കോഹ്‍ലിയുടെ അഭാവം, പാക്കിസ്ഥാന് മുന്‍തൂക്കം: ഹസന്‍ അലി

വിരാട് കോഹ്‍ലിയുടെ അഭാവം പാക്കിസ്ഥാനു ഇന്ത്യയ്ക്കെതിരെ മുന്‍ തൂക്കം നല്‍കുന്നുവെന്ന് അഭിപ്രായപ്പെട്ട് പാക് പേസര്‍ ഹസന്‍ അലി. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരുവരും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തറപറ്റിച്ച് കിരീടം ചൂടിയിരുന്നു. ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് ടീമുകള്‍ വീണ്ടും ഏറ്റുമുട്ടുന്നത്. ഇത്തവണ വിരാട് കോഹ്‍ലി ഇല്ലാതെയെത്തുന്ന ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ്മയാണ്. വിരാടിന്റെ അഭാവം പാക്കിസ്ഥാനും ഇന്ത്യയും സെപ്റ്റംബര്‍ 19നു ഏറ്റുമുട്ടുമ്പോള്‍ പാക്കിസ്ഥാനു മുന്‍തൂക്കം നല്‍കുന്നു എന്നാണ് ഹസന്‍ അലി പത്രലേഖകരോട് സംസാരിക്കവേ പറഞ്ഞത്.

ഇപ്പോള്‍ പാക്കിസ്ഥാനാണ് മുന്നില്‍, ഇന്ത്യ കഴിഞ്ഞ പരാജയത്തിന്റെ സമ്മര്‍ദ്ദത്തിലാകും. കൂടാതെ ടീമിനു വിരാട് കോഹ്‍ലിയുടെ സേവനവുമില്ല. പല ഘടകങ്ങളാല്‍ പാക്കിസ്ഥാനു തന്നെയാണ് മുന്‍തൂക്കം എന്നും ഹസന്‍ അലി കൂട്ടിചേര്‍ത്തു. യുഎഇ തങ്ങളുടെ ഹോം ഗ്രൗണ്ടാണെന്നും ഈ സാഹചര്യങ്ങള്‍ വേറെതു ടീമിനേക്കാളും മെച്ചപ്പെട്ട രീതിയില്‍ അറിയുക തങ്ങള്‍ക്കാണെന്നും പാക്കിസ്ഥാന്‍ പേസ് ബോളര്‍ അഭിപ്രായപ്പെട്ടു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 6.3 ഓവറില്‍ നിന്ന് 19 റണ്‍സ് മാത്രം വിട്ടു നല്‍കി 19 വിക്കറ്റാണ് ഹസന്‍ അലി നേടിയത്. ടൂര്‍ണ്ണമെന്റിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ട ഹസന്‍ അന്ന് 13 വിക്കറ്റുകളാണ് നേടിയത്. വിരാട് കോഹ്‍ലിയ്ക്കെതിരെ പന്തെറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും താരത്തിനു ബിസിസിഐ വിശ്രമം നല്‍കിയതിനാല്‍ തന്റെ ആഗ്രഹം ഇനിയും വൈകുമെന്നുള്ള ദുഃഖമുണ്ടെന്ന് ഹസന്‍ അലി പറഞ്ഞു.

Exit mobile version