Littonmahmudullah

ബംഗ്ലാദേശിനെ 204 റൺസിലൊതുക്കി പാക്കിസ്ഥാന്‍

തുടക്കം പിഴച്ച ശേഷം ബംഗ്ലാദേശിന്റെ തിരിച്ചുവരവിന് ലിറ്റൺ ദാസും മഹമ്മുദുള്ളയും ഷാക്കിബ് അൽ ഹസനും പരിശ്രമിച്ചുവെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകളുമായി പാക് ബൗളര്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ 45.1 ഓവറിൽ 204 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്.

ആദ്യ ഓവറിൽ തന്‍സിദ് ഹസനെ നഷ്ടമാകുമ്പോള്‍ ബംഗ്ലാദേശ് അക്കൗണ്ട് തുറന്നിട്ടില്ലായിരുന്നു. നജ്മുള്‍ ഹൊസൈനെയും മുഷ്ഫിക്കുര്‍ റഹിമും പുറത്താകുമ്പോള്‍ 23/3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്.

79 റൺസ് നാലാം വിക്കറ്റിൽ നേടി ലിറ്റൺ ദാസും മഹമ്മുദുള്ളയും ബംഗ്ലാദേശിന്റെ തിരിച്ചുവരവ് ഒരുക്കുമെന്ന് കരുതിയെങ്കിലും ലിറ്റൺ ദാസിനെ പുറത്താക്കി ഇഫ്തിക്കര്‍ അഹമ്മദ് ഈ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 45 റൺസാണ് ലിറ്റൺ ദാസ് നേടിയത്.

അഞ്ചാം വിക്കറ്റിൽ 28 റൺസ് ഷാക്കിബിനൊപ്പം നേടിയെങ്കിലും മഹമ്മുദുള്ള 56 റൺസ് നേടി പുറത്തായതോടെ ബംഗ്ലാദേശ് 130/5 എന്ന നിലയിലേക്ക് വീണു. തൗഹിദ് ഹൃദോയയും വേഗത്തിൽ വീണുവെങ്കിലും ഷാക്കിബ് അൽ ഹസന്‍ പൊരുതി നിൽക്കുകയായിരുന്നു.

43 റൺസാണ് ഷാക്കിബ് അൽ ഹസന്‍ നേടിയത്. ഏഴാം വിക്കറ്റിൽ മെഹ്ദി ഹസന്‍ മിറാസുമായി ചേര്‍ന്ന് 40 റൺസാണ് ഷാക്കിബ് നേടിയത്. ഷാക്കിബ് പുറത്തായ ശേഷം മിറാസും ടാസ്കിനും ചേര്‍ന്ന് ടീമിന്റെ സ്കോര്‍ 200ലേക്ക് എത്തിച്ചുവെങ്കിലും 25 റൺസ് നേടിയ മിറാസിനെ ബംഗ്ലാദേശിന് നഷ്ടമായി.

അധികം വൈകാതെ 45.1 ഓവറിൽ ബംഗ്ലാദേശ് 204 റൺസിന് ഓള്‍ഔട്ട് ആയി. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും മൊഹമ്മദ് വസീം ജൂനിയറും 3 വീതം വിക്കറ്റ് നേടിയാണ് ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയത്. ഹാരിസ് റൗഫിന് രണ്ട് വിക്കറ്റ് ലഭിച്ചു.

Exit mobile version