Site icon Fanport

അശ്വിനും ജഡേജയ്ക്കും മൂന്ന് വിക്കറ്റ്, നമീബിയയ്ക്ക് 132 റൺസ്

ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 132 റൺസ് നേടി നമീബിയ. 33/0 െന്ന നിലയിൽ നിന്ന് 47/4 എന്ന നിലയിലേക്ക് വീണ നമീബിയ ഒരു ഘട്ടത്തിൽ നൂറ് കടക്കുമോ എന്ന് ഏവരും സംശയിച്ചുവെങ്കിലും ഡേവിഡ് വീസയുടെ പ്രകടനം ടീമിനെ നൂറ് കടത്തുകയായിരുന്നു.

രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും എറിഞ്ഞ മധ്യ ഓവറുകളാണ് മികച്ച തുടക്കത്തിന് ശേഷം നമീബിയയുടെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ഓപ്പണര്‍മാരായ സ്റ്റീഫന്‍ ബാര്‍ഡും(21), മൈക്കൽ വാന്‍ ലിംഗനും(14) 4.4 ഓവറിൽ 33 റൺസ് നേടിയെങ്കിലും ലിംഗനെ പുറത്താക്കി ബുംറയാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കിയത്.

പിന്നീട് രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് മധ്യ ഓവറുകളിൽ വിക്കറ്റുകളുമായി നമീബിയയെ പിടിച്ചുകെട്ടുകയായിരുന്നു. ഡേവിഡ് വീസ 26 റൺസ് നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ നമീബിയ 132 റൺസ് നേടി.

6 പന്തിൽ 13 റൺസ് നേടി റൂബന്‍ ട്രംപെൽമാനും 15 റൺസ് നേടിയ ജാന്‍ ഫ്രൈലിങ്കും നിര്‍ണ്ണായക സംഭാവനകളാണ് നമീബിയയ്ക്കായി നേടിയത്. ഇതിൽ മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സും ഫോറും നേടി ട്രംപെൽമാന്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു.

Exit mobile version