് താരം വലയിൽ ആക്കുകയായിരുന്നു.

35ആം മിനിറ്റിൽ പവാർഡ് വീണ്ടും ഗോൾ കണ്ടെത്തി. കോർണറിലൂടെ എത്തിയ ബോൾ ഓഗ്സ്ബെർഗ് താരങ്ങളിലൂടെ പവാർഡിന്റെ മുന്നിലേക്ക് എത്തിയപ്പോൾ താരം ഉയർന്ന് ചാടി തൊടുത്ത വോളി പോസ്റ്റിലേക്ക് കയറി. ഇടവേളക്ക് മുൻപായി മാനെയുടെ ഷോട്ട് കീപ്പർ തടുത്തത്തിൽ ഹെഡർ ഉതിർത്ത് സാനെയും സ്കോറിങ് പട്ടികയിൽ ഇടം പിടിച്ചു.

Picsart 23 03 11 22 05 55 442

രണ്ടാം പകുതിയിൽ ഡി ലൈറ്റിന്റെ ഫൗളിൽ റഫറി വിസിൽ പെനാൽറ്റി സ്പോട്ടിലേക്ക് വിസിൽ ഊതിയപ്പോൾ ബെരിഷ തന്റെയും ടീമിന്റെയും മത്സരത്തിലെ രണ്ടാം ഗോൾ കണ്ടെത്തി. 74ആം മിനിറ്റിൽ കാൻസലോയുടെ അസിസ്റ്റിൽ അൽഫോൻസോ ഡേവിസ് വല കുലുക്കി. പിന്നീട് പരിക്ക് ഭേദമായ മാസ്രോയിയും ഒരിടവേളയ്ക്ക് ശേഷം ബയേണിനായി കളത്തിൽ എത്തി. ഇഞ്ചുറി ടൈമിൽ കാർഡോണയുടെ ഗോളിൽ ഓഗ്സ്ബെർഗ് തോൽവിയുടെ കനം കുറച്ചു.

Exit mobile version