കുടുംബം ഒപ്പം നിന്നില്ലായിരുന്നുവെങ്കില്‍ തനിക്ക് ക്രിക്കറ്റ് നഷ്ടമായേനെ, താന്‍ മൂന്ന് തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു

തന്റെ ഏറ്റവും പ്രയാസമേറിയ കാലഘട്ടത്തില്‍ തനിക്കൊപ്പം കുടുംബ നിന്നതാണ് തനിക്ക് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് സാധ്യമായതെന്ന് പറഞ്ഞ് മുഹമ്മദ് ഷമി. താന്‍ പരിക്കേറ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുന്ന സമയത്താണ് താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതെന്ന് ഷമി പറഞ്ഞു. അതേ സമയത്ത് തന്നെ താന്‍ കാര്‍ അപകടത്തില്‍ പെടുകയും ചെയ്തു.

അന്ന് ഭാര്യയുമായുള്ള പ്രശ്നം എന്നും മീഡിയയില്‍ ചര്‍ച്ചയാവുന്ന സമയമായിരുന്നു. ആ കാലത്ത് തന്റെ കുടുംബം തനിക്കൊപ്പം നിന്നില്ലായിരുന്നുവെങ്കില്‍ തനിക്ക് ക്രിക്കറ്റ് എന്നെന്നേക്കുമായി നഷ്ടമായേനെ എന്നും ഷമി വ്യക്തമാക്കി. നിങ്ങള്‍ വിശ്വസിക്കുമോ ഇല്ലയോ എന്നറിയില്ല പക്ഷേ താന്‍ മൂന്ന് വട്ടത്തോളം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഷമി വ്യക്തമാക്കി.

തനിക്ക് അത്രമാത്രം സമ്മര്‍ദ്ദം ആ സമയത്ത് ഉണ്ടായിരുന്നുവെന്നും താന്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാതിരുന്ന ഒരു ഘട്ടമായിരുന്നു അതെന്നും അതാണ് ആത്മഹത്യ ചിന്തയെല്ലാം തന്റെ മനസ്സിലേക്ക് എത്തിയതെന്നും ഷമി വ്യക്തമാക്കി. അന്ന് തന്റെ ചുറ്റും റൂമില്‍ എന്നും ആളുകളുണ്ടായിരുന്നു. താന്‍ അബദ്ധം ഒന്നും കാണിക്കരുതെന്ന് കരുതിയാണ് അവര്‍ എപ്പോളും തനിക്കൊപ്പം ഇരുന്നത്. താന്‍ ഉറങ്ങിയതെപ്പോളാണ് ഉണരുന്നതെപ്പോളാണ് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും ഷമി പറഞ്ഞു.

ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ടെന്നായിരുന്നു എന്റെ കുടുംബാംഗങ്ങള്‍ എന്നോട് അന്ന് പറഞ്ഞിരുന്നത്. എല്ലാവരും പ്രശ്നങ്ങളിലൂടെ കടന്ന് പോകുമെന്നും അപ്പോള്‍ പൊരുതുന്നത് ഉപേക്ഷിക്കുന്നത് പരിഹാരമല്ലെന്നും അവര്‍ ഉപദേശിച്ചുവെന്ന് ഷമി വ്യക്തമാക്കി.

മടങ്ങി വരവിന് ശേഷം 37 ടെസ്റ്റില്‍ നിന്ന് 133 വിക്കറ്റ് നേടി മുഹമ്മദ് ഷമി ഇന്ത്യന്‍ പേസ് നിരയുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ ഒഴിച്ച് നിര്‍ത്താനാകാത്ത ഘടകമായി ഷമി ചുരുങ്ങിയ കാലത്തിനുള്ളില്‍ മാറിക്കഴിഞ്ഞിരുന്നു.

Exit mobile version