Site icon Fanport

രണ്ടാം ജയം, അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പില്‍ ഒന്നാമത്

പാക്കിസ്ഥാനു പുറമേ ശ്രീലങ്കയെയും വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് ഡിയില്‍ ഒന്നാമത്. മഴ ഇടയക്ക് കളി തടസ്സപ്പെടുത്തിയപ്പോള്‍ ശ്രീലങ്കയുടെ ലക്ഷ്യം 38 ഓവറില്‍ 234 ആയി പുനക്രമീകരിക്കുകയായിരുന്നു. എന്നാല്‍ ടീം 37.3 ഓവറില്‍ 202 റണ്‍സിനു ഓള്‍ഔട്ട് ആയി. 34 റണ്‍സിന്റെ ജയമാണ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 284/7 എന്ന സ്കോറിലേക്ക് എത്തിയിരുന്നു.

86 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനോടൊപ്പം ഇക്രം അലി ഖില്‍(55), ദാര്‍വിഷ് റസൂലി(63) എന്നിവരും മികവ് പുലര്‍ത്തി. അവസാന ഓവറുകളില്‍ വാലറ്റവും കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് നേടിയപ്പോള്‍ സ്കോര്‍ 284ല്‍ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതല്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ മത്സരത്തില്‍ മടങ്ങി വരവ് അസാധ്യമാവുകയായിരുന്നു. ക്രിഷന്‍ ആര്‍ച്ചിഗേ(41), കമിന്‍ഡു മെന്‍ഡിസ്(32), അഷെന്‍ ബണ്ടാര(38) എന്നിവര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും വലിയ സ്കോറാക്കി മാറ്റാന്‍ സാധിക്കാതെ പോയത് ടീമിനു തിരിച്ചടിയായി. 48 റണ്‍സ് നേടിയ ജെഹാന്‍ ഡാനിയേല്‍ ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍.

നവീന്‍-ഉള്‍-ഹക്ക് നാല് വിക്കറ്റ് നേടിയപ്പോള്‍ അസ്മത്തുള്ള, ഖൈസ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version