
ഗാബയില്‍ പിടി മുറുക്കി ഓസ്ട്രേലിയ. ആഷസ് ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം ഉച്ച ഭക്ഷണത്തിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഇംഗ്ലണ്ട് 49 ഓവറില്‍ 141/5 എന്ന നിലയിലാണ്. 115 റണ്‍സ് ലീഡ് മാത്രം കൈവശമുള്ള ഇംഗ്ലണ്ടിനെ മികച്ച ബാറ്റിംഗ് കൂട്ടുകെട്ടുകള്‍ക്ക് മാത്രമേ മത്സരത്തില്‍ ഇനി സാധ്യതകള്‍ നല്‍കാനാവൂ. ജോഷ് ഹാസല്‍വുഡിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിനൊപ്പം നഥാന്‍ ലയണും രണ്ട് വിക്കറ്റുമായി ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകരുകയായിരുന്നു.
നാലാം ദിവസം 33/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു മാര്‍ക്ക് സ്റ്റോണ്‍മാനെ(27) ആണ് ആദ്യം നഷ്ടമായത്. നഥാന്‍ ലയണിനു ആയിരുന്നു വിക്കറ്റ്. ഏതാനും ഓവറുകള്‍ക്ക് ശേഷം നഥാന്‍ ലയണ്‍ വീണ്ടും വിക്കറ്റ് നേട്ടം കൊയ്തു. ദാവീദ് മലനെയാണ് ലയണ്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനേറ്റ ഏറ്റവും വലിയ തിരിച്ചടി നായകന് ജോ റൂട്ടിന്റെ നഷ്ടമായിരുന്നു. മോയിന്‍ അലിയുമായി 39 റണ്‍സ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന റൂട്ടിനെ(51) നഷ്ടമായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലാകുകയായിരുന്നു. ഹാസല്‍വുഡിനാണ് വിക്കറ്റ്.
49 ഓവറുകള്‍ പിന്നിടുമ്പോള്‍ 37 റണ്‍സുമായി മോയിന്‍ അലിയും 12 റണ്‍സുമായി ജോണി ബാരിസ്റ്റോയുമാണ് ക്രീസില്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial